ന്യൂഡൽഹി: മറാഠി ചിത്രം 'ഗൊന്ധൽ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് 'ധുരന്ധർ' ഉൾപ്പെടെ വാണിജ്യവിജയം നേടിയ സിനിമകളെ മറികടന്ന്. 33 സിനിമകളായിരുന്നു ഓസ്‌കർ എൻട്രിക്കായി പരിഗണിച്ചത്. ഇതിൽ മലയാളത്തിൽനിന്ന് ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദ ബോയ്'യും ഉൾപ്പെട്ടിരുന്നു.

To advertise here,

അവസാന മൂന്നിൽ പരിഗണിക്കപ്പെട്ട 'അംഗ്', 'ഇക്കിസ്' എന്നീ ചിത്രങ്ങളെ മറികടന്നാണ് 'ഗൊന്ധൽ' ഔദ്യോഗിക എൻട്രിയായത്. ആകെ നാല് മറാഠി ചിത്രങ്ങളാണ് എൻട്രിക്കായി പരിഗണിക്കപ്പെട്ടത്.

ഹിന്ദിയിൽനിന്ന് 14 ചിത്രങ്ങൾ പട്ടികയിൽ ഉണ്ടായിരുന്നു. 'മെയിൻ വാപസ് ആവൂംഗ', 'ബോർഡർ 2', 'ധുരന്ധർ' ഒന്നും രണ്ടും ഭാഗങ്ങൾ ഉൾപ്പെടെ ശ്രദ്ധേയമായ ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.

'ഡഗ് ഡഗ്', 'ഹഖ്', 'ഭമർഡോ', '120 ബഹാദൂർ', 'സിങ് ഗീതം', 'തേരാ മേരാ നാഥാ', 'ലഡൂ', 'ഓ മൈ ഡോഗ്', 'ബാലൻ ദി ബോയ്', 'ദേവൂൾ ബാൻഡ് 2', 'തിഗി', 'പെദ്ധി', 'ഇരുമുടി', 'ഡോറോത്തി', 'ഖൂന്താ', 'ഗാന്ധി ടോക്‌സ്', 'ബൈസൺ കാളമാടൻ', 'ഷെയ്പ്പ് ഓഫ് മോമോ', 'ഗവർണർ', '2020 ഡൽഹി', 'കമാൻഡോവിൻ ലവ് സ്റ്റോറി', 'പ്രവാസ്', 'മൻ ആതാലെ മനാതലേ', 'ഒബ്‌സസ്സ്', 'എഗ്വ', 'ഹനുമാൻ അംശ്' എന്നിവയാണ് മത്സരപ്പട്ടികയിലുണ്ടായിരുന്ന മറ്റ് സിനിമകൾ.

ALSO READ | മറാഠി ചിത്രം 'ഗൊന്ധൽ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. 99-ാമത് അക്കാദമി അവാർഡിലെ മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് 'ഗൊന്ധൽ' ഇന്ത്യയെ പ്രതിനിധീകരിക്കുക.

സന്തോഷ് ദവകർ ആണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ വർഷത്തെ ഗോവാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രജതമയൂരം പുരസ്‌കാരം നേടിയ സംവിധായകനാണ് സന്തോഷ് ദവകർ.

പി. ശേഷാദ്രി, വിജയ് പട്കർ, ഹിതു കനോഡിയ, ശാന്തി കുമാർ, സന്ദീപ് പരാശർ, സഞ്ജയ് പാട്ടീൽ, സാബു ജോസഫ്, അനിൽ തോമസ്, വിവേക് വസ്വാനി, ബിജോൺ ദാസ്ഗുപ്ത, ഹാസൻ, വാസൻ, തനിഷ്ഠ ചാറ്റർജി എന്നിവരടങ്ങിയ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം നീരജ് ഘയ്വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' ആയിരുന്നു ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് ഓസ്‌കറിന്റെ ലോങ് ലിസ്റ്റിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നില്ല. 99-ാമത് ഓസ്‌കർ പുരസ്‌കാര ചടങ്ങ് 2027 മാർച്ച് 14-ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കും.