ധാക്ക: ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ ഷാക്കിബ് അല്‍ ഹസ്സന്‍ വീണ്ടും വിവാദത്തില്‍. വാതുവെപ്പ്‌ കമ്പനിയായ ബെറ്റ് വിന്നര്‍ ന്യൂസുമായി സഹകരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്നാണ് ഷാക്കിബ് വിവാദത്തിലകപ്പെട്ടത്. 

To advertise here,

ചൂതാട്ടകമ്പനിയുമായുള്ള ഷാക്കിബിന്റെ ബന്ധം അന്വേഷിക്കുമെന്നും താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

ചൂതാട്ടകമ്പനികളുമായി സഹകരിക്കരുതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എല്ലാ താരങ്ങളോടും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഷാക്കിബിനെതിരേ അന്വേഷണം ശക്തിപ്പെടുത്തുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നാസ്മുള്‍ ഹസ്സന്‍ പറഞ്ഞു. 

ഇതിനുമുന്‍പും വിവാദനായകനായിട്ടുണ്ട് ഷാക്കിബ്. 2019-ല്‍ ടീമിലെ ഒത്തുകളി ശ്രമം അധികാരികളെ അറിയിക്കാതിരുന്നതിന്റെ പേരില്‍ താരത്തെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. പിന്നീട് 2020-ലാണ് ഷാക്കിബ് ടീമില്‍ തിരിച്ചെത്തിയത്. ഈയിടെ നടന്ന ഒരു ആഭ്യന്തര മത്സരത്തില്‍ അമ്പയറോട് മോശമായ രീതിയില്‍ കയര്‍ത്തതിനും ഷാക്കിബ് ഏറെ പഴിവാങ്ങിയിട്ടുണ്ട്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരം.