നാടിന്റെ നേരും നെറിയുമറിഞ്ഞ വിത്തുകള്‍, പ്രകൃതിസൗഹൃദമായ ഉല്പാദനോപാധികളുടെ പിന്തുണയോടെ പരമ്പരാഗതമായി കൈമാറിക്കിട്ടിയ നേരറിവുകളുടെ പശ്ചാത്തലത്തില്‍ പാടത്തും പറമ്പിലും കൃഷിയിറക്കുന്ന പതിവായിരുന്നു പരമ്പരാഗത കൃഷി സമ്പ്രദായത്തിന്റെ കാതല്‍. കൃഷിയുടെ കാലവും കണക്കും ഗണിച്ചിരുന്നതാകട്ടെ ഞാറ്റുവേലകളുടെ ദിനസരികള്‍ നോക്കിയും. പ്രാദേശികവും തദ്ദേശജന്യവുമായ അറിവുകളായിരുന്നു കാര്‍ഷികവൃത്തിയുടെ അടിത്തറ. സുസ്ഥിരതയും പരിസ്ഥിതിയും കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടലായിരുന്നു പഴയകാല കൃഷിയുടെ ഫോക്കസ്. മണ്ണിന്റെ ഉര്‍വരതയും ജൈവ വൈവിധ്യവും വലിയൊരു പരിധി വരെ നിലനിര്‍ത്താന്‍ ഇത് സഹായകവുമായിരുന്നു. തൊഴില്‍ തീവ്രസ്വഭാവം, പരമ്പരാഗത അറിവുകള്‍, ഉപാധികള്‍, പ്രകൃതിവിഭവങ്ങള്‍, ജൈവവളങ്ങള്‍, പുരാതന ആചാരങ്ങളും കര്‍ഷക ജനതയുടെ സാംസ്‌കാരിക വിശ്വാസങ്ങളുമൊക്കെയായിരുന്നു പരമ്പരാഗത കൃഷിയുടെ അകമ്പടി. 

To advertise here,

ഒരു പ്രദേശത്ത് വളരുന്ന വിളകള്‍ക്ക് അനുകൂലമായ കാലാവസ്ഥാ സാഹചര്യം അനുകൂലമാക്കാന്‍ പര്യാപ്തമായ വൃക്ഷവിളകളുടെ കൃഷിയായ കാര്‍ഷിക വനവല്‍ക്കരണം (അഗ്രോ ഫോറസ്ട്രി), ഒരേ കൃഷിയിടത്തില്‍ തന്നെ വര്‍ഷത്തിന്റെ വിവിധ മാസങ്ങളില്‍ വൈവിധ്യമുള്ള വിളകള്‍ മാറി മാറി കൃഷിയിറക്കുന്ന വിള ഭ്രമണം (ക്രോപ്പ് റൊട്ടേഷന്‍), ഒരേ കൃഷിസ്ഥലത്തു തന്നെ ഒന്നിലേറെ വിളകള്‍ തരാതരം പോലെ കൃഷി ചെയ്യുന്ന സമ്മിശ്ര കൃഷി രീതി (മിക്‌സ്ഡ് ഫാമിങ്) എന്നിവയെല്ലാമായിരുന്നു പരമ്പരാഗത കൃഷിയുടെ മുഖമുദ്രകള്‍. എന്നാല്‍, ആധുനിക കൃഷി (Modern Farming) ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്, വേറിട്ടതാണ്.

അതിനൂതനമായ സാങ്കേതികവിദ്യകള്‍, ശാസ്ത്രീയമായ അറിവ്, കാര്‍ഷിക ഉല്‍പാദനക്ഷമതയും കാര്യക്ഷമതയും പരമാവധി വര്‍ധിപ്പിക്കാനുതകുന്ന യന്ത്രസംവിധാനങ്ങള്‍ എന്നിവയാണ് ആധുനിക കൃഷിയെ, പരമ്പരാഗത കൃഷിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. നൂതന കൃഷിയന്ത്രങ്ങള്‍, പൊലിമയുള്ള വിളയിനങ്ങള്‍, കൃത്രിമരാസവളങ്ങള്‍, കീടനാശിനികള്‍, കൃത്യതാ കൃഷിമുറകള്‍ തുടങ്ങിയവയും ഇതിന്റെ അവിഭാജ്യചേരുവകളാണ്. അനുദിനം വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ഭക്ഷ്യോല്പാദനം നടത്തുക എന്ന ശ്രമകരമായ ബാധ്യത കൂടെ കാര്‍ഷിക മേഖലയ്ക്ക് ഏറ്റെടുക്കേണ്ടതിനാല്‍ പലപ്പോഴും പഴയകാലത്ത് തുടര്‍ന്നുപോന്നിരുന്ന പരമ്പരാഗത കൃഷിരീതികളില്‍ നിന്നുള്ള ചുവടുമാറ്റവും ആധുനിക കൃഷിമുറകളിലേക്കുള്ള പ്രയാണവും അനിവാര്യമായിത്തീരുന്നു എന്നതാണ് യാഥാര്‍ഥ്യം.

മാറിയ കാലത്തെ കൃഷിമുറകള്‍ക്കും കൃഷിയിടത്തിലെ ചേരുവകള്‍ക്കുമെല്ലാം ഇന്ന് പ്രാധാന്യം ഏറെയാണ്. ഈ മാറ്റങ്ങളുമായി കൈകോര്‍ത്തു മാത്രമേ ഇനി കൃഷിയുടെ ഭാവിയെക്കുറിച്ച് നമുക്ക് വസ്തുനിഷ്ഠമായി വിലയിരുത്താന്‍ കഴിയൂ. മാറിയ കാലത്ത് കാര്‍ഷികമേഖലയില്‍ സംഭവിച്ച അനിവാര്യമായ മാറ്റങ്ങളും അവയുടെ സ്വാധീനവും നോക്കാം.

കൃഷിയിടങ്ങളില്‍ യന്ത്രപ്പടയൊരുക്കം

ഉപജീവനകൃഷിയില്‍ നിന്ന് വാണിജ്യതലത്തിലേക്ക് കാര്‍ഷിക മേഖലയെ മാറാന്‍ സഹായിച്ച ഏറ്റവും പ്രധാനഘടകം കൃഷിയിടത്തിലെ യന്ത്രവല്‍ക്കണം (Mechanisation) ആണെന്ന് നിസ്സംശയം പറയാം. കാളയും കലപ്പയും നുകവും ഒക്കെ അണിയറയിലേക്കൊതുങ്ങുകയും അവയുടെ സ്ഥാനത്ത് കൃഷിപ്പണികള്‍ ആയാസരഹിതവും ദ്രുതവേഗതയിലും ആക്കാന്‍ സഹായിച്ച ട്രാക്ടറും ടില്ലറും തെങ്ങുകയറ്റയന്ത്രവും ചെയിന്‍ സോയും കാടുവെട്ടു യന്ത്രവും പവര്‍ടില്ലറും കൊയ്ത്തുയന്ത്രവും ഞാറ് നടീല്‍ യന്ത്രവും ഡ്രയറുകളും വാട്ടര്‍പമ്പുമെല്ലാം ഇന്ന് കൃഷിയിടങ്ങളില്‍ കര്‍ഷകന്റെ ഉറ്റ ചങ്ങാതിമാരാണ്. ഇവയൊക്കെ സ്വന്തമാക്കാന്‍ കൃഷിവകുപ്പു തന്നെ ചെറുകിട കര്‍ഷകര്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയും നല്‍കുന്നു. കൂടാതെ കൃഷിയന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കസ്റ്റം ഹയറിങ്ങ് സെന്ററുകളും സാര്‍വത്രികമായിരിക്കുന്നു. agrimachinery.nic.in എന്ന പേരില്‍ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലും സുസജ്ജം.

പാടങ്ങളില്‍ പറക്കുന്ന കുഞ്ഞന്‍ വിമാനങ്ങള്‍

കാളയും കലപ്പയും ഇല്ലാതായി നെല്‍പാടങ്ങളില്‍ കൃഷിയന്ത്രങ്ങള്‍ എത്തിയപ്പോഴും നെല്‍പാടത്ത് മരുന്ന് തളിക്കാന്‍ 'ഡ്രോണ്‍' എന്ന കുഞ്ഞന്‍ വിമാനങ്ങള്‍ എത്തിച്ചേരും എന്നാരും കരുതിയിരിക്കില്ല. എന്നാല്‍, വര്‍ത്തമാനകൃഷിയില്‍ ഡ്രോണ്‍ ആണ് താരം. നെല്‍ച്ചെടികള്‍ക്കിടയിലൂടെ കര്‍ഷകര്‍ നടക്കാതെ ഏറെ അകലെ നിന്ന് ഒരേ അളവില്‍ എല്ലായിടത്തും മരുന്ന് തളിക്കാനുള്ള സംവിധാനവുമായി ഡ്രോണുകള്‍ ഇന്ന് സാധാരണ കാഴ്ചയായിരിക്കുന്നു. മാത്രമല്ല വിളകളുടെ രോഗബാധ, ജലലഭ്യത എന്നിവ നിരീക്ഷിക്കാനും ചിത്രങ്ങളെടുത്ത് സര്‍വകലാശാലകളില്‍ ഗവേഷണം നടത്താനും ഡ്രോണുകള്‍ക്ക് സാധിക്കും. ഇനി വിത്ത് വിതയ്ക്കാനും ഡ്രോണിന് കഴിയും. 

വളം ഇലകള്‍ വഴിയും

വേരുകള്‍ വഴിയേ വെള്ളവും വളവും നല്‍കാവൂ എന്ന കാഴ്ചപ്പാടില്‍ വന്ന വിപ്ലവകരമായ മാറ്റമാണ് ആധുനിക കൃഷിയില്‍ സര്‍വസാധാരണമായിരിക്കുന്ന ഇലത്തളി എന്ന Foliar spray. വിദഗ്ധര്‍ ഇതിന് 'പര്‍ണപോഷണം' എന്നാണ് പറയുക. വളങ്ങള്‍ നിശ്ചിതതോതില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചുകൊടുത്താല്‍ വെറും ഒറ്റ മണിക്കൂര്‍ മതി ചെടിയുടെ നാനാഭാഗത്തുമെത്താന്‍. സസ്യശരീരത്തില്‍ വളത്തിന്റെ യാത്ര മനസ്സിലാക്കാന്‍ റീഫ്രക്‌റ്റോമീറ്റര്‍ എന്ന ഉപകരണവുമുണ്ട്. വേരുകളിലൂടെ വളം നല്‍കുന്നതിനേക്കാള്‍ വേഗത്തില്‍ ഇലകളില്‍ വളം നല്‍കുമ്പോള്‍ ചെടികള്‍ക്ക് പ്രയോജനപ്പെടും. വളം ഇലകളുടെ അടിവശത്തും നന്നായി തളിക്കണം എന്നു മാത്രം. മണ്ണിലാണെങ്കില്‍ പലവിധ കാരണങ്ങളാല്‍ ഇതിന് രണ്ടാഴ്ച വരെ സമയമെടുക്കും. ഈ സ്ഥാനത്താണ് ഇലത്തളിയുടെ ദ്രുതപ്രവര്‍ത്തനം അനുഗ്രഹമാകുന്നത്. ഇലത്തളി രാവിലെ 6 മണി മുതല്‍ 8 വരെ നടത്തണം എന്നു മാത്രം.

കൃഷിക്ക് മണ്ണും വേണ്ട!

കൃഷിക്ക് മണ്ണ് നിര്‍ബന്ധമില്ല എന്ന് കേട്ട് മൂക്കത്ത് വിരല്‍ വെക്കാന്‍ വരട്ടെ. വര്‍ത്തമാനകൃഷിയില്‍ മണ്ണില്ലാകൃഷി പ്രചാരംനേടി വരുന്നു. മണ്ണില്ലാതെ പൊന്ന് വിളയിക്കുന്ന ഈ ആധുനിക സങ്കേതത്തിന് പൊതുവേ മണ്ണില്ലാകൃഷി (Hydroponics) എന്നാണ് പറയുക. ശരിയായ Soilless Technology ആണിവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഇതില്‍ തന്നെ വായുവില്‍ കൃഷി ചെയ്യുന്ന എയ്‌റോപോണിക്‌സ്, ജലത്തില്‍ കൃഷി ചെയ്യുന്ന അക്വാപോണിക്‌സ് എന്നിവ ഉള്‍പ്പെടുന്നുണ്ട്. ഇവയിലെല്ലാം മണ്ണില്‍ വളര്‍ത്തുന്നതിനേക്കാള്‍ 50 ശതമാനം അധികവേഗത്തില്‍ ചെടികള്‍ വളരും. വിള വളര്‍ച്ചയ്ക്കാവശ്യം വേണ്ട പോഷകങ്ങള്‍ ചേര്‍ത്ത് മെച്ചമാക്കിയ ജലത്തിലാണ് ഹൈഡ്രോപോണക്‌സില്‍ ചെടികള്‍ വളര്‍ത്തുന്നത്. മണ്ണ് തെല്ലുപോലും  ഇല്ല. ചെടികളുടെ വേരുകളിലേക്ക് പോഷകപ്രദമായ ജലം മഞ്ഞുതുള്ളികള്‍ പോലെ സ്‌പ്രേ ചെയ്ത് വളര്‍ത്തുന്ന രീതിയാണ് 'എയ്‌റോപോണിക്‌സ്'. വേരുകളിലേക്കാണ് ഇത് ചെയ്യുക.

അതിസങ്കേതം എന്ന് തോന്നാമെങ്കിലും ആര്‍ക്കും ചെറുകിട രീതിയില്‍ ചെയ്യാവുന്ന മണ്ണില്ലാകൃഷി സമ്പ്രദായമാണ് 'അക്വാപോണിക്‌സ് (Aquaponics). മണ്ണില്ലാകൃഷിയുടെ ഒരു വകഭേദം തന്നെയാണിത്. അക്വാപോണിക്‌സ് വഴി വീട്ടാവശ്യത്തിനുള്ള മീനും പച്ചക്കറികളും കിട്ടുകയും ചെയ്യും. സാധാരണ മത്സ്യകൃഷിരീതികളെ അപേക്ഷിച്ച് ഇവിടെ 30 മുതല്‍ 50 ഇരട്ടി വരെ അധിക മത്സ്യവിളവ് കിട്ടും എന്നതാണ് പ്രത്യേകത. ഇവിടെ മീനും പച്ചക്കറിയും ഒരുമിച്ചാണ് കൃഷി ചെയ്യുന്നത്. ഇതില്‍ ബാക്റ്റീരിയകളുടെ പ്രവര്‍ത്തനഫലമായി മീനിന്റെ വിസര്‍ജ്യം നൈട്രേറ്റ് രൂപത്തിലാക്കി ചെടികള്‍ക്ക്  വളമാകും. ചെടികളാകട്ടെ വെള്ളം ശുദ്ധീകരിച്ച് മത്സ്യവളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുകയും ചെയ്യും. ഇവിടെ ജലനഷ്ടവുമില്ല. കാരണം വെള്ളം പുനരുപയോഗിച്ചുകൊണ്ടേയിരിക്കും. സാധാരണ മണ്ണില്‍ കൃഷിചെയ്യുമ്പോള്‍ വേണ്ടതിന്റെ 10 ശതമാനം ജലം മാത്രമേ ഇതില്‍ വേണ്ടിവരുന്നുള്ളൂ.

ജീവാണുക്കളുടെ പ്രചാരം

അടുത്തകാലം വരെ കൃഷിയില്‍ സാധാരണ കേട്ടിരുന്നത് ജൈവവളങ്ങളെയും രാസവളങ്ങളെയും കുറിച്ചായിരുന്നു. എന്നാല്‍ ഈയടുത്തിടെ കാര്‍ഷിക മേഖലയില്‍ വളച്ചെലവ് കുറയ്ക്കാനും 30 ശതമാനം വരെ വിളവര്‍ധന ഉറപ്പാക്കാനും മുതല്‍ക്കൂട്ടാകുന്ന ജീവാണുവളങ്ങള്‍ക്ക് (Biofertilizers) പ്രസക്തിയും പ്രചാരവും വര്‍ധിച്ചിരിക്കുന്നു. സൂക്ഷ്മജീവി വളങ്ങളാണിവ. സസ്യവളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങളുടെ 30-40 ശതമാനം വരെ ഇവ ചെടികള്‍ക്ക് നല്‍കുകയും ചെയ്യും. റൈസോഞ്ചിയം, അസറ്റോബാക്റ്റര്‍, അസോസൈ്പറില്ലം, അസോള ഫോസ്‌ഫേറ്റ് ലായക സൂക്ഷ്മജീവികള്‍, മൈക്കോറൈസ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനികള്‍. മണ്ണിലും ചെടിയുടെ വേരുകളിലുമൊക്കെ സ്വതന്ത്രമായി കാണപ്പെടുന്ന ഇവ ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. ഇതുവഴി വന്‍ വിലകൊടുത്ത് വാങ്ങേണ്ടിവരുന്ന രാസവളങ്ങളുടെ ഉപയോഗത്തില്‍ തന്നെ 20 ശതമാനം വരെ കുറവ് വരുത്താനും സാധിക്കും.

ജീവാണുക്കള്‍

വിളകളില്‍ വിവിധ രോഗങ്ങള്‍ വരുത്തുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ നാം ഉപയോഗിച്ചുവരുന്നത് സാധാരണയായി രാസകീടനാശിനികളാണ്. വലിയ വിലയും മനുഷ്യാരോഗത്തിന് ഹാനികരവുമാണിവ എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയാണ് ഒരേ സമയം സസ്യസംരക്ഷണം ഉറപ്പാക്കുകയും രോഗകാരികളായ കുമിളുകളെയും അനായാസം ചെറുത്ത് നശിപ്പിക്കുകയും ചെയ്യുന്ന ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് പോലുള്ള ജീവാണുക്കളുടെ പ്രചാരം പ്രസക്തമാകുന്നത്. പ്രധാന വിളകളായ കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ ചുവടുചീയല്‍, നെല്ലിന്റെ പോളരോഗം എന്നിവയ്‌ക്കെല്ലാം പ്രതിവിധിയാണ് ട്രൈക്കോഡെര്‍മ. മുളക്, തക്കാളി തുടങ്ങിയവയെ അഴുകല്‍ രോഗത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. മാത്രമല്ല ഉപദ്രവകാരികളായ കുമിളുകളെ മണ്ണിലൂടെ പടരാനും ഇത് അനുവദിക്കില്ല. മിത്ര ബാക്റ്റീരിയ ആയ സ്യൂഡോമോണസ്, PGPR (Plant Growth Promoting Bacteria) തുടങ്ങിയവ കുമിള്‍ ബാധ തടയുക മാത്രമല്ല, ഹോര്‍മോണ്‍ സ്വഭാവത്തോടെ വിളവളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

കഡാവറുകളും രംഗത്ത്

'കഡാവര്‍' എന്നാല്‍ മൃതശരീരം; കൃഷിയിലും കഡാവറുകള്‍ക്ക് ഉപയോഗം ഉണ്ട് എന്നതാണ് പുതിയ വിശേഷം. ഇവിടെ ഇവയെ എന്റമോപത്തോജെനിക് നിമറ്റോഡ് (EPN) എന്നാണ് പറയുന്നത്. ഈ നിമവിരകള്‍ക്ക് ഒരു കീടത്തിന്റെ ശരീരത്തിനുള്ളില്‍ കടന്ന് അതിനെ രോഗാതുരമാക്കി നശിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ട്. അതിനാല്‍ ഈ നിമവിരകളെ ഒരു പ്രത്യേകതരം മെഴുകുപുഴുവിന്റെ ശരീരത്തില്‍ കടത്തി വളര്‍ത്തി മൃതപ്രായമാക്കി വെയ്ക്കും. ഇവയെ ആണ് 'കഡാവറുകള്‍' എന്ന് വിളിക്കുക. ഇവ വിളകളെ നശിപ്പിക്കുന്ന ഉപദ്രവകാരികളായ കീടങ്ങളുടെ ശരീരത്തിലേക്ക് കടന്നാല്‍ പിന്നെ പറയാനില്ല. അവിടെ ഇവ സ്വയം വര്‍ധിച്ച് കീടത്തെ മുച്ചൂടും നശിപ്പിക്കും. കീടത്തിന്റെ ശരീരത്തില്‍ കയറി വെറും 24-48 മണിക്കൂര്‍ കൊണ്ട് അതിനെ കൊന്ന് വകവരുത്തിക്കഴിയും. അതാണ് കഡാവറുകളുടെ ശക്തി. മികച്ച ഒരു ജൈവകീടനിയന്ത്രണ ഉപാധി കൂടെയാണിത്. വാഴ, തക്കാളി, കമുക് തുടങ്ങി നിരവധി പ്രധാന വിളകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഡാവറുകള്‍ ആധുനിക കൃഷിയില്‍ ഉപയോഗിച്ചുവരുന്നു.

വന്നു, കണ്ടു, കീഴടക്കി

നാട്ടുപഴങ്ങളായ മാമ്പഴവും ചക്കപ്പഴവും പേരയ്ക്കയും ആത്തയും ചാമ്പയും ഒക്കെ പരിചിതമായിരുന്ന കേരളത്തിന്റെ തൊടികളിലേക്ക് വിചിത്രമായ രൂപഭേദവും വ്യത്യസ്തമായ മാധുര്യവുമുള്ള വിദേശിപ്പഴങ്ങള്‍ (Exotic Fruits) കടന്നുവന്നത് വേറിട്ട അനുഭവമാണ്. ആദ്യകാലത്ത് വഴിയോരക്കാഴ്ചകള്‍ക്ക് നിറംപകര്‍ന്ന ഇവ ഇന്ന് മലയാളിയുടെ തീന്‍മേശയില്‍ പ്രിയവിഭവമായും വീട്ടുപറമ്പുകളില്‍ ഫലവൃക്ഷമായും പ്രചാരം നേടി തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന ഈര്‍പ്പാംശമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ഇവയില്‍ ബഹുഭൂരിപക്ഷവും സാമാന്യം നന്നായി വളരുകയും വിളയുകയും ആദായം നല്‍കുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

റംബൂട്ടാന്‍, ദുരിയന്‍, മാങ്കോസ്റ്റീന്‍, അവക്കാഡോ, പുലാസന്‍, ഡ്രാഗണ്‍ഫ്രൂട്ട്, സലാക്, പെഴ്‌സിമണ്‍, ലോങ്കന്‍, ജബോട്ടിക്കാബ, നോനി, റെയിന്‍ഫോറസ്റ്റ് പ്ലം, മധുരച്ചെറി (സ്വീറ്റ് പ്ലം ചെറി), മാമി സപ്പോട്ട, മിറക്കിള്‍ ഫ്രൂട്ട്, പര്‍പ്പിള്‍ മാങ്കോസ്റ്റീന്‍, പാഷന്‍ഫ്രൂട്ട്, സാന്റോള്‍, പൊമീലോ, ഗാക് ഫ്രൂട്ട്, അബിയു, എഗ് ഫ്രൂട്ട്, ചെമ്പടാക്ക്, ഗോണ്ടോ ഫ്രൂട്ട്, ആഫ്രിക്കന്‍ റെഡ് പീച്ച്, സ്‌ട്രോബെറി, ഐസ്‌ക്രീം ബീന്‍, മട്ടോവ ഫ്രൂട്ട്, റൊളീനിയ, അച്ചാച്ചെറു, അറസ ബോയ്, അക്കായ് ബെറി, പെര്‍ഫ്യൂ ഫ്രൂട്ട്, മില്‍ക്ക് ഫ്രൂട്ട്, ബര്‍മീസ് ഗ്രേപ്പ് ഇങ്ങനെ നീളുന്നു വിദേശിപ്പഴങ്ങളുടെ നീണ്ടനിര. കേരളത്തിലുടനീളം ഇവയുടെയെല്ലാം തൈകള്‍ വില്‍ക്കുന്ന സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികള്‍ നിരവധിയുണ്ട് എന്നത് കേരളത്തിലെ കൃഷിയിടങ്ങള്‍ക്ക് ഇവ എത്രത്തോളം പ്രിയങ്കരമായിക്കഴിഞ്ഞു എന്നതിന് ഉത്തമദൃഷ്ടാന്തമാണ്.

വില്പനയുടെ ഓണ്‍ലൈന്‍ തന്ത്രം

രാപകല്‍ അധ്വാനിച്ചുണ്ടാക്കുന്ന ഒരു കാര്‍ഷികോല്പന്നം വിറ്റഴിക്കുക എന്നത് സാധാരണ കര്‍ഷകനെ സംബന്ധിച്ച് പണ്ട്  കടമ്പ തന്നെയായിരുന്നു. വിപണിയിലെത്തിച്ചും ഇടനിലക്കാരുടെ ദയാദാക്ഷിണ്യത്തിന് കാത്തുനിന്നും തീരെ കുറഞ്ഞ വിലയ്ക്ക് തന്റെ അധ്വാനം മനസ്സില്ലാമനസ്സോടെ കയ്യൊഴിഞ്ഞു പോരുന്ന കര്‍ഷകന്റെ കഥ പഴയകാല യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വര്‍ത്തമാനകാലത്ത് ഇതല്ല സ്ഥിതി. കമ്പ്യൂട്ടറും മൊബൈല്‍ഫോണും ഇന്റര്‍നെറ്റ് സൗകര്യങ്ങളും പ്രചരിച്ചതോടെ ഓണ്‍ലൈന്‍ വില്‍പന എന്ന അപൂര്‍വപ്രതിഭാസം ഇന്ന് കേരളത്തിലും യാഥാര്‍ഥ്യമായിരിക്കുന്നു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഉപാധികള്‍ മുഖാന്തിരം സോഷ്യല്‍ മീഡിയ പേജുകളിലൂടെ കര്‍ഷകന് തന്റെ ഉല്‍പന്നങ്ങള്‍ സാമാന്യം ഭേദപ്പെട്ട വിലയ്ക്ക് തന്നെ വിറ്റഴിക്കാന്‍ സാധിക്കുന്നു. നാല് കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കാനുള്ളത്. 4 PS എന്നാണിതറിയപ്പെടുന്നത്. ഉല്പന്നം, സ്ഥലം, വില, പ്രോത്സാഹനം (Product, Place, Price, Promotion).

ഇന്നിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ 'Keralagro' (കേരളഗ്രോ) എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അരി, നാളികേരം, വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍, അച്ചാറുകള്‍ തുടങ്ങി നിരവധി ഉല്പന്നങ്ങള്‍ ഈ ബ്രാന്‍ഡിലൂടെ ഓണ്‍ലൈന്‍ വഴി വിറ്റഴിയുന്നു. കൂടാതെ കിസാന്‍മണ്ഡി, സീഡ് അഗ്രിടെക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഇന്ന് കാര്‍ഷികോല്പന്ന വിപണന മേഖലയില്‍ സജീവമാണ്. ഇത്തരത്തില്‍ എണ്ണിയാലും പറഞ്ഞാലും തീരാത്ത പുതുമകളുമായി നൂതനപരിവേഷം ചാര്‍ത്തി കാര്‍ഷിക മേഖല മുന്നേറുകയാണ്.