പോർട്ടോ (പോർച്ചുഗൽ): യുവേഫ ചാമ്പ്യൻസ് ലീഗിലെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുമായി തിളങ്ങി മാഞ്ചെസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ട്. എഫ്‌സി പോർട്ടോയ്‌ക്കെതിരായ മത്സരത്തിന്റെ 47-ാം മിനിറ്റിലും ഇൻജുറി ടൈമിലുമായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ.

To advertise here,

എന്നാൽ രണ്ടാം ഗോൾ നേടിയതിനു പിന്നാലെ ഹാളണ്ടും പോർട്ടോ മിഡ്ഫീൽഡർ പബ്ലോ റൊസാരിയോയും മൈതാനത്ത് ഏറ്റുമുട്ടി. റൊസാരിയോ ഹാളണ്ടിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതോടെയായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കം. പ്രകോപിതനായ ഹാളണ്ട് അതിരൂക്ഷമായി പ്രതികരിച്ചതോടെ പ്രശ്‌നം കയ്യാങ്കളിയിലേക്കും നീങ്ങി. തുടർന്ന് ഇരു ടീമുകളിലെയും കളിക്കാർ ഓടിയെത്തുകയും റഫറി ഷിമോൺ മാർസിനിയാക് താരങ്ങളെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. വലിയ സംഘർഷത്തിലേക്ക് കാര്യങ്ങൾ പോകാതെ നോക്കാൻ റഫറിക്കായി. പിന്നാലെ ഇരു താരങ്ങൾക്കും മഞ്ഞക്കാർഡ് ലഭിച്ചു.

അതേസമയം ചാമ്പ്യൻസ് ലീഗ് കരിയറിൽ 59 മത്സരങ്ങളിൽ നിന്ന് 59 ഗോളുകൾ എന്ന അവിശ്വസനീയമായ നേട്ടത്തിലാണ് ഹാളണ്ട് എത്തിനിൽക്കുന്നത്. സിറ്റിയുടെ ഗോൾവേട്ടക്കാരിൽ മൂന്നാമതെത്താനും ഹാളണ്ടിനായി.