മൂന്നാർ: ക്രിസ്മസ് അവധിയും അതിശൈത്യവും ഒത്തുചേർന്നതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. പ്രധാനകേന്ദ്രങ്ങളായ ഇരവികുളം ദേശീയോദ്യാനം (രാജമല), മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള, മൂന്നാർ ടൗൺ, ആനച്ചാൽ എന്നിവിടങ്ങളിലെല്ലാം വൻതിരക്കാണ്.

To advertise here,

പ്രദേശത്തെ റിസോർട്ടുകളിലെ മുറികൾ പൂർണമായി ബുക്ക് ചെയ്തിരിക്കുകയാണ്. ക്രിസ്മസ് അവധിയോടൊപ്പം അതിശൈത്യംകൂടി വന്നതോടെ തിരക്ക് വർധിക്കുന്നതിന് കാരണമായി. കഴിഞ്ഞദിവസങ്ങളിൽ കുറഞ്ഞ താപനില മൈനസ് ഒരുഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.

പ്രധാന കേന്ദ്രങ്ങളിൽ വൻതിരക്ക്

മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വൻതിരക്കാണ്. വ്യാഴാഴ്ച മുതൽ രാജമലയിൽ പരമാവധി അനുവദിക്കുന്ന 2200 പേർ സന്ദർശനം നടത്തുന്നുണ്ട്. ഡിടിപിസിക്ക് കീഴിലുള്ള മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും 4500 പേർ വീതം സന്ദർശനം നടത്തി.

കഴിഞ്ഞ മൂന്ന് ദിവസത്തിൽ മാട്ടുപ്പട്ടി ബോട്ടിങ് സെന്ററിൽ അയ്യായിരത്തോളം പേരെത്തി. പഴയമൂന്നാർ ഹൈഡൽ പാർക്കിൽ ദിവസേന 1600 പേർ സന്ദർശനം നടത്തുന്നുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

അഴിയാക്കുരുക്ക്

വിനോദസഞ്ചാരികളുടെ തിരക്കേറിയതോടെ ഗതാഗതക്കുരുക്ക് വർധിച്ചു. മാട്ടുപ്പട്ടി, എക്കോപോയിന്റ്, രാജമല, ആനച്ചാൽ, മൂന്നാർ ടൗൺ തുടങ്ങിയ പ്രദേശങ്ങളിലാണ് വലിയ ഗതാഗതക്കുരുക്ക്. ആനച്ചാൽ മുതൽ മൂന്നാർ വരെയുള്ള 15 കിലോമീറ്റർ യാത്രചെയ്യാൻ മൂന്നുമണിക്കൂറിലേറെ വേണ്ടിവരുന്നുണ്ട്. മൂന്നാറിൽനിന്ന് മാട്ടുപ്പെട്ടിയിലെത്താൻ തിരക്കേറിയ സമയങ്ങളിൽ നാലുമണിക്കൂർ വേണ്ടിവരും.

ദേശീയപാതയുടെ പുനർനിർമാണം നടക്കുന്നതും അനധികൃത വഴിയോരക്കടകളും കുരുക്കിന് കാരണമാകുന്നുണ്ട് . ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മൂന്നാർ ടൗണിനോട് ചേർന്ന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന ദീർഘനാളായുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.