മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഭാവിയുടെ കാര്യത്തിൽ സെലക്ടർമാർ തീരുമാനമെടുത്തുകഴിഞ്ഞതായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ചോപ്രയുടെ പ്രതികരണം. ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ക്യാപ്റ്റനായി പന്തിനെ നിയമിച്ചിട്ടുണ്ടെങ്കിലും, ഏകദിന ടീമിൽ അദ്ദേഹത്തിന് ഇടം ലഭിച്ചില്ല.

To advertise here,

റെഡ് ബോൾ (ടെസ്റ്റ്) ക്രിക്കറ്റിൽ പന്ത് ടീമിന്റെ വളരെ പ്രധാനപ്പെട്ട അംഗമാണെന്നും അവിടെ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്ന് സെലക്ഷൻ കമ്മിറ്റി കരുതുന്നുണ്ടെന്നും ചോപ്ര ചൂണ്ടിക്കാട്ടി. എന്നാൽ പന്തിന്റെ വൈറ്റ് ബോൾ ക്രിക്കറ്റിന്റെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി വ്യക്തമായ തീരുമാനത്തിൽ എത്തിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു ഏകദിന മത്സരത്തിൽ മാത്രമാണ് പന്ത് കളിച്ചിട്ടുള്ളത്. 2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം ടി20 ടീമിൽ നിന്നും അദ്ദേഹം പുറത്തായിരുന്നു. 2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ആരംഭിക്കുന്ന ഘട്ടത്തിലാണ് പന്തിനെ ഒഴിവാക്കിയിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ശുഭ്മൻ ഗിൽ ഇന്ത്യയെ നയിക്കുമ്പോൾ, രോഹിത് ശർമ, വിരാട് കോലി എന്നിവരും 15 അംഗ സംഘത്തിലുണ്ട്. ധ്രുവ് ജുറെലാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. നിലവിൽ ഏകദിനത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ കെ.എൽ രാഹുൽ, ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്.