ലണ്ടന്‍: ലോകമെമ്പാടുമുള്ള നാലില്‍ മൂന്ന് പേരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികുകള്‍ നിരോധിക്കണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വേ ഫലങ്ങള്‍. 2019 -ല്‍ പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരുടെ  എണ്ണം 71 ശതമാനമായിരുന്നെങ്കില്‍ ഇന്നത് 75 ശതമാനമാണ്. ഐപിഎസ്ഒഎസ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 28 രാജ്യങ്ങളില്‍ നിന്നായി 20,000 ത്തോളം പേരാണ് സര്‍വേയുടെ ഭാഗമായത്. പാരീസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കൂടിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനം. 

To advertise here,

പ്ലാസ്റ്റിക് മാലിന്യത്തിന് ലോകത്താകെ ഒരൊറ്റ നിയമം അനിവാര്യമാണ്. മാലിന്യനിര്‍മാര്‍ജനത്തിന് ആഗോള നിയമവ്യവസ്ഥിതി കൊണ്ടുവരാനുള്ള അവസരം ഇതാണെന്നും വിലയിരുത്തപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 90 ശതമാനം പേരും ശാസ്ത്രീയമായ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തെ പിന്തുണച്ചു. എന്നാല്‍ ഇത് ഏതൊക്കെ മാര്‍ഗത്തിലൂടെ പ്രാവര്‍ത്തികമാക്കാം എന്നതില്‍ അവര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. 

എണ്ണയില്‍ നിന്നും വാതകങ്ങളില്‍ നിന്നുമാണ് സാധാരണയായി പ്ലാസ്റ്റികുകളുടെ നിര്‍മാണം. അതിനാല്‍ തന്നെ പ്ലാസ്റ്റികുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏത് വിധേനയും മുളയിലെ നുള്ളാനുള്ള ശ്രമത്തിലാണ് പെട്രോളിയം കമ്പനികള്‍. വിഷയത്തില്‍ യു.എന്‍ ഇനിയും ഇടപെട്ടില്ലെങ്കില്‍ വരും ദശാബ്ദങ്ങളില്‍ കടുത്ത പാരിസ്ഥിതിക ആഘാതമായിരിക്കും പ്ലാസ്റ്റിക് മൂലമുണ്ടാവുക. കൊളംബിയ, മെക്സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് പ്ലാസ്റ്റിക് മാലിന്യത്തിനതിരേ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്.