മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിനിടെ ടോസിന്റെ കാര്യത്തിൽ ആശയക്കുഴപ്പം. മത്സരത്തിൽ രണ്ടുതവണ ടോസിടേണ്ടി വന്നു. ടോസ് സമയത്ത് രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് വിളിച്ചത് എന്താണെന്ന് മാച്ച് റഫറിക്ക് വ്യക്തമായി കേൾക്കാൻ കഴിയാതിരുന്നതാണ് വീണ്ടും ടോസ് ഇടാൻ കാരണമായത്.

To advertise here,

ആദ്യതവണ നാണയം എറിഞ്ഞപ്പോൾ അത് 'ടെയിൽസ്' ആണ് വീണത്. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് 'ഹെഡ്‌സ്' എന്നാണ് വിളിച്ചിരുന്നത്. അതിനാൽ ആദ്യ ഫലം ഗുജറാത്ത് ടൈറ്റൻസിന് അനുകൂലമായിരുന്നു. എന്നാൽ, പരാഗിന്റെ ശബ്ദം മാച്ച് റഫറി പ്രകാശ് ഭട്ടിന് വ്യക്തമായി കേൾക്കാൻ സാധിച്ചില്ല. ഇതേത്തുടർന്ന് ബ്രോഡ്കാസ്റ്റിങ് ചുമതലയിലുണ്ടായിരുന്ന രവി ശാസ്ത്രി ടോസ് വീണ്ടും നടത്തുമെന്ന് പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പുനഃപരിശോധനയുടെ ഭാഗമായി രണ്ടാമത് നടത്തിയ ടോസിൽ രാജസ്ഥാൻ റോയൽസ് വിജയിക്കുകയും അവർ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു.

ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും മത്സരവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി. താൻ ടോസ് ജയിച്ചിരുന്നെങ്കിൽ ബാറ്റിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു എന്നും റഫറിക്ക് വിളി കേൾക്കാൻ കഴിയാതെ പോയത് നിർഭാഗ്യകരമാണെന്നും ശുഭ്മാൻ ഗിൽ പിന്നീട് പ്രതികരിച്ചു.