ലണ്ടന്‍: പാക് വംശജയായ പെണ്‍കുട്ടിയുടെ ബലാത്സംഗ പരാതിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഹൈദര്‍ അലി കുറ്റവിമുക്തന്‍. കേസ് തുടരാന്‍ മതിയായ തെളിവില്ലെന്ന് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസ് (ജിഎംപി) സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് താരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസും (സിപിഎസ്) വിഷയം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചു, ഇതോടെയാണ് അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ തീരുമാനമായത്.

To advertise here,

യുകെയില്‍ താമസിക്കുന്ന പാകിസ്താനി വംശജയായ പെണ്‍കുട്ടിയാണ് ഹൈദര്‍ അലിക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പാകിസ്താന്‍ എ ടീമിനൊപ്പം പരമ്പരയ്ക്കായി യുകെയിലെത്തിയപ്പോള്‍ ഓഗസ്റ്റ് നാലിന് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസ് താരത്തെ അറസ്റ്റ് ചെയ്തിരുന്നു. കെന്റിലെ സ്പിറ്റ്ഫയര്‍ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. താരത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത പൊലീസ് ഇയാളെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. പിന്നാലെ താരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ജൂലായ് 23-ന് മാഞ്ചസ്റ്ററിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടിയതെന്നും, അവിടെ വെച്ചാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് ഒന്നിന് ആഷ്‌ഫോര്‍ഡില്‍ വെച്ചാണ് യുവതി പരാതി നല്‍കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ അലിക്ക് ഉചിതമായ നിയമ പിന്തുണ ലഭിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചു. ക്രിമിനല്‍ നിയമ ബാരിസ്റ്റര്‍ മോയിന്‍ ഖാനാണ് ഹൈദര്‍ അലിക്കായി ഹാജരായത്. യുകെ അധികൃതര്‍ കേസ് അവസാനിപ്പിച്ചതോടെ, അലിക്ക് ഇനി ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കും.