2017-ലെ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ തങ്ങളുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് പരമ്പര വിജയങ്ങളിലൊന്നാണ് സ്വന്തമാക്കിയത്. വാശിയേറിയ ഈ മത്സരത്തിൽ ഒട്ടേറെ വിവാദ നിമിഷങ്ങളുണ്ടായെങ്കിലും അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് സ്റ്റീവ് സ്മിത്തിന്റെ വിവാദമായ ഡിആർഎസ്സായിരുന്നു. ഇപ്പോഴിതാ ആ ടെസ്റ്റ് പരമ്പരയെ കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻതാരം ചേതേശ്വർ പൂജാര.

To advertise here,

ബെംഗളൂരു ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സിൽ 188 റൺസ് ലക്ഷ്യം പിന്തുടരുന്നതിനിടയിൽ ഉമേഷ് യാദവിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു കുരുക്കിൽ പെട്ട സ്റ്റീവ് സ്മിത്തിനെ അമ്പയർ ഔട്ട് വിധിച്ചു. എന്നാൽ ക്രീസ് വിട്ടുപോവുകയോ റിവ്യൂവിനായി നോൺ-സ്‌ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന പീറ്റർ ഹാൻഡ്കോംബിനോട് അഭിപ്രായം ചോദിക്കുകയോ ചെയ്യുന്നതിന് പകരം, സ്മിത്ത് നേരെ ഓസ്‌ട്രേലിയൻ ഡ്രസ്സിങ് റൂമിലേക്ക് നോക്കി അഭിപ്രായം തേടുകയായിരുന്നു.

ഇത് ക്യാപ്റ്റൻ വിരാട് കോലിയുടെയും ഇന്ത്യൻ കളിക്കാരുടെയും പ്രതിഷേധത്തിന് കാരണമായി. അമ്പയർമാർ ഇടപെടുകയും, അനുവദനീയമായ സമയം കഴിഞ്ഞതിനാൽ സ്മിത്തിന് റിവ്യൂ അനുവദിക്കാതിരിക്കുകയും ചെയ്തു. തുടർന്ന് അതൊരു ബുദ്ധിശൂന്യമായ പ്രവൃത്തിയായിരുന്നുവെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പിന്നീട് സമ്മതിച്ചു. എന്നാൽ അത് വെറുമൊരു അബദ്ധമായിരുന്നില്ലെന്നും ഓസ്‌ട്രേലിയൻ ടീമിന്റെ തന്ത്രമായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പൂജാര.

റിപ്ലേകൾ കാണാനും ഡിആർഎസ് തീരുമാനങ്ങൾ എടുക്കാനും ഓസ്‌ട്രേലിയ തങ്ങളുടെ ഡ്രസ്സിങ് റൂമിലെ ടെലിവിഷനിലെ ലൈവ് ഫീഡ് ആണ് ഉപയോഗിച്ചിരുന്നതെന്ന് പൂജാര പറയുന്നു. 'നിങ്ങൾ അവരുടെ ഡിആർഎസ് തീരുമാനങ്ങൾ നോക്കിയാൽ അവയെല്ലാം കൃത്യമായിരുന്നുവെന്ന് മനസ്സിലാകും. അത് എടുക്കണോ വേണ്ടയോ എന്ന് അവർക്ക് മുൻകൂട്ടി തന്നെ അറിയാമായിരുന്നു. അതുവരെ ഓസ്‌ട്രേലിയക്ക് അവരുടെ ഡ്രസ്സിങ് റൂമിൽ ലൈവ് ഫീഡ് ഉണ്ടെന്ന കാര്യം നമ്മളാർക്കും അറിയുമായിരുന്നില്ല'- പൂജാര പറഞ്ഞു.

'സാധാരണയായി ഡ്രസ്സിങ് റൂം ഫീഡ് അല്പം വൈകിയാണ് വരാറുള്ളത്. എന്നാൽ അവർക്ക് ലൈവ് ഫീഡ് ലഭ്യമായിരുന്നു. അതിനാൽ, ആരുടെയെങ്കിലും കണ്ണിൽ പെടാത്ത രീതിയിൽ അവർ ഡ്രസ്സിങ് റൂമിലേക്ക് ഒളിഞ്ഞു നോക്കുകയും, തുടർന്ന് ഡിആർഎസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യുമായിരുന്നു. അത് ഒരു തരത്തിൽ അനീതിയായിരുന്നു. നിങ്ങൾ നിയമത്തിലെ പഴുതുകൾ കണ്ടെത്തുകയാണ്. മറ്റേതെങ്കിലും ടീം ഇത് ചെയ്തിരുന്നെങ്കിൽ അവർ എതിർക്കുമായിരുന്നു. എന്നാൽ തങ്ങൾ തന്നെ അത് ചെയ്തതിൽ അവർക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.

2017-ൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചതായി ചേതേശ്വർ പൂജാര പറഞ്ഞു, കാരണം ഇന്ത്യയിൽ ഒരു പരമ്പര നേടാൻ ഓസ്‌ട്രേലിയ തീവ്രമായി ആഗ്രഹിച്ചിരുന്നു. 'ആ പരമ്പരയിൽ ഒരുപാട് കാര്യങ്ങൾ നടന്നു. ഇന്ത്യയിൽ ഒരു പരമ്പര നേടാൻ അവർ തീവ്രമായി ആഗ്രഹിച്ചിരുന്നു. അവരെ അഭിനന്ദിക്കണം. അവർ കൃത്യമായ തയ്യാറെടുപ്പോടെയാണ് വന്നത്. 2012-ലെ ഇംഗ്ലണ്ടിന് ശേഷം സ്വന്തം നാട്ടിൽ ഞങ്ങൾക്ക് ഓസ്‌ട്രേലിയയോട് തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭയം ഞങ്ങളുടെയുള്ളിൽ ഉണ്ടാക്കിയ ആദ്യത്തെ ടീം ഓസ്‌ട്രേലിയയായിരുന്നു. അതിനുമുമ്പ് അവർക്ക് കാര്യമായ മത്സരം പോലും കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. അതിനുള്ള കളിക്കാർ അവർക്കുണ്ടായിരുന്നു. എന്നാൽ കളിക്കളത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു, അവയിൽ പലതും സംഭവിച്ചിരിക്കാൻ പാടില്ലാത്തവയാണെന്ന് എനിക്ക് തോന്നുന്നു. അത്തരം കാര്യങ്ങൾ കുറച്ചുകൂടി വ്യക്തിപരമായി മാറാറുണ്ട്.'-പൂജാര വ്യക്തമാക്കി.

ആ പരമ്പരയിൽ താനും ഒരുപാട് സ്ലെഡ്ജിങ് ചെയ്തിട്ടുണ്ടെന്ന് പൂജാര വെളിപ്പെടുത്തി. 'ഞാനും സ്ലെഡ്ജിങ് നടത്തിയിട്ടുണ്ട്. ക്യാമറ ഞങ്ങളുടെ നേരെയാണോ എന്നും സ്റ്റമ്പ് മൈക്ക് എന്തെങ്കിലും പിടിച്ചെടുക്കുന്നുണ്ടോ എന്നും ഞങ്ങൾ പരിശോധിക്കാറുണ്ടായിരുന്നു. എന്നാൽ അത്തരം ഒരു സാഹചര്യത്തിൽ പെടാൻ നിങ്ങൾ ആഗ്രഹിക്കില്ല. എതിരാളികൾ വലിയ രീതിയിൽ സ്ലെഡ്ജിങ് നടത്തുമ്പോഴാണ് നിങ്ങൾ ആ രീതിയിലേക്ക് പോകുന്നത്. അവിടെ ഇനി ഞാൻ പിന്നോട്ടില്ല എന്ന അവസ്ഥയിലേക്ക് നിങ്ങൾ എത്തും. ആത്യന്തികമായി, ഒരു വിക്കറ്റ് വീഴ്ത്തുക എന്നതാണ് ലക്ഷ്യം. എന്നാൽ പലപ്പോഴും നിങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്താൻ ഇടയാകുന്നു. അതിൽ നിങ്ങൾക്ക് ഒരിക്കലും അഭിമാനിക്കാൻ കഴിയില്ല.'-പൂജാര വ്യക്തമാക്കി.