കോൺക്രീറ്റ് സൗധങ്ങളും തിളങ്ങുന്ന ടാറിട്ട പാതകളും കണ്ട് അഭിമാനിച്ച ഇന്ത്യയിലെ 'സ്മാർട്ട്' നഗരങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ഭീഷണിയിൽ. ആഗോള കാലാവസ്ഥാ ഇന്റലിജൻസ് ഏജൻസിയായ 'ആൽഫാജിയോ' (AlphaGeo) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കാലാവസ്ഥാ ആഘാതങ്ങൾ താങ്ങാനാകാത്ത ലോകത്തിലെ 20 നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഗുജറാത്തിലെ അഹമ്മദാബാദിനാണ്. പാകിസ്താനിലെ ഹൈദരാബാദിനൊപ്പമാണ് അഹമ്മദാബാദ് ഈ ആശങ്കാജനകമായ ഒന്നാം സ്ഥാനം പങ്കിടുന്നത്.

To advertise here,

ഭീഷണി നേരിടുന്ന ലോകത്തിലെ 20 നഗരങ്ങളിൽ നാലെണ്ണവും ഇന്ത്യയിലാണ് ! അതിതീവ്രമായ ചൂട്, മിന്നൽ പ്രളയങ്ങൾ, വരൾച്ച എന്നിവയെ ചെറുക്കാൻ നഗരങ്ങളിൽ നിലവിലുള്ള സംവിധാനങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

അഹമ്മദാബാദ് (റാങ്ക് 1): അതിതീവ്ര താപതരംഗങ്ങളും സഹിക്കാനാകാത്ത ചൂടും അഹമ്മദാബാദിനെ വരുംനാളുകളിൽ വാസയോഗ്യമല്ലാതാക്കി മാറ്റുന്നു.

കൊൽക്കത്ത (റാങ്ക് 6): സമുദ്രനിരപ്പ് ഉയരുന്നതും മിന്നൽ പ്രളയങ്ങളും അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകളും കൊൽക്കത്തയ്ക്ക് ഭീഷണിയാകുന്നു.

ബെംഗളൂരു (റാങ്ക് 12): ഇന്ത്യയുടെ ഐ.ടി തലസ്ഥാനം വേനലിൽ കുടിവെള്ളമില്ലാതെ വലയുമ്പോൾ, പെയ്യുന്ന ഒറ്റ മഴയിൽ പ്രളയത്തിലാവുന്നു.

ചെന്നൈ (റാങ്ക് 15): രൂക്ഷമായ കുടിവെള്ളക്ഷാമവും സമുദ്രനിരപ്പ് ഉയരുന്നതും ചെന്നൈയെ കാലാവസ്ഥാ ദുരന്തങ്ങളുടെ കേന്ദ്രമാക്കുന്നു.

പച്ചപ്പ് നശിപ്പിച്ച് പടുത്തുയർത്തിയ കെട്ടിടങ്ങളും ടാറിട്ട റോഡുകളും പകൽ സമയത്തെ ചൂട് മുഴുവൻ വലിച്ചെടുക്കുകയും രാത്രിയിലും ഇത് പുറത്തുവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകബാങ്കിന്റെ പഠനപ്രകാരം, തൊട്ടടുത്തുള്ള ഗ്രാമപ്രദേശങ്ങളേക്കാൾ 3°C മുതൽ 4°C വരെ ഉയർന്ന ചൂടാണ് ഇന്ന് ഇന്ത്യൻ നഗരങ്ങളിൽ രേഖപ്പെടുത്തുന്നത്. പ്രകൃതിദുരന്തങ്ങളെ താങ്ങാൻ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങൾ ഇന്ത്യയിലെ നഗരങ്ങളിലില്ല. ഒറ്റ മഴയിൽ തന്നെ രാജ്യത്തെ പ്രമുഖ ടെക് നഗരങ്ങൾ മിനിറ്റുകൾക്കുള്ളിൽ വെള്ളത്തിനടിയിലാകുന്നു.