കാൻബെറ: കൊക്കെയ്ൻ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ടെന്നീസ് താരം നിക് കിർഗിയോസിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസി (ഐടിഐഎ) ഒരു മാസമായി കുറച്ചു. മത്സരങ്ങൾക്ക് പുറത്തുള്ള സമയത്താണ് താരം ലഹരിമരുന്ന് ഉപയോഗിച്ചതെന്ന് ഐടിഐഎ അംഗീകരിച്ചതിനെത്തുടർന്നാണ് നടപടി. ഇതോടെ സെപ്റ്റംബർ നാല് മുതൽ താരത്തിന് മത്സരരംഗത്തേക്ക് തിരിച്ചെത്താൻ സാധിക്കും.

To advertise here,

കഴിഞ്ഞ ജൂണിൽ മയ്യോർക്കയിൽ നടന്ന എടിപി 250 ടൂർണമെന്റിനിടെ നടത്തിയ പരിശോധനയിലാണ് കിർഗിയോസിന്റെ ശരീരത്തിൽ കൊക്കെയ്ൻ മെറ്റബോലൈറ്റായ 'ബെൻസോയ്ലെക്ഗോണിൻ' കണ്ടെത്തിയത്. ഇതേത്തുടർന്ന് ഓഗസ്റ്റ് നാല് മുതൽ താരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. സാധാരണയായി മൂന്ന് മാസത്തെ വിലക്കാണ് ഇത്തരം ലഹരിമരുന്ന് നിയമലംഘനങ്ങൾക്ക് ലഭിക്കുകയെങ്കിലും, ഐടിഐഎ അംഗീകരിച്ച ചികിത്സാ പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചതോടെയാണ് വിലക്ക് ഒരു മാസമായി കുറച്ചത്.

മയ്യോർക്കയിൽ മത്സരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയപ്പോഴാണ് താൻ കൊക്കെയ്ൻ ഉപയോഗിച്ചതെന്ന് 31-കാരനായ കിർഗിയോസ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. വാഡയുടെ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലും താരത്തിന്റെ ശരീരത്തിലെ കൊക്കെയ്‌ന്റെ അളവ് ഈ വിശദീകരണവുമായി പൊരുത്തപ്പെടുന്നതാണെന്ന് കണ്ടെത്തി. ഇതോടെയാണ് മത്സരേതര സമയത്താണ് ലഹരി ഉപയോഗം നടന്നതെന്ന് ഐടിഐഎ അംഗീകരിച്ചത്.

തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വലിയൊരു തെറ്റും കണ്ണ് തുറപ്പിക്കുന്നതുമായ അനുഭവമാണെന്ന് കിർഗിയോസ് പ്രതികരിച്ചു. തന്റെ കുടുംബത്തോടും ആരാധകരോടും സ്‌പോൺസർമാരോടും അദ്ദേഹം ഇതിന് ക്ഷമാപണം നടത്തുകയും ചെയ്തു. വിലക്കിനെ തുടർന്ന് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും പരിശീലനം നടത്തുന്നതിനും മറ്റ് ഔദ്യോഗിക ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനും താരത്തിന് വിലക്കുണ്ടായിരുന്നു. കൂടാതെ മയ്യോർക്കയിൽ നിന്ന് താരം സ്വന്തമാക്കിയ 6,570 യൂറോയുടെ (7.23 ലക്ഷം രൂപ) സമ്മാനത്തുകയും നഷ്ടമായിട്ടുണ്ട്.

മുൻ ലോക 13-ാം നമ്പർ താരമായ കിർഗിയോസ് കഴിഞ്ഞ കുറച്ചുകാലമായി പരിക്കുകളാൽ ബുദ്ധിമുട്ടുകയായിരുന്നു. കാൽമുട്ടിനും കൈത്തണ്ടയ്ക്കും പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം കഴിഞ്ഞ രണ്ട് സീസണുകളിൽ പരിമിതമായ ടൂർണമെന്റുകളിൽ മാത്രമാണ് പങ്കെടുത്തത്.