
ദുബായ്: നാടകീയ സംഭവങ്ങള്‍ക്കൊടുക്കം ഒരു മണിക്കൂര്‍ വൈകിയാണ് ഏഷ്യാകപ്പിലെ പാകിസ്താനും യുഎഇയും തമ്മിലുള്ള മത്സരം ആരംഭിച്ചത്. മത്സരത്തിൽ യുഎഇയെ 41 റൺസിന് കീഴടക്കിയ പാകിസ്താൻ സൂപ്പർ ഫോറിൽ പ്രവേശിക്കുകയും ചെയ്തു. ഇപ്പോഴിതാ മത്സരത്തിലെ ഒരു വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മത്സരത്തിനിടെ പാക് താരത്തിന്റെ ഏറുകൊണ്ട് അമ്പയര്‍ക്ക് പരിക്കേല്‍ക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ അമ്പയര്‍ രുചിക പല്ലിയാഗുരുകെ മൈതാനം വിടുകയും ചെയ്തു.
യുഎഇ ഇന്നിങ്‌സിന്റെ ആറാം ഓവറിലാണ് സംഭവം. 37-3 എന്ന നിലയിലായിരുന്നു യുഎഇ. യുഎഇ താരം അടിച്ച പന്ത് ബൗളറായിരുന്ന സയിം അയൂബിന് തിരിച്ചെറിഞ്ഞുകൊടുക്കുന്നതിനിടെ അമ്പയറുടെ തലയ്ക്ക് കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ പാക് താരങ്ങളും ഫിസിയോ സംഘവുമെത്തി അമ്പയറെ പരിശോധിച്ചു. പിന്നാലെ അമ്പയര്‍ മൈതാനം വിട്ടു. പകരം ബംഗ്ലാദേശ് സ്വദേശിയായ ഗാസി സോഹൈലാണ് മത്സരം നിയന്ത്രിച്ചത്.
ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 20 ഓവറിൽ ഒൻപതുവിക്കറ്റിന് 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ യുഎഇ 17.4 ഓവറിൽ 105 റൺസിന് പുറത്തായി. ഗ്രൂപ്പിൽ ഇന്ത്യക്കും പാകിസ്താനും നാലുപോയിന്റുവീതമാണുള്ളത്. ഇരുടീമും സൂപ്പർ ഫോറിൽ കടന്നു.
ഒരുഘട്ടത്തിൽ നാലിന് 85 എന്നനിലയിൽനിന്നാണ് യുഎഇ തകർന്നുപോയത്. 19 റൺസിനാണ് അവസാന ആറുവിക്കറ്റ് വീണത്. 35 റൺസെടുത്ത രാഹുൽ ചോപ്രയാണ് ടോപ് സ്കോറർ. ധ്രുവ് പരാഷറും (20) പൊരുതി. പാകിസ്താനായി ഷഹീൻ ഷാ അഫ്രീദി, ഹാരീസ് റൗഫ്, അബ്രർ അഹമ്മദ് എന്നിവർ രണ്ടുവീതം വിക്കറ്റുവീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത പാകിസ്താന് ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും 36 പന്തിൽ 50 റൺസ് നേടിയ ഫഖർ സമാനും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷഹീൻ ഷാ അഫ്രീദിയും (14 പന്തിൽ 29) ചേർന്നാണ് മാന്യമായ സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ സൽമാൻ ആഗ 20 റൺസെടുത്തു. യുഎഇക്കായി ജുനൈദ് സിദ്ദീഖി 18 റൺസിന് നാലുവിക്കറ്റും സിമ്രാൻജിത് സിങ് 26 റൺസിന് മൂന്നുവിക്കറ്റും വീഴ്ത്തി.
Content Highlights: Umpire Hit By Throw From Pakistan Fielder Leaves Pitch
Published: 18 Sept 2025, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented