നഗോയ: പരിഹാസ്യമായ അവസ്ഥ. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യൻ ഷൂട്ടിങ് താരങ്ങൾ നേരിട്ട സാഹചര്യങ്ങളെക്കുറിച്ച് ഒറ്റവാക്കിൽ പറയാൻ പറഞ്ഞാൽ ഇങ്ങനെ വിശേഷിപ്പിക്കേണ്ടി വരും. ജപ്പാനിലെ നഗോയയിൽ ഏഷ്യൻ ഗെയിംസിനായെത്തിയ ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് നേരിടേണ്ടി വന്ന ദുരിതങ്ങൾക്ക് കണക്കില്ല.
കൃത്യമായ ആസൂത്രണമില്ലാത്തതിനാൽ താരങ്ങൾക്ക് താമസിക്കാൻ ഹോട്ടൽ മുറികൾ ലഭിക്കാതെ വരികയും മണിക്കൂറുകളോളം അവർക്ക് വഴിയിൽ കാത്തുനിൽക്കേണ്ടി വരികയും ചെയ്തു. സ്വന്തം ബാഗുകളും ഭാരമേറിയ കായിക ഉപകരണങ്ങളുമായി പുലർച്ചെ തെരുവുകളിലൂടെ നടന്നു നീങ്ങേണ്ടി വന്ന കായികതാരങ്ങളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. യാത്രാസൗകര്യങ്ങളുടെ കുറവ് കാരണം പരിശീലന കേന്ദ്രത്തിലേക്ക് എത്തുന്നതിലും ടീമിന് വലിയ താമസം നേരിട്ടു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഇടപെടലുകൾ ഉണ്ടായിട്ടും സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിഹരിക്കപ്പെട്ടില്ല. കായികലോകത്ത് രാജ്യത്തിന്റെ അഭിമാനമാകേണ്ട താരങ്ങൾക്ക് ലഭിച്ച ഈ മോശം അനുഭവം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
എട്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പ്
സെപ്റ്റംബർ 15-ന് രാത്രി 9:00 മണിക്ക് വിമാനത്താവളത്തിലിറങ്ങിയ ടീം രാത്രി 11:00 മണിയോടെ കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കുകയും, 15 മിനിറ്റിനുള്ളിൽ അക്രഡിറ്റേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ അക്രഡിറ്റേഷൻ കേന്ദ്രത്തിൽ നിന്ന് ഹോട്ടലിലേക്ക് യാത്രാസൗകര്യം ലഭിക്കാതെ രാത്രി 11:45 മുതൽ പുലർച്ചെ 3:00 മണി വരെ കായികതാരങ്ങളും പരിശീലകരും അവിടെ കുടുങ്ങിപ്പോയി. ഒടുവിൽ പുലർച്ചെ 3:00 മണിക്ക് എത്തിയ വാഹനം 3:30-ഓടെ സംഘത്തെ ടീം ഹോട്ടലിൽ എത്തിക്കുകയായിരുന്നു.
35 പേർക്ക് 7 മുറികൾ മാത്രം
ഹോട്ടലിൽ എത്തിയ 35 അംഗ സംഘത്തിനായി വെറും ഏഴ് മുറികൾ മാത്രമാണ് മാറ്റിവെച്ചിരുന്നത്. സംഘാടകർ ഐഒഎയ്ക്ക് നൽകിയ പട്ടിക പ്രകാരം ഗ്രാന്റ് ടിയാര ഹോട്ടലിൽ 40 മുറികൾ ബുക്ക് ചെയ്തിരുന്നതാണെങ്കിലും അവിടെ ഏഴ് മുറികൾ മാത്രമാണ് ലഭ്യമായിരുന്നത്. ബാക്കി 33 മുറികൾ ടോയോക്കോ ഇൻ എന്ന മറ്റൊരു ഹോട്ടലിലായിരുന്നു. സാഹചര്യം ഗുരുതരമായതോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അടിയന്തരമായി ഇടപെട്ടു. 400 മീറ്റർ അകലത്തിലുള്ള രണ്ട് ഹോട്ടലുകളിലായി ആകെ 18 മുറികൾ അവർ അടിയന്തരമായി ക്രമീകരിച്ചു.
ലഗേജുകൾ വഹിച്ച് തെരുവുകളിലൂടെ അലഞ്ഞ് താരങ്ങൾ
മുറികൾ ക്രമീകരിച്ചെങ്കിലും അപ്പോഴേക്കും ആദ്യമെത്തിയ വാഹനം തിരികെ പോയിരുന്നു. ഇതോടെ കായികതാരങ്ങൾക്ക് ഭാരമേറിയ ഷൂട്ടിങ് ഉപകരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ പെട്ടികൾ പുലർച്ചെ തെരുവുകളിലൂടെ സ്വയം വലിച്ച് കൊണ്ടുപോകേണ്ടി വന്നു. വനിതാ സഹതാരങ്ങളെ സഹായിക്കാൻ പുരുഷ താരങ്ങൾക്ക് പെട്ടികളുമായി ഹോട്ടലുകൾക്കിടയിൽ ഒന്നിലധികം തവണ സഞ്ചരിക്കേണ്ടി വന്നു. ഒടുവിൽ വിമാനമിറങ്ങി എട്ട് മണിക്കൂറിലധികം വൈകി പുലർച്ചെ 5:00-നും 5:30-നും ഇടയിലാണ് ഷൂട്ടിങ് താരങ്ങൾക്ക് ചെക്ക്-ഇൻ നടപടികൾ പൂർത്തിയായത്.
ഹോട്ടലിലെത്തിയപ്പോൾ മുറിയില്ല
പിന്നീട് രാഹി സർനോബത് ഉൾപ്പെടെയുള്ള മറ്റ് അഞ്ച് അംഗങ്ങൾ അടങ്ങുന്ന ബാച്ച് എത്തിയപ്പോഴും അനിശ്ചിതത്വം തുടർന്നു. ഐഒഎയുടെ ബുക്കിങ് വിവരങ്ങളിലും ഏഷ്യൻ ഗെയിംസ് സംഘാടകരുടെ റെക്കോഡുകളിലും രാഹിക്കായി ഇതേ ഹോട്ടലിൽ മുറി ബുക്ക് ചെയ്തതായി കാണിക്കുന്നുണ്ട്. എന്നാൽ ആ മുറി ഡോപ് കൺട്രോളിനായി (ഉത്തേജക മരുന്ന് പരിശോധന) ഉപയോഗിക്കുകയാണെന്നാണ് ഹോട്ടൽ അധികൃതർ അറിയിച്ചത്. വെള്ളിയാഴ്ച രാത്രി നഗോയയിലെത്തിയ രാഹി നഗരത്തിലെ മറ്റൊരു ടോയോക്കോ ഇൻ ഹോട്ടലിൽ (നഗരത്തിൽ ഈ പേരിൽ നിരവധി ഹോട്ടലുകളുണ്ട്) ചെന്നപ്പോൾ തെറ്റായ ഹോട്ടലാണെന്ന് അറിയിക്കാതെ അവർക്ക് താക്കോൽ നൽകി. ഇതോടെ താരം തെറ്റായ ഹോട്ടലിൽ റൂം കരസ്ഥമാക്കിയെങ്കിലും, ശരിയായ ഹോട്ടലിൽ അവർക്കായി മാറ്റിവെച്ച മുറി ലഭ്യമായിരുന്നില്ല.
Content Highlights: Indian shooting team faced severe logistical issues upon arriving in Nagoya, Japan for the Asian Games., Athletes experienced over 8 hours of waiting due to lack of transport and unconfirmed hotel rooms., Only 7 rooms were initially provided for a 35-member contingent instead of the booked 40 rooms., Athletes had to pull heavy luggage through the streets at dawn to reach alternative accommodations., Indian Olympic Association intervened, but organizational lapses caused major distress to athletes like Rahi Sarnobat.
Published: 19 Sept 2026, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented