ന്യൂഡൽഹി: ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായി പുറപ്പെടാനിരിക്കെ, ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിലെ ചില കളിക്കാർക്ക് ശരിയായ അളവിലുള്ള ഔദ്യോഗിക ജേഴ്‌സികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ ന്യൂഡൽഹിയിൽ നിന്ന് ടീം ജപ്പാനിലേക്ക് പുറപ്പെടാനിരിക്കെയാണ് ഈ പ്രശ്‌നം ഉയർന്നുവന്നത്. വിഷയം പരിഹരിക്കുന്നതിനായി ബിസിസിഐയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കിറ്റ് വിതരണക്കാരായ 'ജെഎസ്ഡബ്ല്യു ഇൻസ്പയറും' തമ്മിൽ തുടർച്ചയായ ആശയവിനിമയം നടക്കുന്നുണ്ട്. പ്രശ്‌നങ്ങളിൽ ഭൂരിഭാഗവും പരിഹരിച്ചെങ്കിലും ചില കളിക്കാർ ഇപ്പോഴും അനുയോജ്യമായ കിറ്റുകൾക്കായി കാത്തിരിക്കുകയാണ്.

To advertise here,

രണ്ട് വ്യത്യസ്ത ജേഴ്‌സികളാണ് ഇന്ത്യൻ ടീം ജപ്പാനിൽ ഉപയോഗിക്കുക. സെപ്റ്റംബർ 22-ന് ജപ്പാനെതിരായ ടി20 മത്സരത്തിൽ സാധാരണ ടീം കിറ്റും, സെപ്റ്റംബർ 28-ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മുതൽ ഔദ്യോഗിക ഏഷ്യൻ ഗെയിംസ് ജേഴ്‌സിയും ടീം ധരിക്കും.

ജേഴ്‌സി പ്രതിസന്ധിക്ക് പുറമേ, താമസസൗകര്യത്തിലും ബിസിസിഐക്ക് ഇടപെടേണ്ടി വന്നു. സംഘാടകർ നഗോയയിൽ അനുവദിച്ച മുറികളിൽ ക്രിക്കറ്റ് കിറ്റ് ബാഗുകൾ സൂക്ഷിക്കാൻ ആവശ്യത്തിന് സ്ഥലമില്ലാതിരുന്നതിനെ തുടർന്ന് കളിക്കാർക്കായി ബിസിസിഐ സ്വന്തം നിലയിൽ വേറെ താമസസൗകര്യം ഏർപ്പെടുത്തുകയായിരുന്നു. അതേസമയം, ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഐഒഎ ഒരുക്കിയ താമസസ്ഥലത്ത് തന്നെയാണ് കഴിയുന്നത്.

അതിനിടെ കിറ്റ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഏഷ്യൻ ഗെയിംസ് ഷോട്ട്പുട്ട് ചാമ്പ്യൻ താജീന്ദർപാൽ സിങ്ങിന് നഗോയയിലേക്ക് സമയത്തിന് യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങിലെ പതാകവാഹക സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റുകയും പകരം കബഡി താരം പവൻ സെഹ്റാവത്തിനെയും മനു ഭാക്കറിനെയും തിരഞ്ഞെടുക്കുകയും ചെയ്തു.