കൊല്ലം: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമാഘോഷിച്ച് എല്ലാവരും വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തി. എന്നാല്‍ കരുനാഗപ്പള്ളി ആദിനാട് ബാബുനിവാസില്‍ ജിജോ ബാബു അങ്ങ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോയില്‍ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ മാസം 14ാം തീയതി പൂര്‍ണചന്ദ്രനുള്ള ദിവസം നോക്കി കിളിമഞ്ചാരോയിലെത്തിയ ജിജോയും സംഘവും മലയിറങ്ങി ഉഗാണ്ടയിലും കുറച്ചു ദിവസം കറങ്ങിയശേഷം പോയവാരമാണ് നാട്ടിലെത്തിയത്.

To advertise here,

''പണ്ട് ആംബോസെല്ലി ദേശീയോദ്യാനത്തില്‍ നിന്ന് കിളിമഞ്ചാരോ കണ്ടപ്പോ തോന്നിയ മോഹമാണ് അതൊന്നു കീഴടക്കണമെന്നത്. ഉഗാണ്ടയിലെ മലയാളി സുഹൃത്തുക്കളായ തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി ആര്‍തര്‍ ആന്റണി, ഇഗ്‌നേഷ്യസ് കൈതക്കല്‍, ജിക്കു ജോര്‍ജ്, പുണെക്കാരനായ അതുല്‍ ഗിരി എന്നിവരടങ്ങുന്ന സംഘം ഇങ്ങനെയൊരു യാത്ര പ്‌ളാന്‍ ചെയ്യുന്നെന്നറിഞ്ഞപ്പോള്‍ ഞാനും കൂടി. അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു. കൂട്ടത്തില്‍ 15,000 അടി ഉയരത്തിലുള്ള ലാവാ ടവറില്‍ എത്തിയപ്പോള്‍ ഓക്‌സിജന്‍കുറവു കാരണം ഒരാള്‍ക്ക് പാതിവഴിയില്‍നിന്ന് ഇറങ്ങേണ്ടിവന്നു. ആറാംനാള്‍ ഉഹുറു കൊടുമുടിയില്‍ ഇന്ത്യന്‍ പതാകയുമേന്തി നിന്ന നിമിഷം അവിസ്മരണീയമാണ്''ജിജോ പറയുന്നു.

ചുറ്റിലും നക്ഷത്രങ്ങളുമായി, നിലാവില്‍ കുളിച്ചുനില്‍ക്കുന്ന കിളിമഞ്ചാരോയുടെ കാഴ്ചയും മറക്കാന്‍ പറ്റില്ല. മഴക്കാടുകളിലൂടെ തുടങ്ങിയ യാത്ര കുറ്റിച്ചെടികളും കല്ലുകളും പൊടിയും നിറഞ്ഞ തരിശുഭൂമിയിലേക്ക് കടക്കും.

അപൂര്‍വയിനം പക്ഷികളും ചെടികളും വാടാത്ത പൂക്കളും കാണാം. എലിഫന്റ് ബാക്ക് എന്ന ഭാഗമാണ് കഠിനകയറ്റം. ബാരന്‍കോ മതില്‍ കയറ്റവും. പര്‍വതശൃംഗ ബോര്‍ഡിനടുത്ത് ഐസ് ഇല്ലായിരുന്നെങ്കിലും ചുറ്റും മഞ്ഞുമലകളും ഹിമാനികളും കണ്ടു.

ആഗോളതാപനം കാരണം 2050നുള്ളില്‍ ഈ ഐസെല്ലാം ഉരുകിത്തീരുമെന്നാണ് ഗൈഡുകള്‍ പറയുന്നത്. അതാണൊരാശങ്കജിജോ പറഞ്ഞു.

കിളിമഞ്ചാരോ

• ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം. ടാന്‍സാനിയയില്‍ ആണ്.

• ഒരു പര്‍വതനിരയുടെയും ഭാഗമല്ലാതെ തനിയെ നില്‍ക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ പര്‍വതം.

• നിര്‍ജീവ അഗ്‌നിപര്‍വതം.

• സമുദ്രനിരപ്പില്‍നിന്ന് 5895 മീറ്റര്‍ (19341 അടി) ഉയരം.

• ഏറ്റവും ഉയരം കൂടിയ ഉഹുറു പീക്ക് കിബോ അഗ്‌നിപര്‍വതമുഖത്താണ്. ഇതു കീഴടക്കാനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി ആയിരങ്ങളാണ് ഓരോ വര്‍ഷവും എത്തിച്ചേരുന്നത്.

• മലകയറ്റത്തിനു മുന്നോടിയായി സൈക്ലിങ്ങും ദീര്‍ഘദൂര നടത്തവും കാര്‍ഡിയോ പരിശീലനങ്ങളും നടത്തുന്നത് നന്നായിരിക്കും.

• ടാന്‍സാനിയയില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ കിട്ടും.

• ഏകദേശം 1800 യു.എസ്. ഡോളറും ടിപ്‌സും ആണ് ചെലവു വരുന്നത്. ടൂര്‍ കമ്പനികള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസം വരാം.

• സീസണ്‍ ജനുവരിമാര്‍ച്ച്, ജൂണ്‍ഒക്ടോബര്‍.