മഴ മാറുമ്പോഴേ കനത്ത ചൂട്. അതും സഹിക്കാൻ കഴിയാത്ത അത്രയും. സൂപ്പർ എൽനീനോ കാലാവസ്ഥ പ്രതിഭാസം കേരളത്തിന്റെ മൺസൂൺ ഭൂപടത്തെ മൊത്തം മാറ്റിക്കഴിഞ്ഞു. സെപ്റ്റംബറോടെ മൺസൂൺ കടന്നുപോകുമ്പോൾ മഴക്കുറവിന്റെ കണക്കുകളാണ് ഇന്ത്യയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് വരെ സാധാരണ ലഭിക്കുന്നതിനേക്കാൾ 22 ശതമാനം മഴക്കുറവാണ് കേരളത്തിൽ ലഭിച്ചത്.

To advertise here,

കേരളത്തിൽ ഈ വർഷം ജൂൺ ഒന്നു മുതൽ ആഗസ്റ്റ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ശരാശരി 1,746.8 mm മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,367.1 mm മഴ മാത്രമാണ് ലഭിച്ചത്. മലയോര ജില്ലകളിലാണ് ഏറ്റവും വലിയ തോതിൽ മഴക്കുറവ് നേരിട്ടത്. വയനാട് അമ്പതുശതമാനം മഴക്കുറവുണ്ടായി.

എന്നാൽ ഉത്തരേന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്. പലയിടത്തും വലിയ മഴയാണിപ്പോൾ. ഉത്തർപ്രദേശിലെ ബറേലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ 24 മണിക്കൂറിനിടെ 320 മില്ലീമീറ്റർ മഴ പെയ്ത് പ്രളയ സമാനമായ സാഹചര്യമുണ്ടായി. ഡൽഹി-എൻ.സി.ആർ പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്തു.ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഹരിയാനയിലും കനത്തമഴ പെയ്തു.

സാധാരണയായി എൽ നിനോ വർഷങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ വൻ കുറവ് രേഖപ്പെടുത്താറുണ്ട്. എന്നാൽ കാലാവസ്ഥാ ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത് മറ്റൊന്നാണ്. മഴയുടെ അളവ് കുറയുമ്പോഴും, ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്യുന്ന തീവ്രമഴയും മിന്നൽ പ്രളയങ്ങളും വർദ്ധിക്കുന്നു. ഓഗസ്റ്റിൽ കേരളത്തിൽ പെയ്ത പ്രളയസമാനമായ പേമാരിയും ഉരുൾപൊട്ടലുകളും ഇതിന്റെ സൂചനയായിരുന്നു. വമ്പൻ മഴയ്ക്കുപിന്നാലെ സെപ്റ്റംബർ ആദ്യവാരം തന്നെ സംസ്ഥാനത്ത് കഠിനമായ ചൂട് അനുഭവപ്പെടാൻ തുടങ്ങി. മൂന്നുമുതൽ നാലുഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. തൊട്ടുപിന്നാലെ മഴയുടെ മുന്നറിയിപ്പും! സെപ്റ്റംബർ 10 (ആലപ്പുഴ, എറണാകുളം ), 11 (പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം) 12 ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ആഗോളതലത്തിൽ ശക്തി പ്രാപിക്കുന്ന 'സൂപ്പർ എൽ നിനോ' ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനിലയെ തകിടംമറിച്ചതാണ് കാലാവസ്ഥയുടെ ഈ പ്രവചനീയ സ്വഭാവത്തിനുകാരണം. വർഷാവസാനം വരെ 'സൂപ്പർ എൽ നിനോ'യുടെ പ്രഭാവം നിലനിൽക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസി വിലയിരുത്തുന്നുമുണ്ട്.