എഡ്ജ്ബാസ്റ്റൺ: പാകിസ്താനെതിരായ അവസാന ടെസ്റ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി നേടുന്ന താരമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ മറികടന്നത്. റൂട്ടിന്റെ അക്കൗണ്ടിൽ 69 അർധ സെഞ്ചുറികളായി. സച്ചിന്റെ പേരിൽ 68 അർധ സെഞ്ചുറികളാണുള്ളത്.

To advertise here,

ശിവ്‌നരെയ്ൻ ചന്ദർപോളാണ് മൂന്നാം സ്ഥാനത്ത്. 66 അർധ സെഞ്ചുറികൾ. അലൻ ബോർഡറുടേയും രാഹുൽ ദ്രാവിഡിന്റേയും പേരിൽ 63 ഫിഫ്റ്റികളുണ്ട്. റിക്കി പോണ്ടിങ് 62 തവണയാണ് 50 റൺസ് പൂർത്തിയാക്കിയത്. പാകിസ്താനെതിരെ 69 പന്തിൽ 62 റൺസുമായി റൂട്ട് പുറത്താകാതെ നിന്നു. ഇതിൽ എട്ട് ഫോറുകളും ഉൾപ്പെടുന്നു.

എഡ്ജ്ബാസ്റ്റണിൽ 1,000-ത്തിലധികം ടെസ്റ്റ് റൺസ് നേടുന്ന ആദ്യ ബാറ്റർ കൂടിയായി ജോ റൂട്ട് മാറി. ലോർഡ്‌സ്, മാഞ്ചസ്റ്റർ, ഓവൽ എന്നിവയ്ക്ക് ശേഷം അദ്ദേഹം 1,000 റൺസ് പിന്നിടുന്ന നാലാമത്തെ വേദിയാണിത്. ലോർഡ്‌സിൽ 2,203 ടെസ്റ്റ് റൺസും മാഞ്ചസ്റ്ററിൽ 1,128 റൺസും ഓവലിൽ 1,050 റൺസും നേടിയ റൂട്ട്, നാല് വ്യത്യസ്ത വേദികളിൽ 1,000-ലധികം റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട് എലൈറ്റ് ഗ്രൂപ്പിലെ ഏറ്റവും പുതിയ അംഗമായി മാറി.

നാല് വ്യത്യസ്ത വേദികളിൽ 1,000-ലധികം ടെസ്റ്റ് റൺസ് നേടുന്ന മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക്് കാലിസിനും ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനും ശേഷം മൂന്നാമത്തെ കളിക്കാരൻ മാത്രമാണ് റൂട്ട്.