ഡോർട്ട്മുണ്ട് (ജർമനി): ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിനിടെ ജർമൻ ക്ലബ്ബ് ബൊറൂസ്സിയ ഡോർട്ട്മുണ്ടിന്റെ 18-കാരനായ ഗ്രീക്ക് യുവതാരം കോൺസ്റ്റാന്റിനോസ് കരെത്സാസ് മൈതാനത്ത് കുഴഞ്ഞുവീണു. വിയ്യാറയലിനെതിരെയുള്ള മത്സരത്തിന്റെ 25-ാം മിനിറ്റിൽ സഹതാരത്തിന് പന്ത് നൽകിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കരെത്സാസ്, റഫറിയെ വിവരമറിയിക്കുകയും തുടർന്ന് ഗ്രൗണ്ടിൽ ഇരിക്കുകയുമായിരുന്നു.

To advertise here,

രക്തചംക്രമണ സംബന്ധമായ പ്രശ്‌നങ്ങൾ കാരണമാണ് കരെത്സാസിന് മൈതാനം വിടേണ്ടി വന്നതെന്ന് ബൊറൂസ്സിയ ഡോർട്ട്മുണ്ട് പിന്നീട് വ്യക്തമാക്കി. താരം നിലവിലെ സാഹചര്യത്തിൽ സുരക്ഷിതനാണെന്നും കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം സ്‌ട്രെച്ചറിലാണ് താരത്തെ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്.

കരെത്സാസ് കുഴഞ്ഞുവീഴുമ്പോൾ മത്സരം 0-0 എന്ന നിലയിലായിരുന്നു. പിന്നീട് 3-2 എന്ന സ്‌കോറിന് ഡോർട്ട്മുണ്ട് വിജയിച്ചു. കരെത്സാസ് വേഗത്തിൽ സുഖം പ്രാപിച്ച് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോർട്ട്മുണ്ട് ഗോൾകീപ്പർ ഗ്രെഗോർ കൊബെൽ പറഞ്ഞു. ബെൽജിയം ക്ലബ്ബായ ജെങ്കിൽ നിന്ന് 30 ദശലക്ഷം യൂറോയ്ക്കാണ് കരെത്സാസിനെ ഡോർട്ട്മുണ്ട് സ്വന്തമാക്കിയത്.