ബെംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി), കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ടീമിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആര്‍സിബി ടീമിന്റെ ഉടമസ്ഥരായ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ലിമിറ്റഡാണ് (ആര്‍സിഎസ്എല്‍) ഹൈക്കോടതിയെ സമീപിച്ചത്.

To advertise here,

ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ കിരീടവിജയത്തിനു ശേഷം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്‌സിഎ) സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആര്‍സിബിയുടെ ഇവന്റ് മാനേജര്‍ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ മാനേജ്‌മെന്റ് എന്നിവരെ പ്രതിചേര്‍ത്ത് കബ്ബണ്‍ പാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ജൂണ്‍ ആറാം തീയതി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ നിഖില്‍ സോസാലെയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അകാരണമായാണ് തങ്ങളെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ആര്‍സിഎസ്എല്ലിന്റെ വാദം. വിജയാഘോഷത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എന്‍ട്രി പാസുകള്‍ സൗജന്യമാണെങ്കില്‍ പോലും പരിമിതമായ എണ്ണം മാത്രമാണ് ഉള്ളതെന്നും ഇതിന് രജിസ്‌ട്രേഷന്‍ ആവശ്യമാണെന്നും തങ്ങള്‍ വ്യക്തമാക്കിയിരുന്നതായി കമ്പനി പറയുന്നു.

ആഘോഷം സംഘടിപ്പിച്ച ഡിഎന്‍എ എന്റര്‍ടൈന്‍മെന്റും തങ്ങള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, വിജയാഘോഷത്തിനു മണിക്കൂറുകള്‍ മുമ്പേ ദുരന്തമുണ്ടായേക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള വാര്‍ത്ത പുറത്തുവന്നു. ലക്ഷക്കണക്കിന് ആരാധകര്‍ വിധാന്‍സൗധയിലെത്താന്‍ സാധ്യതയുണ്ടെന്നും ആളുകളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് ഡിസിപി എം.എന്‍. കരിബസവണ്ണ ഗൗഡ, പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പിനെഴുതിയ കത്തില്‍ പറയുന്നത്. കത്ത് അവഗണിച്ചായിരുന്നു അധികൃതര്‍ പരിപാടിയുമായി മുന്നോട്ടുപോയത്.