ന്യൂഡൽഹി: കേന്ദ്രസർക്കാർ 2017-ൽ കൊണ്ടുവന്ന തണ്ണീർത്തട (സംരക്ഷണ, പരിപാലന) ചട്ടങ്ങളിലെ ‘തണ്ണീർത്തടം’ എന്ന വാക്കിന്റെ നിർവചനം പരിശോധിക്കാൻ സുപ്രീംകോടതി. നിർവചനത്തിൽ അവ്യക്തതയുണ്ടെന്നും അതു തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഇടപെടൽ.

To advertise here,

കേന്ദ്രസർക്കാരിനും ദേശീയ തണ്ണീർത്തട സമിതിക്കും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് മറുപടി തേടി നോട്ടീസയച്ചു. അന്താരാഷ്ട്ര തത്ത്വങ്ങൾ പരിഗണിച്ച് 2010-ൽ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായ ചട്ടം തണ്ണീർത്തടങ്ങൾക്കുണ്ടായിരുന്ന സംരക്ഷണം ദുർബലപ്പെടുത്തിയെന്ന് കാട്ടി ബയോളജിസ്റ്റായ രവീന്ദ്ര സിൻഹയാണ് കോടതിയെ സമീപിച്ചത്.

നദികളുടെ കൈവഴികൾ, നെൽപ്പാടങ്ങൾ, കുടിവെള്ളത്തിനായി നിർമിച്ച സംഭരണികൾ, മത്സ്യക്കൃഷി, ഉപ്പുനിർമാണം, വിനോദം, ജലസേചനം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ജലസംഭരണികൾ തുടങ്ങിയവയ്ക്ക് സംരക്ഷണം നഷ്ടപ്പെട്ടുവെന്നാണ് പ്രധാനവാദം. ഇതോടെ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളും നിയന്ത്രണങ്ങൾക്ക് പുറത്തായെന്നും പറയുന്നു. കേസ് വീണ്ടും ഓഗസ്റ്റിൽ പരിഗണിക്കും.