നഗോയ: ഏഷ്യൻ ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും മാറ്റിവെച്ച്, മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ കായികതാരങ്ങളോട് ആഹ്വാനം ചെയ്ത് ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കർ. പരാതികൾ പറഞ്ഞ് ഊർജ്ജം കളയാതെ, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അപൂർവ അവസരം താരങ്ങൾ ആസ്വദിക്കണമെന്നും മനു വ്യക്തമാക്കി.

To advertise here,

''നമ്മൾ പരമാവധി നന്നായി തയ്യാറെടുത്തിട്ടുണ്ട്, അതിനാൽ മികച്ച രീതിയിൽ പ്രകടനം നടത്താൻ ശ്രമിക്കണം. ഇവിടെയെത്താൻ നമ്മൾ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്, അതിനാൽ ഇതിൽ അത് ശരിയല്ല, ഇത് ശരിയല്ല എന്ന് ചൂണ്ടിക്കാണിച്ച് ഊർജ്ജം പാഴാക്കരുത്. മെഡൽ ലഭിച്ചേക്കാം ലഭിക്കാതിരുന്നേക്കാം, അത് മറ്റൊരു കാര്യമാണ്, എന്നാൽ നമ്മൾ പരമാവധി മികച്ച പ്രകടനം നൽകണം.'' - മനു ഭാക്കർ വ്യക്തമാക്കി.

ഏഷ്യൻ ഗെയിംസിനായി 36 കായികയിനങ്ങളിലായി 499 താരങ്ങൾ അടങ്ങുന്ന വലിയ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. 2022-ൽ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും അടക്കം ആകെ 107 മെഡലുകൾ ഇന്ത്യ അന്ന് സ്വന്തമാക്കിയിരുന്നു.

ജപ്പാനിൽ നടക്കുന്ന മത്സരങ്ങളിൽ 24-കാരിയായ ഷൂട്ടിങ് താരം മനു ഭാക്കറിൽ വലിയ പ്രതീക്ഷകളാണുള്ളത്. 2024-ലെ പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും, സരബ്ജോത് സിങ്ങിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലും വെങ്കലം നേടിയ താരമാണ് മനു ഭാക്കർ. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും മനുവിന് സ്വന്തമായി.

ഇത്തവണ ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരിൽ ഒരാൾ മനു ഭാക്കറായിരുന്നു. 2018-ൽ ഇൻഡൊനീഷ്യയിലെ പാലെംബാങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ തന്റെ 16-ാം വയസിലാണ് മനു അരങ്ങേറ്റം കുറിച്ചത്.

ഇത്തവണ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ, വനിതകളുടെ 25 മീറ്റർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം എന്നീ മൂന്ന് ഇനങ്ങളിലാണ് മനു മത്സരിക്കുന്നത്.