2025-ലെ ഐപിഎൽ ഐപിഎൽ താരലേലത്തിൽ 10.75 കോടി രൂപ ചെലഴിച്ചാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ടീമിലെത്തിച്ചത്. തുടർച്ചയായി 2025, 206 സീസണുകളിൽ ആർസിബി കിരീടം നേടിയപ്പോൾ ഭുവനേശ്വറിന്റെ ബൗളിങ്ങും നിർണായകമായി. 2025 സീസണിൽ 17 വിക്കറ്റുകളും 2026-ൽ 28 വിക്കറ്റുകളുമാണ് 36-കാരൻ വീഴ്ത്തിയത്.

To advertise here,

ഇപ്പോഴിതാ ആ താരലേലത്തെ കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുകയാണ് ഭുവനേശ്വർ. ആർസിബി തന്നെ ടീമിലെടുത്തുവെന്ന് അറിഞ്ഞപ്പോൾ ആദ്യം അമ്പരപ്പാണ് തോന്നിയതെന്ന് ഭുവനേശ്വർ പറഞ്ഞു. താരലേലത്തിന്റെ രണ്ടാം ദിവസം തന്റെ പേര് വന്നപ്പോൾ താൻ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിന്റെ തിരക്കിലായിരുന്നുവെന്നും ഭുവനേശ്വർ വെളിപ്പെടുത്തി.

'ആദ്യ ദിവസത്തെ ലേലം കഴിഞ്ഞപ്പോൾ കുറച്ച് ടീമുകൾ നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ഡാനിയൽ വെട്ടോറി എന്നോട് പറഞ്ഞിരുന്നു. ഹൈദരാബാദിന് എന്നെ വേണമെന്നുണ്ടായിരുന്നു, പക്ഷേ ലേലത്തിലെ സാഹചര്യങ്ങളും ബജറ്റും കാരണം അവർക്ക് എന്നെ സ്വന്തമാക്കാൻ കഴിഞ്ഞില്ല.'-ഭുവനേശ്വർ പറയുന്നു.

'എന്റെ പേര് വന്നപ്പോൾ മുഷ്താഖ് അലി മത്സരം നടക്കുകയായിരുന്നു. ഞാൻ ഉത്തർ പ്രദേശിന്റെ ക്യാപ്റ്റനായിരുന്നു. ഞങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു, ആ സമയത്ത് ഞങ്ങളുടെ വീഡിയോ അനലിസ്റ്റ് ലേലം കാണുന്നുണ്ടായിരുന്നു. ഞാൻ ഒന്നു നോക്കി. മുംബൈ ഇന്ത്യൻസും ലഖ്‌നൗവും ലേലം വിളിക്കാൻ തുടങ്ങിയത് എനിക്ക് ഓർമയുണ്ട്. അത് ആറ് കോടി രൂപയിലെത്തിയപ്പോഴേക്കും എനിക്ക് കളിക്കിറങ്ങേണ്ടി വന്നുയ

ചില ഓവറുകൾക്ക് ശേഷം ആരോ വന്ന് ആർസിബി എന്നെ എടുത്തുവെന്ന് പറഞ്ഞു. എനിക്ക് അദ്ഭുതം തോന്നി, കാരണം മറ്റ് രണ്ട് ടീമുകളായിരുന്നു ആദ്യം ലേലം വിളിച്ചിരുന്നത്. ബെംഗളൂരു ടീമിൽ നിന്ന് എനിക്ക് സന്ദേശങ്ങൾ ലഭിച്ചു. ഇത്രയും വലിയ ആരാധകവൃന്ദമുള്ള ഒരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു.'-അദ്ദേഹം പറഞ്ഞു.

17 വർഷമായി കിരീടം നേടാത്ത ആർസിബി ടീമിലേക്കാണ് ഭുവനേശ്വർ എത്തിയത്. എന്നാൽ ആ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കേണ്ടതിന്റെ ഒരു സമ്മർദ്ദവും അവിടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'ഞാൻ സ്റ്റാഫിനെ കണ്ടപ്പോൾ, എല്ലാവർക്കും വിജയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അവർക്കൊരു ലളിതമായ തത്വമുണ്ടായിരുന്നു. 'വിജയിച്ചാൽ അത് വളരെ മികച്ചതായിരിക്കും, ഇല്ലെങ്കിൽ, അത് മറ്റൊരു വർഷം മാത്രമാണ്' എന്നതായിരുന്നു ആ തത്വം. ഞങ്ങൾ ആവേശഭരിതരും സജ്ജരുമായിരുന്നു, അതേസമയം ഞങ്ങൾ റിലാക്‌സ്ഡും ആയിരുന്നു'-ഭുവനേശ്വർ വ്യക്തമാക്കി.