ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധമുയര്‍ത്തുമ്പോഴും കേന്ദ്രനിയമങ്ങള്‍ കാലാനുസൃതമായി മലയാളത്തിലാക്കാതെ കേരളവും. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, സിവില്‍ നടപടിക്രമം, തെളിവുനിയമം എന്നിവയില്‍ മൂന്നുദശാബ്ദത്തിലധികമായി കാലാനുസൃത മലയാളവിവര്‍ത്തനം ഇല്ല.

To advertise here,

കോടതിനടപടികള്‍ പ്രാദേശികഭാഷകളിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതു നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സം മാതൃഭാഷയില്‍ ഇവ കൃത്യമായി ലഭിക്കാത്തതാണ്. നിലവില്‍ വിവര്‍ത്തനം കൈകാര്യംചെയ്യുന്നത് കേരളത്തിലെ നിയമവകുപ്പിന്റെ കീഴിലുള്ള ഔദ്യോഗിക ഭാഷാനിയമനിര്‍മാണ കമ്മിഷനാണ്. ഇതു മറ്റു നടപടികള്‍ക്കായി നിയമമന്ത്രാലത്തിന്റെ കീഴിലുള്ള ലെജിസ്ലേറ്റീവ് വകുപ്പിനു കൈമാറുന്നു.

കേരളത്തില്‍നിന്ന് വിവര്‍ത്തനം ചെയ്തുവരുന്ന വളരെക്കുറച്ച് നിയമങ്ങളാണിവര്‍ പരിശോധിക്കുന്നത്. ന്യൂഡല്‍ഹിയില്‍ മാത്രമാണ് ഓഫീസ്. പാര്‍ലമെന്റിലേക്ക് കേന്ദ്രബില്ലുകള്‍ അയക്കുന്ന പ്രവൃത്തിയാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. അതേസമയം, നിയമകാര്യവകുപ്പിന് ചെന്നൈയിലും ബെംഗളൂരുവിലും കൊല്‍ക്കത്തയിലും മുംബൈയിലും ഓഫീസുകളുണ്ട്.

വിവര്‍ത്തനജോലികള്‍ ഇങ്ങനെ പ്രാദേശികമായി വിന്യസിച്ചാല്‍ കൂടുതല്‍ വേഗത്തിലാക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ജനപ്രതിനിധികളുടെ ഇടപെടലും ആവശ്യമാണ്.