ഗുരുവായൂർ : ക്ഷേത്രപരിസരത്ത് അക്രമികളുടെ ശല്യമേറുന്നു. ക്ഷേത്രക്കുളത്തിന്റെ പരിസരത്തും വടക്കേ ഇന്നർറിങ് റോഡിലുമാണ് പ്രശ്നം കൂടുതൽ. ഇവിടെ ഡ്യൂട്ടിക്കെത്തുന്ന ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർക്കും സുരക്ഷയില്ലാത്ത സ്ഥിതിയാണ്.

To advertise here,

തിങ്കളാഴ്ച രാത്രി ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ചെറുതുരുത്തി പൈങ്കുളം തളിയിൽ ഉദയകുമാറിന്(52) കുത്തേറ്റ സംഭവമുണ്ടായി. അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടിലായിരുന്നു ഉദയകുമാറിന് ഡ്യൂട്ടി. പ്രസാദ ഊട്ട് കഴിഞ്ഞുവെന്ന് പറഞ്ഞതിന്റെ രോഷത്തിൽ അക്രമി സെക്യൂരിറ്റിക്കാരനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഉദയകുമാറിന് തലയ്ക്ക് മുറിവേറ്റിട്ടുണ്ട്.

ഒരു മാസം മുൻപും സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കു നേരേ ആക്രമണമുണ്ടായിരുന്നു. സെക്യൂരിറ്റിക്കാർക്ക് സമാധാനപരമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് ചീഫ് സെക്യൂരിറ്റി ഓഫീസർ സുബ്രഹ്മണ്യംസ്വാമി ദേവസ്വത്തോടും പോലീസിനോടും ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ ക്ഷേത്രക്കുളത്തിന്റെ പരിസരത്തുനിന്ന് സെക്യൂരിറ്റിക്കാർ സംശയാസ്പദമായി പിടികൂടിയ അക്രമിയിൽനിന്ന് ആയുധം കണ്ടെടുത്തു. അയാളെ പോലിസിൽ ഏല്പിച്ചു. ക്ഷേത്ര പരിസരത്ത് നിരന്തരം അക്രമികളുടെ ശല്യമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ഇവരെ നിരീക്ഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ എ.സി.പി. സുരേന്ദ്രൻ മങ്ങാട്ട് അറിയിച്ചു. ഇതിൽ പൊതുജനപങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.