തിരുപ്പൂർ : അമരാവതി അണക്കെട്ടിന്റെ തകരാറിലായ ഷട്ടറിലൂടെ വലിയതോതിൽ വെള്ളം ചോർന്നുപോകുന്നതിനെതിരേ കർഷകരുടെ പ്രതിഷേധം. അമരാവതി അണക്കെട്ടിനോടു ചേർന്ന് അമരാവതി നദിയിലിറങ്ങിയാണ് കർഷകർ പ്രതിഷേധിച്ചത്.

To advertise here,

അണക്കെട്ടിന്റെ പുതിയ ആയക്കട്ട് മേഖലയിലെ 25,250 ഏക്കറിൽ കൃഷിചെയ്തുവരുന്ന 25 ശതമാനം തെങ്ങുകളും 75 ശതമാനം കരിമ്പും വെള്ളം തുറന്നുവിടാത്തതിനാൽ ഉണങ്ങിയതായി അമരാവതി ജലസേചന കർഷകസംഘം അധ്യക്ഷൻ എം.എം. വീരപ്പൻ പറഞ്ഞു.

അണക്കെട്ടിൽ മതിയായ വെള്ളമില്ലാത്തതിനാൽ തുറന്നുവിടാനാവില്ലെന്നു പറയുന്ന പൊതുമരാമത്ത് വകുപ്പ് എന്തുകൊണ്ട് ഷട്ടർ ശരിയാക്കാൻ നടപടിയെടുക്കുന്നില്ലെന്ന് കർഷകർ ചോദിച്ചു. സെക്കൻഡിൽ 100 ഘന അടി വെള്ളമാണ് ചോർച്ചകാരണം അമരാവതി നദിയിലൂടെ നഷ്ടമാകുന്നത്.

ഈ വെള്ളം അമരാവതി നദിയിൽനിന്ന് അമരാവതി പ്രധാന കാനലിലേക്കുള്ള ഷട്ടർ തുറന്ന് പുതിയ ആയക്കട്ട് മേഖലയിലെത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

വെള്ളം തുറന്നുവിട്ടില്ലെങ്കിൽ 21 മുതൽ കുടുംബാംഗങ്ങൾക്കും കന്നുകാലികൾക്കുമൊപ്പം അനിശ്ചിതകാലപ്രക്ഷോഭം തുടങ്ങുമെന്നും കർഷകർ അറിയിച്ചു.