
മല്ലു യൂത്ത്സ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ രണ്ട് പ്രശ്നങ്ങളാണ് സപ്ലിയും അപ്പന്മാരുടെ സിബില്‍ സ്‌കോറും. സപ്ലി തീര്‍ത്ത് വിദേശത്തേക്ക് കടക്കാമെന്ന് വച്ചാല്‍ അപ്പന്മാരുടെ കയ്യില്‍ പണമില്ല. ഇനി വിദ്യാഭ്യാസ വായ്പ എടുക്കാമെന്ന് വെ്ച്ചാല്‍ വായ്പ കിട്ടാനുള്ള ക്രഡിറ്റ് സ്‌കോറുമില്ല. നല്ല സ്‌കോറൊക്കെ കൊണ്ടുപോയി നശിപ്പിച്ചില്ലേ അച്ഛാ എന്ന് പിള്ളേര്‍ കുറ്റപ്പെടുത്തുമ്പോള്‍ അവരോര്‍ക്കില്ല പിള്ളാരെ പ്രൊഫഷണല്‍ വിദ്യാഭ്യാസം ചെയ്യിച്ചാണ് അപ്പന്മാരുടെ ക്രഡിറ്റ് സ്‌കോറൊക്കെ പോയതെന്ന്. പൊട്ടക്കണ്ണടയും ഒറ്റച്ചെരുപ്പും തേച്ച് തേച്ച് പിഞ്ഞിയ ഷര്‍ട്ടുമൊക്കെ ഇട്ട് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ജീവിക്കുന്ന മിഡില്‍ ക്ലാസ് അച്ഛന്മാരുണ്ടോ അറിയുന്നു മക്കളുടെ ഭാവിയില്‍ തന്റെ ക്രഡിറ്റ് സ്‌കോര്‍ വിലങ്ങുതടിയാകുമെന്ന്. മക്കള്‍ക്ക് ലാപ്‌ടോപ്പും സാംസങ് ഫോണുമൊക്കെ വാങ്ങിക്കൊടുക്കുമ്പോള്‍ മുണ്ടു മാത്രമല്ല മുറുക്കിയുടുക്കേണ്ടിവരുന്നത്. ഇഎംഐ അടവുമൊക്കെ തെറ്റും. ഇത്തവണ നടക്കില്ല. അടുത്ത തവണ അതുകൂടി ചേര്‍ത്ത് ഇഎംഐ അടയ്ക്കാമെന്ന്് കരുതും. പക്ഷേ അടവ് തെറ്റും. ഇത്തരത്തിലുള്ള വായ്പ അടവ് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി തെറ്റുമ്പോള്‍ ക്രഡിറ്റ് സ്‌കോറും തെറ്റും.
ഇനി മക്കളെ വായ്പയെടുത്ത് വിദ്യാഭ്യാസം ചെയ്യിപ്പിച്ച അപ്പന്മാരുടെ കാര്യമാണ് എങ്കില്‍ ഇതിനേക്കാള്‍ കഷ്ടമാണ്. പിള്ളാര് പഠിച്ച് ജോലി നേടിയെങ്കിലും വായ്പ ഇഎംഐ അടയ്ക്കാനുള്ള ശമ്പളം പോലും പലര്‍ക്കും ലഭിക്കുന്നില്ല. എല്ലാം ശരിയാകും എന്ന പ്രതീക്ഷയില്‍ പല ഇഎംഐയുടെ കൂടെ ഇത്തരം വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ കൂടി അടച്ച് കാലം കഴിക്കുകയാണ് അവര്‍.
Also Read
മധുരം ജീവിതത്തിന്റെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പിള്ളാരെല്ലാം കേരളത്തില്‍ നിക്കുന്നില്ലെന്നും എല്ലാവരും വിദേശത്തേക്ക് വിദ്യാഭ്യാസ വായ്പയെടുത്ത് പോകുകയാണ് എന്നും അതിന് കാരണം ഇവിടുത്തെ സാമ്പത്തിക സാമൂഹ്യ അല്‍പ്പത്തരമാണ് എന്നൊക്കെ പലരും വിലയിരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടണം എന്ന അഭിലാഷത്തിന്റെ പുറത്തൊന്നുമില്ല പലരും രാജ്യം വിടുന്നത്. ആഗ്രഹിച്ചതൊന്നുമില്ല പലരും വിദേശത്തുപോയി പഠിക്കുന്നത്. അവിടെ പഠിത്തം കഴിഞ്ഞാലും അതിന് തക്ക ജോലിയുമല്ല പലര്‍ക്കും കിട്ടുന്നത്. എന്തൊക്കെയോ പഠിച്ച്, എന്തൊക്കെയോ ജോലിചെയ്ത് എങ്ങനെയൊക്കെയോ ജീവിക്കുകയാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന നമ്മുടെ മക്കളില്‍ പലരും. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 11,872 കോടി രൂപയാണ് നമ്മുടെ പഞ്ചപാവങ്ങളായ മിഡില്‍ ക്ലാസ് അപ്പന്മാര്‍ മക്കളെ വിദേശ വിദ്യാഭ്യാസം ചെയ്യിക്കാന്‍ വായ്പ എടുത്തത്.

ഈ ആവശ്യത്തിനായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായ്പ എടുക്കുന്നതും നമ്മളാണ്. കേരളത്തില്‍ നിന്ന് 66,159 പേരാണ് 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ വിദേശ വിദ്യാഭ്യാസ വായ്പ എടുത്തത്. മക്കളുടെ കോഴ്സിന്റെ കാലവധി കഴിയുന്നത് മുതലോ അവര്‍ക്ക് ജോലികിട്ടുന്നതു മുതലോ ഏതാണ് ആദ്യം അന്ന് മുതല്‍ വായ്പ തിരിച്ചടച്ച് തുടങ്ങണം. പ്രതിവര്‍ഷം ദരിദ്രരമായ മലയാളി അപ്പന്മാരുടെ പോക്കറ്റില്‍ നിന്ന് ഈ വായ്പയുടെ പലിശയായി മാത്രം 1187 കോടി രൂപയാണ് പോകുന്നത്. കേരളം കഴിഞ്ഞാല്‍ വിദേശത്ത് പഠിക്കാന്‍ പോകാന്‍ ഏറ്റവും കൂടുതല്‍ വായ്പ എടുത്തത് മഹാരാഷ്ടക്കാര്‍ ആണ്. എന്നാല്‍ അവരാകെ എടുത്തിട്ടുള്ളത് 8745 കോടി രൂപ മാത്രം. എണ്ണവും കേരളത്തിലേതിനേക്കാള്‍ കുറവ്. 39902 പേര്‍ മാത്രം.
പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ത്യയില്‍ നിന്ന് വിദേശ പഠനത്തിന് വായ്പ എടുക്കുന്നവരില്‍ 18.75 ശതമാനം പേരും കേരളത്തില്‍ നിന്നാണ് എന്നും കണക്കുകള്‍ പറയുന്നു. വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എന്തോ കാര്യമായ തകരാര്‍ കേരളത്തില്‍ നടക്കുന്നുണ്ട് എന്ന് ചുരുക്കും. വിദേശത്ത് പോയി നല്ല വിദ്യാഭ്യാസമല്ല ഇവര്‍ നേടുന്നത് എന്നതില്‍ തര്‍ക്കമില്ല. കേട്ടിട്ടു പോലുമില്ലാത്ത യൂണിവേഴ്സിറ്റികളില്‍ ഒരു താല്‍പര്യവുമില്ലാത്ത വിഷയത്തിലാണ് വിദ്യാഭ്യാസം. നമ്മുടെ ഉന്നം വിദ്യാഭ്യാസമില്ല. പകരം നല്ല ശമ്പളമുള്ള ഒരു ജോലി മാത്രമാണ്. പഠിക്കുന്ന സമയം പാര്‍ട്ട് ടൈം ജോലി ചെയ്യാം. പഠിച്ചുകഴിഞ്ഞാല്‍ വേറെ ഫുള്‍ടൈം ജോലി കിട്ടും. ഈ പ്രതീക്ഷിയിലാണ് പോക്കെല്ലാം. ലണ്ടനിലൊക്കെ ഒരു നേരത്തെ ഭക്ഷണത്തിന് തന്നെ 2000 രൂപയോളം ആകുമെന്ന് ഈയിടെ ഒരു സുഹൃത്ത് അവന്റെ മകന്റെ അനുഭവം വിവരിച്ച് പരിതപിക്കുന്നത് കേട്ടു.
മക്കളുടെ നല്ലതിനുവേണ്ടി എന്തുംചെയ്യാനുള്ള മനസൊക്കെ നല്ലത് തന്നെ. പക്ഷേ ഒരാളുടെ നല്ലതിനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറ്റുമക്കളുടെ ഭാവി അവതാളത്തിലാകുന്നതിനും കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ താറുമാറാകുന്നതിനും കാരണമാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
Content Highlights: Kerala education loan overseas education student loan financial crisis middle class India
Published: 22 Mar 2025, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented