തിരു-കൊച്ചി, മലബാര്‍ എന്നിങ്ങനെ വേര്‍പെട്ടുകിടന്നിരുന്ന പ്രദേശങ്ങള്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി മാറിയിട്ട് അറുപത്തിയാറുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. 

To advertise here,

കേരളത്തിന്റെ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്ന പല പദ്ധതികളും പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. 2026-ഓടെ നാല്പതുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും മൂല്യവര്‍ധിത വ്യവസായങ്ങള്‍ക്കു പ്രാധാന്യം നല്‍കിയും നൂതന സാങ്കേതികവിദ്യാരംഗത്ത് മുന്നേറ്റം നടത്തിയും ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്‌കരിച്ചും കേരളത്തെ പുരോഗമനോന്മുഖമായി മാറ്റിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ്. ഒരു വൈജ്ഞാനിക നൂതനത്വസമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍.

വിജ്ഞാനം, വിവരസാങ്കേതികത

വിജ്ഞാനവിതരണത്തിനുതകുന്ന വിധം ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കണം. വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസവുമായി ഒരു ജൈവബന്ധം രൂപപ്പെടുത്തണം. ലോക വിജ്ഞാനഘടനയുമായി നമ്മുടെ നാടിനെ ബന്ധിപ്പിക്കണം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍.

2016-ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തുമ്പോള്‍ കേരളത്തിലെ മൂന്ന് ഐ.ടി. പാര്‍ക്കുകളിലായി 640 കമ്പനികളും 78,068 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഇന്നിവിടെ 1106 കമ്പനികളും 1,35,288 ജീവനക്കാരുമുണ്ട്. 17,356 കോടി രൂപയുടെ ഐ.ടി. സേവന കയറ്റുമതിയാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്.

ഇതിനൊക്കെ പുറമേ ദേശീയപാത 66-ന് സമാന്തരമായി നാല് ഐ.ടി. ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് നിലവിലുള്ള ഐ.ടി. കേന്ദ്രങ്ങളില്‍നിന്നാണ് ഇവ ഉദ്ഭവിക്കുക. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫേസ് ത്രീ മുതല്‍ കൊല്ലംവരെയും ചേര്‍ത്തലമുതല്‍ എറണാകുളംവരെയും എറണാകുളത്തുനിന്ന് കൊരട്ടിവരെയും കോഴിക്കോടുമുതല്‍ കണ്ണൂര്‍വരെയുമാണ് ഇടനാഴികള്‍.

ഈ സര്‍ക്കാരിന്റെകാലത്ത് 90,168 ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് ആരംഭിച്ചത്. 2021-'22 സാമ്പത്തികവര്‍ഷത്തെ സംരംഭക വര്‍ഷമായി ആചരിക്കുകയാണ്. ആദ്യത്തെ ഇരുനൂറുദിനംകൊണ്ടുതന്നെ 75,000 സംരംഭങ്ങള്‍ തുടങ്ങാനായി.

ഇന്റര്‍നെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ആ അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താനാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. 1611 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതിയുടെ 85 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.

ക്ഷേമപദ്ധതികളില്‍നിന്ന് പിറകോട്ടില്ല

കേരളത്തിന്റെ വ്യാവസായിക മുന്നേറ്റവും വികസനവും ലക്ഷ്യംവെച്ചുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുമ്പോഴും ക്ഷേമപദ്ധതികളില്‍നിന്ന് ഒരിഞ്ച് പിന്നിലേക്കുപോകാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഈ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെമാത്രം 1406 കോടി രൂപയാണ് വിതരണം ചെയ്തത്. ലൈഫ് മിഷന്‍ മുഖേന 50,650 വീടുകള്‍ നിര്‍മിച്ചുനല്‍കി. 3828 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പൊതുവിതരണ സംവിധാനത്തില്‍ ശക്തമായി ഇടപെടുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് മൂന്നുപതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴും രാജ്യത്ത് ഏറ്റവുംകുറഞ്ഞ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയത്.

പൊതുവിദ്യാഭ്യാസരംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ക്ക് ആനുപാതികമായി ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിത്തീര്‍ക്കുന്നതിനുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടത്തിവരുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഫലംകാണുന്നു എന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ കേരള സര്‍വകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, ശ്രീശങ്കരാചാര്യ, കുസാറ്റ് എന്നീ സര്‍വകലാശാലകള്‍ക്ക് എ പ്ലസ് ഗ്രേഡും കരസ്ഥമാക്കാന്‍ കഴിഞ്ഞു. മറ്റ് സര്‍വകലാശാലകളും മികച്ചപ്രകടനമാണ് വിവിധ മേഖലകളില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

മയക്കുമരുന്നിനെതിരേ പോരാടാം

നവകേരളസൃഷ്ടിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സമാധാനപൂര്‍ണമായ സാമൂഹികാന്തരീക്ഷം. ഈ സാമൂഹികാന്തരീക്ഷത്തില്‍ ഊന്നിനിന്നുകൊണ്ടുവേണം നാം വിഭാവനംചെയ്ത തരത്തിലുള്ള പുതിയകേരളം പടുത്തുയര്‍ത്താന്‍. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ വലിയ ജാഗ്രതപുലര്‍ത്തണം.

നമ്മുടെ നാടിനെ കാര്‍ന്നുതിന്നുന്ന മറ്റൊരു മഹാവിപത്താണ് മയക്കുമരുന്നിന്റെ ഉപയോഗം. ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ നമുക്ക് നാട്ടില്‍നിന്ന് ഇല്ലാതാക്കാന്‍ അതിവിപുലമായ ഒരു കാമ്പയിന്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ പോരാട്ടത്തില്‍ നാം ഓരോരുത്തരും കണ്ണിചേരണം.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ നാട് പുരോഗതിയിലേക്കെത്തിയത്. അതില്‍നിന്നുള്ള മടങ്ങിപ്പോക്ക് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസമാക്കുന്ന അത്തരം ശക്തികള്‍ക്കെതിരേ ഒരേമനസ്സോടെ അണിചേരുമെന്ന് ദൃഢപ്രതിജ്ഞ കൈക്കൊള്ളേണ്ട സന്ദര്‍ഭംകൂടിയാണ് ഈ കേരളപ്പിറവിദിനം.