ലണ്ടന്‍: താത്കാലികമായി മദ്യപാനം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്. ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിന്റെ ഭാഗമായാണിത്. കാലിലെ പേശികള്‍ക്കേറ്റ പരിക്കില്‍നിന്ന് മുക്തനായിക്കൊണ്ടിരിക്കുകയാണ് സ്‌റ്റോക്ക്‌സ്. പരിക്കില്‍നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാനും ആഷസിനായി പൂര്‍ണ സജ്ജനാകാനുമാണ് 33-കാരനായ താരം മദ്യം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്.

To advertise here,

ന്യൂസീലന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെയാണ് സ്റ്റോക്ക്‌സിന്റെ ഇടത് കാലിലെ പേശികള്‍ക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഡിസംബറില്‍ താരം ശസ്ത്രക്രിയക്ക് വിധേയനായി. ഇതോടെ ദീര്‍ഘകാലത്തേക്ക് അദ്ദേഹത്തിന് കളിക്കളത്തില്‍നിന്ന് മാറിനില്‍ക്കേണ്ടതായിവന്നു.

''എന്റെ ആദ്യത്തെ പ്രധാന പരിക്കിനു ശേഷം അതിന്റെ ആഘാതം ഞാന്‍ ഓര്‍ക്കുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഞാന്‍ ചിന്തിച്ചു. നാലോ അഞ്ചോ രാത്രികള്‍ക്കു മുമ്പ് ഞാന്‍ അല്‍പം മദ്യപിച്ചിരുന്നു. അതിന് ഇതില്‍ ഒരു പങ്കുണ്ടോ? അങ്ങനെയെങ്കില്‍ ഞാനീ ചെയ്യുന്നതില്‍ മാറ്റംവരുത്തണമെന്ന് എനിക്ക് തോന്നി. എനിക്ക് പൂര്‍ണമായും മദ്യം ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, ജനുവരി രണ്ടു മുതല്‍ ഞാന്‍ മദ്യം തൊട്ടിട്ടില്ല. പരിക്കില്‍നിന്ന് പൂര്‍ണമായും മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതുവരെ ഇനി മദ്യം തൊടില്ലെന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു'', ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ സ്‌റ്റോക്സ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഹണ്ട്രഡ് ടൂര്‍ണമെന്റിനിടെ സ്റ്റോക്ക്‌സിന്റെ കാലിലെ പേശികള്‍ക്ക് പരിക്കേറ്റിരുന്നു. ഇത് ഭേദമായശേഷം പിന്നീട് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വീണ്ടും പരിക്കേറ്റു.