സോഷ്യൽ മീഡിയയിലും ഇന്ത്യൻ ഭക്ഷണ പ്രേമികൾക്കിടയിലും ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് അവാക്കാഡോ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച പുതിയ വീഡിയോയിലൂടെ അവാക്കാഡോയുടെ പോഷകഗുണങ്ങളും രാജ്യത്ത് ഇതിനുള്ള വർദ്ധിച്ചുവരുന്ന ജനപ്രീതിയും വീണ്ടും ചർച്ചയായിരിക്കുകയാണ്.

To advertise here,

മുമ്പ് കുറച്ച് ആളുകൾക്ക് മാത്രം അറിയാമായിരുന്ന, വിപണിയിൽ പ്രിയവും മൂല്യവും വളരെ കുറവായിരുന്ന ഒരു പഴമായിരുന്നു അവാക്കാഡോ. എന്നാൽ ഇന്ന് ആരോഗ്യ ബോധമുള്ള പൊതുസമൂഹത്തിന്റെയും പ്രീമിയം വിപണിയുടെയും പ്രിയപ്പെട്ട വിഭവമായി ഇത് മാറിയിരിക്കുന്നു' എന്ന് പ്രധാനമന്ത്രി തന്റെ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളിലെ വൻകിട റെസ്റ്റോറന്റുകളിൽ 'അവാക്കാഡോ ടോസ്റ്റ്' കഴിക്കുന്ന സംസ്‌കാരത്തെ പ്രതിപാദിച്ച മോദി, ഈ മാറ്റം നമ്മുടെ നാടൻ കർഷകർക്ക് എങ്ങനെയാണ് പുതിയ വരുമാന മാർഗ്ഗം തുറന്നുകൊടുത്തതെന്ന് പറയുന്നുണ്ട്.

അവാക്കാഡോ കൃഷിയിലൂടെ സാമ്പത്തിക വിജയം നേടിയ ആന്ധ്രാപ്രദേശിൽ നിന്നുള്ള കർഷകനായ കർപ്പ വരദരാജ് എന്ന വ്യക്തിയുടെ കഥയും പ്രധാനമന്ത്രി പങ്കുവെച്ചു. തന്റെ സുഹൃത്തിന്റെ തോട്ടത്തിൽ അവാക്കാഡോ വിളവെടുക്കുന്നത് കണ്ട് പ്രചോദനം ഉൾക്കൊണ്ട വരദരാജ്, യൂട്യൂബ് വഴിയാണ് ഈ വിളയുടെ ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ച് പഠിച്ചത്. കൃത്യമായ പരിചരണത്തിലൂടെ പ്രതിവർഷം നാലു ടണ്ണോളം അവാക്കാഡോ ഉൽപ്പാദിപ്പിക്കാൻ ഇന്ന് അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇടനിലക്കാരില്ലാതെ തദ്ദേശീയമായി പ്രാദേശിക കടകളിലേക്ക് നേരിട്ട് അവാക്കാഡോ വിതരണം ചെയ്ത് വരദരാജ് വൻ വരുമാനമാണ് നേടുന്നത്.

 

ഗുണങ്ങൾ ഇങ്ങനെ

അവാക്കാഡോ വെറുമൊരു ട്രെൻഡ് പഴമല്ല, മറിച്ച് ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളുടെ വലിയൊരു സ്രോതസ് കൂടിയാണ്. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന 'മോണോഅൺസാച്ചുറേറ്റഡ് ഒലിയിക് ആസിഡ്' ഹൃദയാരോഗ്യത്തെ സംരക്ഷിക്കും. നമ്മൾ കഴിക്കുന്ന മറ്റ് പച്ചക്കറികളിലെ വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയവയെ ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ അവാക്കാഡോയിലുള്ള നല്ല കൊഴുപ്പുകൾ സഹായിക്കും

ലൂട്ടീൻ, സെക്‌സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കാഴ്ചശക്തി നിലനിർത്താനും, വിറ്റാമിൻ കെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.