ബെംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറ്റപ്പെടുത്തി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. നഗരത്തില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിന് പിന്നില്‍ ആര്‍സിബിയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ജൂണ്‍ നാലാം തീയതി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

To advertise here,

അഞ്ചുലക്ഷത്തോളം പേര്‍ തടിച്ചുകൂടിയതിന്റെ ഉത്തരവാദിത്തം ആര്‍സിബിക്കാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. പോലീസില്‍ നിന്ന് അനുമതി തേടിയിരുന്നില്ല. അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇത് പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഫലമായാണ് പൊതുജനങ്ങള്‍ തടിച്ചുകൂടിയതെന്നും ട്രിബ്യൂണല്‍ പറയുന്നു.

വിജയാഘോഷത്തോടനുബന്ധിച്ച് അവസാനനിമിഷം ആര്‍സിബി നടത്തിയ പ്രഖ്യാപനം ദ്രോഹിക്കുന്ന തരത്തിലുള്ള സമീപനമെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് പോലീസിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു.പോലീസുകാരും മനുഷ്യരാണ്. അവര്‍ ദൈവങ്ങളോ മാന്ത്രികരോ അല്ല. അലാവുദ്ദീന്റെ അദ്ഭുത വിളക്കുപോലെ ആഗ്രഹിക്കുന്നതെന്തും സാധിക്കുന്ന മായാജാലം കയ്യിലുള്ളവരല്ല. - ട്രിബ്യൂണല്‍ പറഞ്ഞു. 

ജൂൺ നാലാം തീയതി വൈകുന്നേരം അഞ്ചുമണിയോടെ വിധാന്‍ സൗധയിലേക്കാണ് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാനസര്‍ക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. റോഡിലും പരിസരങ്ങളിലും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്വീകരണപരിപാടി കഴിയാറായപ്പോഴേക്കും മഴ പെയ്തു. തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കേയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നില്‍ തിക്കുംതിരക്കുമുണ്ടായത്. മൂന്നു ലക്ഷത്തിലധികം ആളുകള്‍ ഇവിടേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. 

സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ജൂണ്‍ ആറാം തീയതി പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ, സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു.