മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിൽ വൈഭവ് സൂര്യവംശി റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയിരുന്നു. അർധ സെഞ്ചുറി കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെനന് ചരിത്രനേട്ടമാണ് വൈഭവ് നേടിയത്. ഇതിന് പിന്നാലെ വൈഭവിനോടുള്ള പരിശീലകൻ ഗൗതം ഗംഭീറിന്റെ സമീപനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരവും ബിസിസിഐയുടെ മുൻ സെലക്ടറുമായ ശ്രീകാന്ത്.

To advertise here,

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തോറ്റതിന് പിന്നാലെ വൈഭവിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ആദ്യ മത്സരങ്ങളിൽ 14,13, 15 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ സ്‌കോർ. ഇതിന് പിന്നാലെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടു. ഇതിനെതിരെയാണ് ശ്രീകാന്ത് പ്രതികരിച്ചത്.

'അദ്ദേഹത്തിന് വ്യത്യസ്തമായ ഷോട്ടുകൾ അനായാസമായി കളിക്കാനുള്ള കഴിവുണ്ട്. എന്തോയൊരു പ്രത്യേകതയുള്ള കുട്ടിയാണ് അവൻ. മൂന്ന് പരാജയങ്ങൾക്ക് പിന്നാലെ അവന്റെ ആത്മവിശ്വാസം തകർക്കുന്ന തരത്തിൽ ടീമിൽ നിന്ന് ഒഴിവാക്കാൻ ഗംഭീറിന് എങ്ങനെ സാധിച്ചു. വൈഭവിന്റെ അർപ്പണബോധത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്കുശേഷം അദ്ദേഹം വീട്ടിലേക്ക് പോയിട്ടില്ല. പകരം രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിലേക്കാണ് പോയത്.

250 സ്‌ട്രൈക്ക് റേറ്റിൽ അദ്ദേഹം റൺ നേടുന്ന വേഗത അസാധാരണമാണ്. സാധാരണയായി, മൂന്ന് പരാജയങ്ങൾക്ക് ശേഷം, മറ്റ് കളിക്കാർ സിംഗിളുകളും ഡബിളുകളും എടുത്ത് ഇന്ത്യൻ ടീമിൽ അവരുടെ സ്ഥാനം നിലനിർത്താൻ ശ്രമിക്കും. എന്നാൽ അദ്ദേഹം അനന്തരഫലങ്ങളെക്കുറിച്ച് ഭയമില്ലാതെ കളിച്ചു. 18 ബോളിൽ 50 റൺസ് നേടുന്നത് അദ്ദേഹത്തിന് ഒരു കുട്ടിക്കളിയാണ്. അതാണവന്റെ മികവ്'- ശ്രീകാന്ത് വിശദീകരിച്ചു.