പത്തനംതിട്ട : മുപ്പത് കൊല്ലത്തിനുശേഷം പത്തനംതിട്ട ടൗണിലെ സെൻട്രൽ ജങ്ഷനിലെത്തിയ ഒരാൾ പറഞ്ഞതിങ്ങനെ-” ഇവിടത്തെ കാപ്പിപ്പൊടി മണത്തിന് മാത്രം ഒരു മാറ്റവുമില്ലല്ലോ”. റിങ് റോഡും അബാൻ ജങ്ഷനും ഒക്കെ വന്നപ്പോൾ നഗരമുഖം മാറിയെങ്കിലും കാപ്പിപ്പൊടിമണം മാത്രം മാറിയില്ല. ഒരു പക്ഷേ ഇതുതന്നെയാവണം പത്തനംതിട്ടയുടെ മണമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. 67 വർഷം പഴക്കമുള്ള ആസാദ് എന്ന ഒരു കൊച്ചുകടയാണ് മണത്തിന്റെ ഉറവിടം. ഇവിടെനിന്ന് കാപ്പിപ്പൊടി മണം പരന്നൊഴുകുന്നു. ഒരു കാപ്പി കുടിച്ചാലോ എന്നു ചിന്തിപ്പിക്കുന്ന മണം.

To advertise here,

സെൻട്രൽ ജങ്ഷനിൽനിന്നു പോലീസ് സ്റ്റേഷൻ ഭാഗത്തേക്ക്‌ പോകുന്ന വഴിയിലാണ് ആസാദ് കോഫി വർക്സ്. കാപ്പിപ്പൊടിയും തേയിലപ്പൊടിയും മാത്രമാണ് ഇവിടെ വിൽപ്പന. ജില്ലയിൽ ഇത്രയും വർഷമായി ഒരേ കച്ചവടം ഒരേ ഇടത്ത്തന്നെ ചെയ്യുന്ന ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. ഇത്രയേറെ കച്ചവടപാരമ്പര്യമുള്ള ഇവിടെനിന്നും ചോദിച്ചറിഞ്ഞുവന്ന് വാങ്ങുന്നവരും സ്ഥിരമായി വാങ്ങുന്നവരുമുണ്ട്. അത്രത്തോളം പത്തനംതിട്ടക്കാർക്ക് സുപരിചിതമണ് ഈ കട. കാപ്പിക്കുരു വാങ്ങി ഇവിടെക്കൊണ്ടുവന്ന് വറത്ത് പൊടിക്കും. ഇങ്ങനെ വറത്തുപൊടിക്കുമ്പോൾ ഉണ്ടാകുന്ന മണം സെൻട്രൽ ജങ്ഷന്റെ ഹൃദയഭാഗത്തുനിന്നു ചുറ്റുവട്ടങ്ങളിലേക്ക് പരക്കുന്നു. തേയിലയും വാങ്ങി പൊടിക്കുകയാണ്. തരി, പൊടി എന്നീ രണ്ടുതരത്തിലും സാധനങ്ങൾ ഇവിടെ ലഭ്യമാണ്.

കൂട്ടിക്കലെ ഏജൻസിയിൽനിന്ന് നല്ലയിനം കാപ്പിക്കുരുവും കൊച്ചിയിൽനിന്ന് ലേലത്തിനെടുക്കുന്നവരുടെ കൈയ്യിൽനിന്നു തേയിലയും എടുക്കുന്നു. 1955-ൽ ഹമീദ് റാവുത്തറാണ് ഈ സ്ഥാപനം തുടങ്ങിയത്. ഇപ്പോൾ മകൻ ഷാജഹാനാണ് മേൽനോട്ടം. വിദേശത്തേക്കും മറ്റും പോകുന്നവർ വലിയ അളവിൽ ഇവിടെനിന്നു സാധനങ്ങൾ വാങ്ങിപ്പോകാറുണ്ടെന്ന് 10 വർഷത്തോളമായി ഈ കടയിൽ ജോലിചെയ്യുന്ന ഹനീഫ പറഞ്ഞു. മലയാളിക്ക് എവിടെപ്പോയാലും ശീലം മാറ്റാൻ പാടാണല്ലോ. ഇത്രയും കാലമായി ഈ സംരഭം നിലനിൽക്കുന്നതിന്റെ കാരണം തങ്ങൾ കലർപ്പില്ലാത്ത ശുദ്ധമായ ഉത്പന്നങ്ങൾ നൽകുന്നതുകൊണ്ടാണെന്നും തങ്ങളുടെ ഒരടയാളം എന്ന നിലയിൽ ഇത് തുടർന്നുപോകണം എന്നതാണ് ആഗ്രഹമെന്നും കടയുടമ പറഞ്ഞു.