ഗൂഡല്ലൂർ : വന്യമൃഗശല്യം മൂലം കഷ്ടപ്പെടുന്ന നീലഗിരിയിലെ കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം നീലഗിരി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് സർക്കാർജോലിയും ഒരുകോടിരൂപ നഷ്ടപരിഹാരവും നൽകണം. വന്യമൃഗശല്യം കാരണമുള്ള വിളനാശത്തിന് ന്യായമായ നഷ്ടപരിഹാരം നൽകാൻ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എൽനിനോ പ്രതിഭാസത്തിന്റെ കടുത്ത ആഘാതമേൽക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ വരുന്ന നീലഗിരിയിലെ കർഷകരെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം.

To advertise here,

പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച 2026 ജൂലായ്‌ 27-ലെ കരട് പട്ടികയിൽനിന്ന് നീലഗിരി ജില്ലയിലെ 25 ഗ്രാമങ്ങളെ ഉടനടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സമ്മേളനം പ്രമേയം പാസാക്കി.

പ്രതിനിധിസമ്മേളനം കർഷകസംഘം സംസ്ഥാന സെക്രട്ടറി പ്രസിഡന്റ് പി. പെരുമാൾ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. വാസു അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എ. യോഹന്നാൻ, ജില്ലാ ട്രഷറർ എം.എ. കുഞ്ഞുമുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ. മധുസൂദനൻ, അഡ്വ. കെ. ജോസ്, എസ്. തങ്കരാജ്, കെ. രാജൻ, കെ. സുദർശൻ, ടി.കെ. യശോദ, രാശി രവികുമാർ എന്നിവർ സംസാരിച്ചു.

കർഷകസംഘം നീലഗിരി ജില്ലാസെക്രട്ടറിയായി എ. യോഹന്നാൻ തുടരും. പുതിയ പ്രസിഡന്റായി എം.എ. കുഞ്ഞുമുഹമ്മദിനെയും തിരഞ്ഞെടുത്തു.

മറ്റുഭാരവാഹികൾ: ഇ.പി. കുര്യാക്കോസ്, കെ. കുഞ്ഞുമുഹമ്മദ് (വൈസ് പ്രസി.), കെ. ഗോപിനാഥൻ, ആർ. സുന്ദർരാജ് (ജോ. സെക്ര.), കെ. സുദർശൻ (ട്രഷ.).