ന്യൂഡല്‍ഹി: ചൊവ്വാഴ്ച അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും മലയാളം ഔദ്യോഗിക ഭാഷയാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സംസ്ഥാന നിയമസഭ 2015-ല്‍ പാസാക്കിയ മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്കയക്കാതെ മാറ്റിവെച്ചിരിക്കുന്നതാണ് കാരണം. ഭരണഘടനയുടെ അനുച്ഛേദം 201 പ്രകാരം ബില്‍ പിടിച്ചുവെക്കരുതെന്നും രാഷ്ട്രപതിക്ക് കൈമാറണമെന്നും ചൂണ്ടിക്കാട്ടി കേരളം കേന്ദ്രത്തിന് കത്തെഴുതി. ഗവര്‍ണര്‍ അയക്കുന്ന ബില്‍ അംഗീകരിക്കാനോ തള്ളാനോ രാഷ്ട്രപതിക്കാണ് അധികാരമെന്നും അതിനാല്‍ ബില്‍ കൈമാറണമെന്നും കേരളം ഒക്ടോബറില്‍ ആവശ്യപ്പെട്ടതായി നിയമമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

To advertise here,

നിയമസഭ പാസാക്കിയ ഭാഷാ പ്രോത്സാഹന ബില്ലില്‍ പ്രാഥമിക വിദ്യാഭ്യാസകാര്യത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് (തമിഴും കന്നഡയും ഉള്‍പ്പെടെ) ഭരണഘടനപ്രകാരം ലഭിക്കേണ്ട അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോ എന്ന സംശയത്തിലാണ് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് കൂടിയായിരുന്ന അന്നത്തെ ഗവര്‍ണര്‍ പി. സദാശിവം ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍വിദ്യാഭ്യാസ ഡിവിഷനുമായി ആശയവിനിമയംനടത്തി മറുപടിനല്‍കിയാല്‍ രാഷ്ട്രപതിക്ക് കൈമാറുമെന്ന് 2019-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. ഈ നടപടിക്രമം പൂര്‍ത്തിയായെങ്കിലും ബില്‍ രാഷ്ട്രപതിക്ക് കൈമാറിയില്ല. ബില്‍ നിയമമാവാതെ കെട്ടിക്കിടക്കുന്നതായി കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ 'മാതൃഭൂമി' വാര്‍ത്തനല്‍കിയിരുന്നു.

സെപ്റ്റംബര്‍ 30-ന് തൃശ്ശൂര്‍ മുല്ലശ്ശേരിയിലെ സി.എ. ബാബുവിന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയില്‍ ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി മഹേഷ് ചന്ദ്ര പറഞ്ഞത് നോഡല്‍ മിനിസ്ട്രിയുടെ നിര്‍ദേശങ്ങളില്‍ കേരളത്തിന്റെ വിശദീകരണം ഫെബ്രുവരി 24-ന് തേടിയെങ്കിലും ലഭിച്ചില്ലെന്നാണ്. ഇതിന്മേലുള്ള മറുപടിയിലാണ് ബില്‍ പിടിച്ചുവെക്കരുതെന്നും രാഷ്ട്രപതിക്ക് ഉടന്‍ കൈമാറണമെന്നും കേരളം ആവശ്യപ്പെട്ടത്.