എഡ്ജ്ബാസ്റ്റൺ: അരങ്ങേറ്റ ടെസ്റ്റിൽ തന്നെ തകർപ്പൻ പ്രകടനമാണ് പാക് താരം റാസാവുള്ള ഖാൻ പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ബൗളിങ്ങിൽ തിളങ്ങിയ താരം ബാറ്റിങ്ങിലും പാകിസ്താന്റെ രക്ഷക്കെത്തി. ആദ്യ ഇന്നിങ്‌സിൽ നാലു വിക്കറ്റുകളാണ് താരം പിഴുതത്. ബാറ്റിങ്ങിലാകട്ടെ അർധസെഞ്ചുറിയുമായി പാകിസ്താന് നിർണായക ലീഡും സമ്മാനിച്ചു.

To advertise here,

അരങ്ങേറ്റക്കാരനായിട്ടും പേരുകേട്ട ഇംഗ്ലീഷ് ബൗളിങ് നിരയെ അടിച്ചുതകർത്താണ് റാസാവുള്ള ഖാൻ മുന്നേറിയത്. ജോഷ് ടങ്കിനെ അതിർത്തി കടത്തിയാണ് റാസാവുള്ള വെടിക്കെട്ടിന് തിരികൊളുത്തിയത്. പിന്നീട് ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഗസ് ആറ്റ്കിൻസൺ എറിഞ്ഞ 79-ാം ഓവറിൽ മൂന്ന് സിക്‌സറാണ് പാക് താരം അടിച്ചെടുത്തത്. 88-ാം ഓവറിൽ ജൊഫ്ര ആർച്ചറിനെ സിക്‌സറടിച്ച് ഫിഫ്റ്റിയും തികച്ചു. പിന്നാലെ അടുത്ത പന്തിലും ആർച്ചറിനെ അതിർത്തികടത്തി.

ആർച്ചറിനെ മൂന്നാം തവണയും സിക്‌സറടിച്ച് പാക് താരം കത്തിക്കയറി. പിന്നീട് ഗസ് ആറ്റ്കിൻസണെയും ഡാൻ ലോറൻസിനെയും സിക്‌സറടിച്ചതോടെ ആകെ ഒൻപത് സിക്‌സറാണ് റാസാവുള്ള നേടിയത്. ഡാൻ ലോറൻസിനെതിരേ നേടിയ സിക്‌സറാകട്ടെ അടുത്തുള്ള ഹോട്ടലിലാണ് ചെന്നുപതിച്ചത്. റാസാവുള്ളയുടെ ബാറ്റിങ് വീഡിയോ വ്യപകമായി പ്രചരിക്കുന്നുണ്ട്.

വെടിക്കെട്ട് ഇന്നിങ്‌സോടെ ഒട്ടേറെ റെക്കോഡുകളും പാക് താരം സ്വന്തമാക്കി. ഒൻപതാമനായി ഇറങ്ങി ഒരു ടെസ്റ്റ് ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന നേട്ടം അരങ്ങേറ്റത്തിൽ തന്നെ സ്വന്തമാക്കാൻ പാക് താരത്തിനായി. ഇംഗ്ലീഷ് മണ്ണിൽ ഒരു ടെസ്റ്റ് ഇന്നിങ്‌സിൽ കൂടുതൽ സിക്‌സർ നേടിയ റെക്കോഡിനൊപ്പമെത്താനും പാക് താരത്തിനായി. 2023 ആഷസിൽ ബെൻ സ്റ്റോക്‌സും ഒൻപത് സിക്‌സർ നേടിയിരുന്നു. മാത്രല്ല, ടെസ്റ്റ് അരങ്ങേറ്റ മത്സരത്തിൽ കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന റെക്കോഡിനൊപ്പവും റാസാവുള്ള ഖാനെത്തി. 2008 ൽ ഇംഗ്ലണ്ടിനെതിരേ ന്യൂസീലൻഡ് താരം ടിം സൗത്തിയും അരങ്ങേറ്റത്തിൽ ഒൻപത് സിക്‌സർ നേടിയിരുന്നു.