ദുബായ്: ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിന് ആവേശ ജയം. അവസാന ഓവര്‍വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തില്‍ ശ്രീലങ്കയെ നാലുവിക്കറ്റിനാണ് ബംഗ്ലാ ടീം മറികടന്നത്. ശ്രീലങ്ക ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് അര്‍ധ സെഞ്ചുറി കുറിച്ച ഓപ്പണര്‍ സെയ്ഫ് ഹസ്സന്റെയും (45 പന്തില്‍ 61) തൗഹിദ് ഹൃദോയിയുടെയും (37 പന്തില്‍ 58) മികവിലാണ് ലക്ഷ്യം നേടിയത്. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ ഏഴിന് 168. ബംഗ്ലാദേശ് 19.5 ഓവറില്‍ ആറിന് 169.

To advertise here,

അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ അഞ്ചു റണ്‍സ് മതിയായിരുന്നു. ദസുന്‍ ഷനക എറിഞ്ഞ ഓവറിലെ ആദ്യപന്തില്‍ ഫോര്‍ നേടി ജാഫര്‍ അലി ടീമിനെ ജയത്തിനടുത്തെത്തിച്ചു. എന്നാല്‍, ജാഫറിനെയും മെഹദി ഹസ്സനെയും ഷനക പുറത്താക്കിയതോടെ ബംഗ്ലാദേശ് സമ്മര്‍ദത്തിലായി. തുടര്‍ന്ന്, അഞ്ചാമത്തെ പന്തില്‍ സിംഗിളെടുത്ത് നാസും അഹമ്മദ് ടീമിനെ ജയിപ്പിച്ചു. ഓപ്പണര്‍ തന്‍സിദ് ഹസന്‍ റണ്‍സെടുക്കാതെ മടങ്ങിയെങ്കിലും സെയ്ഫും ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസും (23) രണ്ടാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ബംഗ്ലാദേശിന് മികച്ചതുടക്കം നല്‍കി.

ഷനകയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ബംഗ്ലാദേശിനെതിരേ ശ്രീലങ്ക പൊരുതാവുന്ന സ്‌കോറിലെത്തിയത്. 37 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത ഷനകയാണ് ലങ്കന്‍ ഇന്നിങ്സിന് കരുത്തായത്. കുശാല്‍ മെന്‍ഡിസ് (34), പത്തും നിസങ്ക (22), ചരിത് അസലങ്ക (21) എന്നിവരും പൊരുതി. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

നിസങ്കയും മെന്‍ഡിസും ചേര്‍ന്ന് ഒപ്പണിങ് വിക്കറ്റില്‍ 44 റണ്‍സ് ചേര്‍ത്ത് മോശമല്ലാത്ത തുടക്കമിട്ടു. എന്നാല്‍, ഇരുവരും തുടരെ പുറത്തായപ്പോള്‍ രണ്ടിന് 58 എന്ന നിലയിലായി ലങ്ക. തൊട്ടുപിന്നാലെ കാമില്‍ മിഷാരയും (അഞ്ച്) പുറത്തായതോടെ ടീം പ്രതിസന്ധി നേരിട്ടു. എന്നാല്‍, ദുസന്‍ ഷനക രക്ഷകവേഷം ഏറ്റെടുത്തതോടെ ടീം കരകയറി. മൂന്ന് ഫോറും ആറ് സിക്‌സും അടങ്ങുന്നതാണ് ഷനകയുടെ ഇന്നിങ്സ്. അവസാന അഞ്ച് ഓവറില്‍ 53 റണ്‍സാണ് ലങ്ക നേടിയത്. 19-ാം ഓവറില്‍ മുസ്താഫിസുര്‍ റഹ്‌മാന്‍ അസലങ്ക, കാമിന്ദു മെന്‍ഡിസ് (ഒന്ന്), വനിന്ദു ഹസരംഗ (രണ്ട്) എന്നിവരെ പുറത്താക്കി ലങ്കയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്കുപോയ ലങ്കന്‍താരം ദുനിത് വെല്ലാലഗെ തിരിച്ചെത്തി ടീമിനൊപ്പം കളിക്കാനിറങ്ങി.