മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും മാഞ്ചെസ്റ്റർ സിറ്റിയും. റയൽ മഡ്രിഡ് കരുത്തരായ ഇന്റർ മിലാനെ കീഴടക്കിയപ്പോൾ സിറ്റി പോർട്ടോയെയും പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല, ഡോർട്ട്മുൺഡ് ടീമുകളും വിജയിച്ചു.

To advertise here,

ഇന്റർ മിലാനെതിരേ തുടക്കത്തിൽ തന്നെ ലീഡെടുത്ത് മുന്നേറാൻ റയലിനായി. 14-ാം മിനിറ്റിൽ ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ വലകുലുക്കി. ഇന്റർ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് റയൽ ലീഡെടുത്തത്. തിരിച്ചടി ലക്ഷ്യമിട്ട് ഇന്റർ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും റയൽ ഗോളി തിബോ കോർട്ട്വ മികച്ച സേവുകളുമായി രക്ഷക്കെത്തി. 23-ാം മിനിറ്റിൽ ഇന്റർ വരുത്തിയ പിഴവ് വീണ്ടും മുതലാക്കി റയൽ രണ്ടാം ഗോളും കണ്ടെത്തി. ഫെഡറിക്കോ വാൽവെർദെയാണ് ഗോളടിച്ചത്. രണ്ടാം പകുതിയുടെ അവസാനം ഇന്റർ ഒരു ഗോൾ മടക്കി. 77-ാം മിനിറ്റിൽ കാർലോസ് അഗസ്‌റ്റോയാണ് ലക്ഷ്യം കണ്ടത്. പിന്നീട് സമനില ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം റയൽ ജയിച്ചുകയറി.

പോർട്ടോക്കെതിരേ ഹാളണ്ടിന്റെ ഇരട്ടഗോളുകളാണ് മാഞ്ചെസ്റ്റർ സിറ്റിക്ക് തുണയായത്. 47-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഹാളണ്ട് ഗോളടിച്ചു. അതോടെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച് സിറ്റി ചാമ്പ്യൻസ് ലീഗിൽ തുടക്കം മിന്നിച്ചു. വിയ്യാറയലിനെ ഡോർട്ട്മുൺഡും ക്ലബ്ബ് ബ്രുഗെയെ ആസ്റ്റൺ വില്ലയും കീഴടക്കി. രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് ഇരുടീമുകളുടെയും ജയം.