രുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍, ബ്രിട്ടീഷ് മലബാര്‍, തെക്കന്‍ കനറ ജില്ലയിലെ കാസര്‍കോട് താലൂക്ക് എന്നിങ്ങനെ. ഈ നാലു പ്രദേശങ്ങളിലെയും ജനങ്ങള്‍ പൊതുവായ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരായിരുന്നു.

To advertise here,

ഐക്യകേരളം
ഭാഷ, ചരിത്രം, ഐതിഹ്യം എന്നിവ പൊതുവായുള്ള മലയാളികളെ ഒരുമിപ്പിക്കുക എന്നതായിരുന്നു ഐക്യകേരളപ്രസ്ഥാനത്തിന്റെ ലക്ഷ്യം. 1920-ലെ കോണ്‍ഗ്രസിന്റെ നാഗ്പുര്‍ സമ്മേളനം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് സമിതികള്‍ രൂപവത്കരിക്കാന്‍ നിശ്ചയിച്ചപ്പോള്‍ കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 1921-ല്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ചു. ഇതേവര്‍ഷം ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന രാഷ്ട്രീയസമ്മേളനത്തില്‍ കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ പ്രതിനിധികള്‍ പങ്കെടുത്തു.

1928-ല്‍ എറണാകുളത്ത് ചേര്‍ന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖിലകേരള കുടിയാന്‍ സമ്മേളനത്തിലും ഐക്യകേരളപ്രമേയങ്ങള്‍ പാസാക്കി. 1928-ല്‍ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന രൂപവത്കരിക്കുമ്പോള്‍ കേരളത്തെ പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

1930-കളില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തൊഴിലാളി, കര്‍ഷക, വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ തിരുവിതാംകൂറിലും കൊച്ചിയിലും പ്രക്ഷോഭത്തിലായപ്പോള്‍ മലബാറിലെ ജനങ്ങള്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. 1924-'25-ല്‍ വൈക്കം സത്യാഗ്രഹം, 1931-'32 ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജനങ്ങള്‍ പങ്കെടുത്തു. 1935-ലെ അഖിലകേരള തൊഴിലാളിസമ്മേളനം, 1937-ലെ അഖിലകേരള വിദ്യാര്‍ഥിസമ്മേളനം എന്നിവ ഐക്യകേരളം എന്ന ആവശ്യത്തിന് കരുത്തുപകര്‍ന്നു.

ഐക്യകേരള കണ്‍വെന്‍ഷന്‍

1945-ല്‍ കെ.പി.സി.സി.യുടെയും കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെയും സംയുക്തയോഗം ഐക്യകേരള രൂപവത്കരണത്തിനുവേണ്ടി കമ്മിറ്റി ഉണ്ടാക്കി. 1947-ല്‍ തൃശ്ശൂരില്‍ ഐക്യകേരള കണ്‍വെന്‍ഷന്‍ നടത്തുകയുംചെയ്തു. അധ്യക്ഷന്‍ കേളപ്പജിയും ഉദ്ഘാടകന്‍ കൊച്ചി മഹാരാജാവ് കേരളവര്‍മയുമായിരുന്നു. ഐക്യകേരളത്തമ്പുരാന്‍ എന്നാണദ്ദേഹം അറിയപ്പെട്ടത്.

കേളപ്പജിയുടെ നിവേദനം

സ്വാതന്ത്ര്യം നേടിയശേഷം കേളപ്പജിയുടെ നേതൃത്വത്തില്‍ ഒരു നിവേദകസംഘം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നെഹ്രുവിനെ സന്ദര്‍ശിച്ച് കേരള സംസ്ഥാനം ഉടന്‍ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണഘടനാനിര്‍മാണസഭ നിയമിച്ച ജസ്റ്റിസ് എസ്.കെ. ദാര്‍ കമ്മിഷന്‍ ഭാഷാസംസ്ഥാന രൂപവത്കരണപ്രശ്‌നങ്ങള്‍ പഠിക്കാന്‍ 1948-ല്‍ കേരളത്തിലെത്തി. 1949-ല്‍ ആലുവയില്‍ചേര്‍ന്ന ഐക്യകേരളസമ്മേളനം കേരള സംസ്ഥാനം രൂപവത്കരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ കോണ്‍ഗ്രസ് നേതാവ് പട്ടം താണുപിള്ള ഐക്യകേരള സംസ്ഥാന രൂപവത്കരണത്തെ എതിര്‍ത്തു.

തിരു-കൊച്ചി സംസ്ഥാനം

ദാര്‍ കമ്മിഷന്റെ ശുപാര്‍ശപ്രകാരം നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും സംയോജിക്കപ്പെട്ടു. തിരു-കൊച്ചി സംസ്ഥാനം 1949 ജൂലായ് ഒന്നിന് നിലവില്‍വന്നു. തിരുവിതാംകൂര്‍ രാജാവ് തിരുകൊച്ചിയുടെ രാജപ്രമുഖനായി. തിരുവിതാംകൂര്‍ രാജാവ് 'രാജപ്രമുഖസ്ഥാനം' ആഗ്രഹിച്ചപ്പോള്‍ കൊച്ചിരാജാവ് 'ഉപരാജപ്രമുഖസ്ഥാനം' സ്വീകരിക്കാതെ ജനങ്ങളുടെ നന്മയ്ക്കായ് എല്ലാ അവകാശങ്ങളും ത്യജിച്ചു. 1949-ല്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ നടന്ന ഐക്യകേരളസമ്മേളനം ഐക്യകേരള രൂപവത്കരണവും രാജപ്രമുഖപദവി റദ്ദ് ചെയ്യലും ആവശ്യപ്പെട്ടു.

തിരുകൊച്ചിയോട് മലബാര്‍ ലയിക്കുന്നതിനെ എതിര്‍ത്തവരും ഉണ്ടായിരുന്നു. 1952-ല്‍ കെ.പി.സി.സി. വിഭജിച്ച് മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും തിരു-കൊച്ചി കോണ്‍ഗ്രസ് കമ്മിറ്റിയും നിലവില്‍വന്നു. മലബാര്‍ കോണ്‍ഗ്രസ് കമ്മിറ്റി തിരു-കൊച്ചിയും മദ്രാസും ഉള്‍പ്പെട്ട ദക്ഷിണസംസ്ഥാനം രൂപവത്കരിക്കാന്‍ ആവശ്യപ്പെട്ടു.

1953-ല്‍ പോറ്റി ശ്രീരാമലു പ്രത്യേക ആന്ധ്രാസംസ്ഥാന രൂപവത്കരണത്തിനായി ജീവത്യാഗംചെയ്തു. തുടര്‍ന്ന് ഫസല്‍ ചാലിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പുനഃസംഘടനാ കമ്മിഷന്‍ നിലവില്‍വന്നു. ഒടുവില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1956 നവംബര്‍ ഒന്നിന് കേരളസംസ്ഥാനം രൂപവത്കരിച്ചു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, കാസര്‍കോട് എന്നിവ ചേര്‍ന്നതാണ് കേരളം.