കെന്നിങ്ടൺ‌: ഇന്ത്യൻ നായകനായുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മിന്നും പ്രകടനമാണ് ശുഭ്മാൻ ​ഗിൽ കാഴ്ചവെച്ചത്. സെഞ്ചുറികളും ഡബിൾ സെഞ്ചുറിയും പിറന്ന ആ ബാറ്റിൽ നിന്ന് നിരവധി റെക്കോഡുകളും പിറവിയെടുത്തു. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഗില്ലിന് ഇടംപിടിക്കാനായില്ല. 13-ാം സ്ഥാനത്താണ് താരം. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും എന്തുകൊണ്ടാണ് ആദ്യ പത്തില്‍ ഇടംപിടിക്കാനാവാത്തതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 

To advertise here,

എന്നാല്‍ ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റിന് മുന്നോടിയായി തന്നെ ഗില്ലിന് ഒമ്പതാം സ്ഥാനമുണ്ടായിരുന്നു. ആ ടെസ്റ്റിലാകട്ടെ താരത്തിന്റെ ബാറ്റിങ് അത്ര മികച്ചതായിരുന്നില്ല. ആകെ 32 റണ്‍സ് മാത്രമാണ് ടെസ്റ്റില്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സെടുത്ത താരം രണ്ടാമിന്നിങ്‌സില്‍ 11 റണ്‍സും നേടി. ഇതാണ് ടെസ്റ്റ് റേറ്റിങ്ങില്‍ താരത്തെ ബാധിച്ചത്. 

പരമ്പരയില്‍ മികച്ച ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്‌സുകളില്‍ നിന്നായി 75.40 ശരാശരിയില്‍ 754 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. നാല് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും ആ ബാറ്റില്‍ നിന്ന് പിറന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡ് ഓവല്‍ ടെസ്റ്റിനിടെയാണ് ഗില്‍ സ്വന്തമാക്കുന്നത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിൽ ഗില്‍ മറികടന്നത്.

ക്യാപ്റ്റനായുള്ള അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറി നേടി ഇന്ത്യന്‍ നായകന്‍ പുതിയ റെക്കോഡിട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഇന്ത്യന്‍ നായകന്‍. നായകനായ ആദ്യ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാന്‍, വിരാട് കോലി, ഗ്രേഗ് ചാപ്പല്‍, വാര്‍വിക്ക് ആംസ്ട്രോങ്, സ്റ്റീവന്‍ സ്മിത്ത് എന്നിവരെ നാലാം ടെസ്റ്റിലെ രണ്ടാമിന്നിങ്സില്‍ നേടിയ സെഞ്ചുറിയോടെ തന്നെ ഗില്‍ മറികടന്നിരുന്നു.

ഒരു പരമ്പരയില്‍ നാല് സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍ എന്ന ബ്രാഡ്മാന്റെയും ഗാവസ്‌ക്കറുടെയും റെക്കോഡിനൊപ്പവും ഗില്‍ എത്തി. 1947-ല്‍ ഇന്ത്യയ്ക്കെതിരായ നാട്ടിലെ പരമ്പരയിലാണ് ബ്രാഡ്മാന്‍ നാല് സെഞ്ചുറി നേടിയത്. ഗാവസ്‌ക്കര്‍ 1978-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ നാട്ടിലെ പരമ്പരയിലും.