മറയൂർ: ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നുമുതൽ സഞ്ചാരികൾക്കായി തുറക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങൾ വരയാടുകളുടെ പ്രജനനകാലമായതിനാൽ ഉദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു. നിലവിൽ 841 വരയാടുകളാണുള്ളത്. ഇതിൽ 144 എണ്ണം പുതിയതായി ജനിച്ചവയാണ്. 2025-ൽ ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലയിൽ ഏറ്റവും മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തത് മൂന്നാർ വന്യജീവി ഡിവിഷന്റെ കീഴിലുള്ള ഇരവികുളം ദേശീയോദ്യാനത്തെയാണ്.

To advertise here,

200-ഓളം ഔഷധസസ്യങ്ങൾ നിറഞ്ഞ മെഡിസിനൽ ഗാർഡൻ പാർക്ക്, മഴവിൽപാലം, ഫോട്ടോ പോയിന്റ് എന്നിവ സഞ്ചാരികൾക്കായി പുതിയതായി ഒരുക്കിയിട്ടുള്ളതായി വാർഡൻ കെ.വി.ഹരികൃഷ്ണനും അസി. വാർഡൻ നിതിൻലാലും പറഞ്ഞു.

70 ശതമാനത്തോളം പുൽമേടുകളാൽ സമ്പന്നമാണ് ഉദ്യാനം. വരയാടുകളെ കൂടാതെ വംശനാശഭീഷണി നേരിടുന്നതും സംരക്ഷിതവിഭാഗത്തിൽ ഒന്നാം പട്ടികയിൽപ്പെട്ടിട്ടുള്ളതുമായ സിംഹവാലൻ കുരങ്ങ്, നീലഗിരി ലംഗൂർ, പുള്ളിപ്പുലി, കടുവ, കരിമ്പുലി, ചെന്നായ്, നീലഗിരി മാർട്ടിൻ, കരടി, മലയണ്ണാൻ എന്നിവയും ഇവിടെ പ്രധാനികളാണ്.

കൂടാതെ അത്യപൂർവ ഇനം ഔഷധസസ്യങ്ങൾ, പ്രത്യേക ഇനങ്ങളിൽപ്പെട്ട പുൽവർഗങ്ങൾ, ഓർക്കിഡുകൾ, ഫേണുകൾ, റോഡോ ഡെൻഡ്രം എന്നിവയുടെ കലവറകൂടിയാണ് ഇരവികുളം ദേശീയോദ്യാനം. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇവിടെയുണ്ട്.

2018-ലാണ് അവസാനം നീലക്കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞത്. ഇനി 2030-ൽ ഇവ ഇവിടെ വ്യാപകമായി പൂക്കളിടും.