മസാച്യുസെറ്റ്‌സ്: ഫ്രാൻസ് ഫുട്‌ബോൾ ടീം പരിശീലകൻ ദിദിയർ ദെഷാംപ്‌സിന്റെ മാതാവ് ദിവസങ്ങൾക്കു മുമ്പാണ് അന്തരിച്ചത്. മാതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇക്കാരണത്താൽ നോർവേക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ദെഷാംപ്‌സിനു പകരം സഹപരിശീലകനായ ഗൈ സ്റ്റീഫനായിരുന്നു ടീമിന്റെ ചുമതല. മത്സരത്തിനെത്തിയ ഫ്രഞ്ച് ആരാധകർ ദെഷാംപ്‌സിനെ പിന്തുണച്ചുകൊണ്ട് ഗാലറിയിൽ ഉയർത്തിയ ബാനർ ശ്രദ്ധേയമായി. 'ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് ദിദിയർ' എന്ന് ഫ്രഞ്ചിലെഴുതിയ ബാനറാണ് ആരാധകർ ഗാലറിയിൽ ഉയർത്തിയത്.

To advertise here,

അതേസമയം മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നോർവേ ടീം പൂച്ചെണ്ടുകൾ കൈമാറിയിരുന്നു. തങ്ങളുടെ കോച്ചിന്റെ മാതാവിന്റെ വിയോഗത്തിൽ ആദരവർപ്പിക്കാൻ കറുത്ത ആംബാൻഡ് ധരിക്കാൻ അനുമതി ആവശ്യപ്പെട്ട് ഫ്രാൻസ്, ഫിഫയെ സമീപിച്ചിരുന്നു. പക്ഷേ ഫിഫ അനുമതി നിഷേധിക്കുകയായിരുന്നു. പകരം വെനസ്വേലയിലെ ഭൂകമ്പ ഇരകൾക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് മത്സരം ആരംഭിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു ദെഷാംപ്‌സിന്റെ അമ്മയുടെ മരണം.

കളിക്കാരനായും പിന്നീട് പരിശീലകനായും ഫിഫ ലോകകപ്പ് നേടിയ മൂന്ന് വ്യക്തികളിൽ ഒരാളാണ് ദെഷാംപ്സ്. 1998-ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. തുടർന്ന് 2018-ൽ റഷ്യയിൽ ഫ്രാൻസിന്റെ പരിശീലകനായും അദ്ദേഹം ലോകകപ്പ് കിരീടമുയർത്തി.