ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നിന്ന് പിടിച്ചെടുത്ത അമേരിക്കൻ ഡ്രോൺ അന്തർവാഹിനി പരിശോധിക്കാനും അതിലെ സാങ്കേതികവിദ്യ ചോർത്തി സ്വന്തമായി നിർമ്മിക്കാനും ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ഇറാന്റെ കൈകളിൽ അകപ്പെട്ടത് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണിനും ഡ്രോൺ നിർമ്മാതാക്കളായ ആൻഡൂറിനും തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന ഡ്രോൺ ദീർഘദൂര സർവേകൾക്കും കടലിനടിയിലെ നിരീക്ഷണ ദൗത്യങ്ങൾക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

To advertise here,

'ഡൈവ്-എൽഡി' (Dive-LD) എന്ന ഓട്ടോണമസ് അണ്ടർവാട്ടർ വാഹനമാണ് ഇറാൻ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. മനുഷ്യസഹായമില്ലാതെ ദിവസങ്ങളോളം പ്രവർത്തിക്കാൻ ശേഷിയുള്ള പുതിയ തലമുറ സൈനിക ഡ്രോണാണിത്. എന്നാൽ, യന്ത്രത്തകരാർ മൂലം പ്രവർത്തനരഹിതമായ പഴയ മോഡൽ ഡ്രോണാണ് ഇറാൻ പിടിച്ചെടുത്തതെന്നും സംഭവത്തിന് വലിയ പ്രാധാന്യമില്ലെന്നും പറഞ്ഞ് യുഎസ് നാവികസേനയും ആൻഡൂറിൽ കമ്പനിയും സംഭവത്തെ നിസാരവത്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാഹചര്യം അത്ര നിസാരമല്ല എന്നാണ് വിലയിരുത്തൽ.

10 ദിവസം വരെ കഠിനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ഡൈവ്-എൽഡിക്ക് കഴിയുമെന്നാണ് ആൻഡൂറിൽ അവകാശപ്പെടുന്നുണ്ട്. അതിനാൽ യന്ത്രത്തകരാറാണോ നിർണായകമായ സൈനികോപകരണം ഇറാന്റെ കൈവശമെത്തുന്നതിലേക്ക് നയിച്ചത് എന്നതിൽ സംശയമുണ്ട്.

മുമ്പും അത്യാധുനിക യുഎസ് ഡ്രോണുകൾ ഇറാന്റെ കൈകളിൽ അകപ്പെട്ടിട്ടുണ്ട്. 2011-ൽ 'ആർക്യു-170 സെന്റിനൽ' (RQ-170 Sentinel) സ്റ്റെൽത്ത് ഡ്രോൺ ഇറാൻ പിടിച്ചെടുത്തപ്പോൾ അത് തിരികെ നൽകാൻ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാൻ അത് റിവേഴ്‌സ് എഞ്ചിനീയറിംഗ് നടത്തി സ്വന്തം ഡ്രോണുകൾ നിർമ്മിച്ചതായി അവകാശപ്പെട്ടിരുന്നു. നിലവിലെ ഡ്രോണിന്റെ സോഫ്റ്റ്വെയറിന് ഉള്ളിൽ തന്നെ പ്രത്യേക പ്രതിരോധ സംവിധാനങ്ങൾ ഉള്ളതിനാൽ യാന്ത്രിക സംവിധാനങ്ങൾ മാത്രമേ ഇറാനിയൻ എഞ്ചിനീയർമാർക്ക് ചോർത്താൻ സാധിക്കൂ എന്ന് അമേരിക്കൻ സൈനിക വിദഗ്ധർ അവകാശപ്പെടുന്നുണ്ട്. എങ്കിലും തങ്ങളുടെ സ്വന്തം ഡ്രോൺ രൂപകൽപ്പനകൾ മെച്ചപ്പെടുത്താൻ ഇത് ഇറാനെ സഹായിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ഏതായാലും ഡ്രോൺ പിടിച്ചെടുത്ത സംഭവം പ്രചാരണ ആയുധമാക്കിക്കൊണ്ട് വിവിധ രാജ്യങ്ങളിലെ ഇറാനിയൻ എംബസികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിൽ' അമേരിക്കയെ പരിഹസിച്ചു. 'മീൻവലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങുന്നത് പോലെയാണ് ഞങ്ങളുടെ ആളുകൾ ഇത് പിടിച്ചെടുത്തതെന്നും, ഇത് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു' എന്നും ഘാനയിലെ ഇറാൻ എംബസി പോസ്റ്റ് ചെയ്തു.  ഹൈദരാബാദിലെ ഇറാൻ എംബസിയും സമാനമായ കുറിപ്പ് പങ്കുവെച്ചു. ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ ആധിപത്യം വ്യക്തമാക്കാനാണ് ഇറാൻ ഈ സംഭവം ഉപയോഗിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.