ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് അമിനുൾ ഇസ്ലാം തെറിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം നടന്ന ബോർഡ് തിരഞ്ഞെടുപ്പ് വിവാദമായ പശ്ചാത്തലത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിസിബി തലപ്പത്ത് മാറ്റം വന്നേക്കുമെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പിൽ ക്രമക്കേടും അധികാരദുർവിനിയോഗവും നടന്നതായാണ് ആരോപണങ്ങൾ. മാത്രമല്ല, ടി20 ലോകകപ്പ് ബഹിഷ്‌കരിച്ചതും ബോർഡിനെ സംശയത്തിലാക്കിയിട്ടുണ്ട്. മുൻ താരം തമീം ഇഖ്ബാൽ അധ്യക്ഷനായേക്കുമെന്നാണ് വിവരം.

To advertise here,

കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബോർഡ് തിരഞ്ഞെടുപ്പാണ് വൻ ആരോപണങ്ങൾക്ക് വഴിവെച്ചത്. അന്വേഷണ കമ്മിഷൻ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബംഗ്ലാദേശ് സർക്കാരിന് നൽകിയിട്ടുമുണ്ട്. അതിന് പുറമേ രാഷ്ട്രീയ ഇടപെടലുകളും ഇഷ്ടക്കാരെ തിരുകിക്കയറ്റലും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ഇതെല്ലാം ബംഗ്ലാദേശ് ബോർഡിനെ പ്രതിസന്ധിയിലാക്കി. മാത്രമല്ല, കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നാല് ഡയറക്ടർമാർ രാജിവെക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ബിസിബി അധ്യക്ഷനും പുറത്തായേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ താൻ മാറില്ലെന്ന് അമിനുൾ പ്രതികരിച്ചു.

ഞാൻ എന്റെ കസേരയിൽ തന്നെ ഇരിക്കും, മറ്റെന്തു ചെയ്യാനാണ്? ഏറ്റവും അവസാനം പോകുന്നയാളായിരിക്കും ഞാൻ-ജമുന ടിവിയോട് അമിനുൽ പറഞ്ഞു. ബിസിബിയിൽ എനിക്ക് സത്യസന്ധതയുള്ള ഒരു ടീമുണ്ട്. ഈ ടീമിനൊപ്പം ബംഗ്ലാദേശ് ക്രിക്കറ്റിനെ സേവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഐസിസിയിൽ പ്രവർത്തിച്ച ഏക ബംഗ്ലാദേശുകാരൻ ഞാനായിരുന്നു. ഞാൻ വലിയ ആളാണെന്ന് പറയുന്നില്ല. എന്റെ അനുഭവസമ്പത്തുകൊണ്ടാണ് ഞാൻ ഇവിടെയിരിക്കുന്നത്. എന്റെ രാജ്യത്തെ പിന്തുണയ്ക്കാൻ ഞാൻ എല്ലാം ഉപേക്ഷിച്ചു. ഈ പദവി ഇനി എനിക്കില്ലെങ്കിൽ, ഞാൻ മറ്റൊരു വഴി തേടും. പക്ഷേ, എന്റെ രാജ്യത്തെ പിന്തുണയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്."- അമിനുൾ കൂട്ടിച്ചേർത്തു.

അതേസമയം അന്വേഷണ കമ്മിറ്റി അംഗങ്ങളെ കാണാൻ സാധിച്ചില്ലെന്നും രേഖാമൂലം മറുപടി നൽകിയെന്നും അമിനുൽ പറഞ്ഞു. തിരഞ്ഞെടുപ്പിനായി കൗൺസിലർമാരുടെ പേരുകൾ അയയ്ക്കാൻ ഡിവിഷനുകൾക്കും ജില്ലകൾക്കും കത്തയച്ചതല്ലാതെ തിരഞ്ഞെടുപ്പിൽ തന്റെ പങ്കാളിത്തം മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭൂരിപക്ഷം പേരും അഡ്‌ഹോക്ക് കമ്മിറ്റികൾ വഴി പേരുകൾ അയക്കാത്തതുകൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ കമ്മിറ്റിയുടെ മുന്നിൽ ഹാജരായില്ല. രണ്ട് വ്യത്യസ്ത യോഗങ്ങളിൽ ഞാൻ തിരക്കിലായിരുന്നു, അതുകൊണ്ട് അവരുടെ സമയക്രമവുമായി ഒത്തുപോയില്ല. ഞാൻ എന്റെ മറുപടി രേഖാമൂലം നൽകി. ബോർഡ് തിരഞ്ഞെടുപ്പിൽ ഞാൻ മറ്റൊന്നിലും ഉൾപ്പെട്ടിരുന്നില്ല. നമ്മുടെ ഭരണഘടന അനുസരിച്ച് അഡ്‌ഹോക്ക് കമ്മിറ്റിയാണ് ജില്ലാ സ്പോർട്സ് സംഘടന നടത്തുന്നത്. കൗൺസിലർമാരുടെ പേരുകൾ അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നായിരിക്കണം വരേണ്ടതെന്നും പറഞ്ഞിട്ടുണ്ട്. ആ അഡ്‌ഹോക്ക് കമ്മിറ്റികളിൽ നിന്ന് മൂന്ന് പേരുകൾ മാത്രം വന്നപ്പോൾ, വീണ്ടും കത്തയക്കാൻ ഞങ്ങൾ നിർബന്ധിതരായി. അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്ന് പേരുകൾ അയക്കാൻ പറഞ്ഞു. ഇതാണ് ഞാൻ ഉൾപ്പെട്ടിട്ടുള്ള ഒരേയൊരു കാര്യം.- അദ്ദേഹം കൂട്ടിച്ചേർത്തു.