ഹിമയുഗത്തിൽ വംശനാശം സംഭവിച്ച വൂളി മാമത്തുകളെ ജനിതക എൻജിനിയറിങ്ങിലൂടെ തിരികെ കൊണ്ടുവരാനുള്ള പരീക്ഷണങ്ങൾ തുടങ്ങി. ഡീ എക്സ്റ്റിങ്ഷൻ അല്ലെങ്കിൽ വംശനാശപുനരുത്ഥാനം എന്നാണ് ഇതിനെ പറയുന്നത്. ഡീ എക്സ്റ്റിങ്ഷൻ കമ്പനിയായ കൊളോസൽ ബയോസയൻസാണ് ഈ ദൗത്യത്തിനുപിന്നിൽ. പൂർണമായും ഒരു മാമത്തിനെ സൃഷ്ടിക്കുക എന്നതിലുപരി, മാമത്തുകളുടെ ഡിഎൻഎ ഉപയോഗിച്ച് ആധുനിക ആനകളിൽ ജനിതകമാറ്റം വരുത്തുകയാണ് ചെയ്യുന്നത്.

To advertise here,

മാമത്തുകളുടെ പ്രത്യേകതകളായ കട്ടിയുള്ള രോമങ്ങൾ, ചെറിയ ചെവികൾ, കൂടുതൽ കൊഴുപ്പ് എന്നിവയ്ക്ക് കാരണമായ ജീനുകൾ ഏഷ്യൻ ആനയുടെ ഭ്രൂണത്തിൽ നിക്ഷേപിക്കും. ഈ ഭ്രൂണം വളർത്താൻ ഒരു പെൺ ആനയെ ഉപയോഗിക്കുന്നതിനുപകരം കൃത്രിമഗർഭപാത്രം ഉപയോഗിക്കാനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. വെറുമൊരു കൗതുകത്തിന് വേണ്ടിയല്ല ശാസ്ത്രജ്ഞർ ഇത് ചെയ്യുന്നത്. ഇതിനുപിന്നിൽ വലിയൊരു പരിസ്ഥിതി ലക്ഷ്യമുണ്ട്.

ആർട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് തടയാൻ മാമത്തുകൾക്ക് കഴിയും. ഇവ മഞ്ഞുപാളികളെ ചവിട്ടിയുറപ്പിക്കും. എന്നാൽ, മാമത്തുകൾക്ക് ഇന്നത്തെ മാറിയ കാലാവസ്ഥയിൽ അതിജീവിക്കാൻ കഴിയുമോ എന്നതും വലിയൊരു ചോദ്യമാണ്. പരീക്ഷണത്തിന്റെ ഭാഗമായി 2028-ഓടെ ആദ്യത്തെ ‘മാമത്ത് കുട്ടി’ ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.