കൊച്ചി: തിരഞ്ഞെടുപ്പിന് ശേഷം 'അമ്മ'യില്‍ പൊട്ടിത്തെറിയുണ്ടാവുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന്‍ രവീന്ദ്രന്‍. 'ഇതെന്താ പടക്കക്കടയോ', എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് രവീന്ദ്രന്റെ മറുചോദ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണെന്നും അതിനുശേഷം ഒരുപാട് വെള്ളം ഒഴുകിപ്പോയെന്നും രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍, മാധ്യമങ്ങള്‍ ഇപ്പോഴും നിന്നിടത്തുതന്നെ നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

To advertise here,

'അമ്മയില്‍ ഞങ്ങള്‍ സഹോദരികളും സഹോദരന്മാരുമാണ്. മാധ്യമങ്ങള്‍ അമ്മയില്‍ വേര്‍തിരിവുണ്ടാക്കരുത്. ഞങ്ങള്‍ ഒരു കുടുംബമാണ്', രവീന്ദ്രന്‍ പറഞ്ഞു.

'അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. ആഗ്രഹമുള്ളവരെല്ലാം ഭാരവാഹികളാവാന്‍ മുന്നോട്ടുവരും. ഞങ്ങളെ രക്ഷിക്കാന്‍ സാധിക്കുന്ന ആരൊക്കെ വന്നാലും ഞങ്ങള്‍ തലപ്പത്ത് ഇരുത്തും. മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം നമുക്ക് ആവശ്യമാണ്. അവര്‍ മുന്നില്‍ നിന്നാലേ കാര്യങ്ങള്‍ മുന്നോട്ടുപോവുകയുള്ളൂ. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരെക്കൂടാതെ ഒരു യുവ താരനിര- ഇവരെല്ലാവരും ചേര്‍ന്നാണ് ഒരു കുടുംബമായി അമ്മയെ ചേര്‍ത്തുനിര്‍ത്തുന്നത്', അദ്ദേഹം അഭിപ്രായപ്പെട്ടു.

'മത്സരിക്കുന്ന എല്ലാവര്‍ക്കും വിജയപ്രതീക്ഷയുണ്ട്. ഞാനും എനിക്കെതിരേ മത്സരിക്കുന്നയാളും വിജയിക്കും എന്ന് പ്രതീക്ഷയിലാണ്. എല്ലാവരേയും വിളിച്ച് വോട്ടുറപ്പിച്ചു. സാധ്യതയുള്ള എല്ലാവരും വോട്ടുചെയ്യാനെത്തും. ദൂരദേശങ്ങളിലുള്ളവര്‍ എത്രത്തോളം എത്തുമെന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്', രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.