ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി കോപ്പിയടിച്ചാണ് കാന്‍പുരില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ജയിച്ചതെന്ന അവകാശവാദവുമായി മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍. രണ്ടര ദിവസത്തിലേറെ മഴയില്‍ തടസ്സപ്പെട്ട ടെസ്റ്റില്‍ ഇന്ത്യ അതിവേഗ നീക്കം നടത്തി ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ആതിഥേയര്‍ തൂത്തുവാരുകയും ചെയ്തു. 

To advertise here,

'ശ്രദ്ധേയമായ ഒരു ടെസ്റ്റ് മത്സരമാണിത്. ബംഗ്ലാദേശ് 74.2 ഓവറില്‍ 233-ന് പുറത്തായി. തുടര്‍ന്ന് ഇന്ത്യ മനോഹരമായി കളിച്ചു. ഇന്ത്യ ബാസ്‌ബോളേഴ്‌സ് ആയി മാറുന്നതില്‍ അഭിമാനം. ഇംഗ്ലണ്ടിനെ കോപ്പിയടിച്ചുകൊണ്ട് 34.4 ഓവറില്‍ ഇന്ത്യ 285 റണ്‍സ് നേടി. ഇന്ത്യ ഇംഗ്ലണ്ടിനെ കോപ്പിയടിച്ചെന്നത് അതിശയകരമാണ്. ഇക്കാര്യത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് കുറ്റം ചുമത്താനാവുമോ എന്നതിന്റെ നിയമവശം എനിക്കറിയില്ല' -വോണ്‍ തമാശ കലര്‍ത്തി പറഞ്ഞു. 

ഇതിനെതിരേ വലിയ ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇന്ത്യ കളിച്ചത് ബാസ്‌ബോളല്ലെന്നും വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തേതന്നെ ഈ തരത്തിലുള്ള ആക്രമണശൈലി സ്വീകരിച്ചിട്ടുണ്ടെന്നും വിമര്‍ശനങ്ങളുയര്‍ന്നു. ബാസ്‌ബോളല്ല, ഇന്ത്യ ഗംബോളാണ് (Gamball) കളിച്ചതെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗില്‍ക്രിസ്റ്റ് പറഞ്ഞത്. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെ ഉദ്ദേശിച്ചാണ് ഗില്‍ക്രിസ്റ്റിന്റെ പരാമര്‍ശം. 

ഇന്ത്യ കളിച്ചത് രോബോളാണെന്നും (RoBall-രോഹിത് ശര്‍മയെ ഉദ്ദേശിച്ച്) വീരുബോളാണെന്നും (ViruBall-സെവാഗിനെ ഉദ്ദേശിച്ച്) പന്ത്‌ബോളാണെന്നും (PantBall-ഋഷഭ് പന്ത്) ജെയ്‌സ്ബാളാണെന്നും (JaisBall) ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ നിരീക്ഷണങ്ങളുണ്ട്.