മേലാറ്റൂർ : റെയിൽവേ സ്റ്റേഷനിൽ കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടക്കുമെന്നും നിലമ്പൂർ-ഷൊർണൂർ റൂട്ടിലെ ഏറ്റവും മികച്ച റെയിൽവേ സ്റ്റേഷനായി മേലാറ്റൂർ മാറുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. വികസനപ്രവർത്തനങ്ങൾ വിലയിരുത്താനും പുതിയ വികസന നിർദേശങ്ങൾ സ്വീകരിക്കാനുമായി മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു അദ്ദേഹം.

To advertise here,

പുതിയ സ്റ്റേഷൻ കെട്ടിടത്തിനോടനുബന്ധിച്ച് വിശ്രമ മുറികൾ, ശൗചാലയം, ഷെൽട്ടർ സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പ്ലേറ്റ്‌ഫോം കൂടി നീളം കൂട്ടുന്നതിനാൽ ഭാവിയിൽ വലിയ ട്രെയിൻ സർവീസുകൾക്ക് കൂടി സ്റ്റോപ്പുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ഫുട്ട് ഓവർബ്രിഡ്ജ് അടക്കമുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. പുലർച്ചെയുള്ള മെമു ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാനുള്ള ഇടപെടലുകൾ നടത്തും. മേലാറ്റൂർ റെയിൽവേ ഓവർബ്രിഡ്ജ് റെയിൽവേയുടെ പരിഗണനയിലുണ്ടെന്നും അത് വേഗത്തിലാക്കാൻ ഇടപെടലുകൾ നടത്തുമെന്നും എം.പി. പറഞ്ഞു. നേരത്തെ വളയപ്പുറത്ത് നിർമിക്കുന്ന റെയിൽവേ അടിപ്പാതയും എം.പി. സന്ദർശിച്ചു. നിർമാണപ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ എം.പി. ഞാവൾപ്പടി-റെയിൽവേ ലൈൻ റോഡിനുള്ള ഫണ്ട് ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പ്‌ നൽകി.

റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ ജോൺ ക്ലമന്റ്, സീനിയർ സെക്ഷൻ എൻജിനീയർ ആബിദ് പരാരി എന്നിവർ ഒപ്പമുണ്ടായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. റംസീന മുജീബ്, വൈസ് പ്രസിഡന്റ് എ. അജിത് പ്രസാദ്, പഞ്ചായത്ത് യു.ഡി.എഫ്. കൺവീനർ റഷീദ് മേലാറ്റൂർ, നേതാക്കളായ എ.ടി. ഉമ്മർ ഹാജി, സി. കരീം, പി.സി. ജയരാജൻ, പി. മുജീബ് റഹ്‌മാൻ, ശിഹാബ് കട്ടിലശ്ശേരി, എ.കെ. യൂസഫ് ഹാജി തുടങ്ങിയവർ ചേർന്ന് എം.പി.യെ സ്വീകരിച്ചു.