എവറസ്റ്റിലെ ഹിമപാളികൾ ഉരുകുന്നു എന്ന വാർത്തയിൽ പുതുമയൊന്നുമില്ല. സമീപകാലത്ത് എത്രയോ പഠനങ്ങൾ ഇക്കാര്യം അടിവരയിട്ടുറപ്പിച്ചിട്ടുണ്ട്. കാലവസ്ഥാമാറ്റവും ആഗോളതാപനവുമൊക്കെ ഇതിന് കാരണമാകുന്നു എന്നതും പുതിയ വിവരമല്ല. എന്നാൽ, അടുത്തയിടെ നടന്ന  പഠനം വെളിപ്പെടുത്തുന്ന വിവരം നമ്മളെ അമ്പരപ്പിക്കും. എവറസ്റ്റ് ബേസ് ക്യാമ്പിലെ ഖുമ്പു ഹിമപാളി (Khumbu Glacier) യിൽ ഏതാണ്ട് 154 ടൺ ഉരുകുന്നതിന് കാരണം മനുഷ്യമൂത്രമാണെന്ന് ആ പഠനം പറയുന്നു!

To advertise here,

ബേസ് ക്യാമ്പിൽ തമ്പടിക്കുന്ന ആയിരക്കണക്കിന് മലകയറ്റക്കാരും വഴികാട്ടികളും ദിനംപ്രതി 6000 ലിറ്റർ മൂത്രമാണ് മഞ്ഞിലൊഴിക്കുന്നത്. ഹിമപാളി ഉരുകുന്നതിൽ അത്ഭുതമില്ലെന്ന് സാരം! ബേസ് ക്യാമ്പിൽ സ്ഥാപിച്ചിട്ടുള്ള ‘പിറ്റ്-വാൽട്ട് ടോയ്ലറ്റുകൾ’ (Pit-vault toilets) വഴി ദിനംപ്രതി ഏതാണ്ട് 2000 പേരുടെ വിസർജ്യം താഴെയെത്തിച്ച് മറവ് ചെയ്യാറുണ്ട്. എന്നാൽ, മിക്കവരും മൂത്രമൊഴിക്കുക മഞ്ഞിലാണ്.

പർവത ചുവട്ടിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളും ഈ ഹിമാനിയാണെന്നത്, പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

കോഫി ഷോപ്പുകൾകളും ബിഗ്-സ്ക്രീൻ ടിവികളും വൈഫൈയും ഹോട്ട് ഷവറുകളും, എന്തിന് പേർഷ്യൻ പരവതാനികൾ വിരിച്ച് ചൂടാക്കിയ ടെന്റുകൾ വരെ ബേസ് ക്യാമ്പിൽ പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് മലകയറ്റക്കാരും സഹായികളും മാസങ്ങളോളം അവിടെ തങ്ങുന്നു. ഇത്രയും ഊർജോപയോഗത്തിന്റെ ഫലമായി 30 ലക്ഷം ടൺ മഞ്ഞു വീതം ഓരോ വസന്തത്തിലും ഖുമ്പു ഹിമപാളിക്ക് നഷ്ടമാകുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

2023 ലെ കണക്ക് പ്രകാരം, ബേസ് ക്യാമ്പിൽ പാചകത്തിനും ഹീറ്റിങ്ങിനും വൈദ്യുതിക്കുമായി വേണ്ടിവരുന്നത് 824 സിലിണ്ടർ എൽപിജിയും, 18,935 ലിറ്റർ മണ്ണെണ്ണയും, 5130 ലിറ്റർ പെട്രോളുമാണ്. ഇതുകൂടാതെയാണ്, 6000 ലിറ്റർ മൂത്രവും ദിവസവും മഞ്ഞുരുക്കുന്നത്!

കാലാവസ്ഥാമാറ്റം മൂലം ഹിമാലയത്തിലെ ഹിമാനികൾ ഉരുകുന്നതിന്റെ തോത്, 2009 മുതൽ ഏതാണ്ട് രണ്ടു മടങ്ങായിട്ടുണ്ട്. അതേ സമയം, എവറസ്റ്റ് ബേസ് ക്യാമ്പിലെ താപനില മറ്റ് ഭാഗങ്ങളിലേതിനെ അപേക്ഷിച്ച് ഇരട്ടിവേഗത്തിലാണ് വർധിക്കുന്നത്.

നേപ്പാളിൽ എവറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന പലതരം പ്രവർത്തനങ്ങൾ, ആ മേഖലയിലെ ഹിമാനികളുടെ നിലനിൽപ്പ് കൂടുതൽ അപകടത്തിലാക്കുന്നു. ഹിമാനികൾ തകരാനും, നേപ്പാളിലും ചൈനയിലും അടുത്തിടെ നടന്ന വിനാശകാരിയായ മിന്നൽ പ്രളയമുണ്ടാകാനും ഇതൊക്കെ സാധ്യത വർധിപ്പിക്കുന്നു. ഒരുപക്ഷേ, മൂത്രമൊഴിച്ചാലും മതി, മിന്നൽ പ്രളയമുണ്ടാകാനെന്ന് സാരം!

(കടപ്പാട്: NewYork Times)