
നന്ദികേശ്വരന്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിച്ച ഗ്രന്ഥമാണ് അഭിനയ ദര്‍പ്പണം. അതില്‍ നര്‍ത്തകീ ലക്ഷണത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
പ്രഗല്ഭ സരസ കണ്ഠാ കുശലാ ഗ്രഹമോക്ഷയോഹോ
വിശാലാ ലോചനാ ഗീതാ വാദ്യ താലാ അനുവര്‍ത്തനീ
പരാര്‍ദാര്യ ഭൂഷ സമപന്നാ പ്രസന്നാ മുഖപങ്കജ
ഏവം വിധാ ഗുണോ പേതാ നര്‍ത്തകീ സാമുദീരിതാ
മെലിഞ്ഞ ഇളം ഇരുണ്ട നിറമുള്ള സുന്ദരിയായാണ് നാട്യശാസ്ത്രത്തില്‍ നര്‍ത്തകിയുടെ സ്ഥാനം. അവര്‍ പ്രഗത്ഭരും പ്രസന്നമുഖത്തോടു കൂടിയവരും നല്ല കണ്ണുകളും ഭംഗിയുമുള്ളവരും ആണെന്നും വിശേഷിപ്പിക്കുന്നു. നര്‍ത്തകരുടെ അടിസ്ഥാന പ്രമാണത്തില്‍ പോലും ഒരു നര്‍ത്തകി വെളുത്ത നിറമുള്ളവളാണെന്ന് പറയുന്നില്ല എന്ന് മാത്രമല്ല പ്രത്യേകം പറഞ്ഞിരിക്കുന്നത് 'തൻവീ രൂപതി ശ്യാമ' എന്നാണ്. അതായത് ഇരുണ്ട നിറമുള്ളവൾ. ഇതേ ഗ്രന്ഥത്തില്‍ തന്നെ ഒരു നര്‍ത്തകിക്ക് വേണ്ട പത്ത് അവശ്യഗുണങ്ങളെ കുറിച്ചും പറയുന്നുണ്ട്. ചടുലത, സ്ഥിരത, സന്തുലിതമായ ചലനങ്ങള്‍, ഭക്തി, ഏകാഗ്രത, സംഗീതബോധം, കഠിനാധ്വാനം, ധീരത, അലസതയില്ലായ്മ, തിളങ്ങുന്ന കണ്ണുകള്‍(കൈയെത്തുന്നിടത്ത് കണ്ണെത്തണം കണ്ണെത്തുന്നിടത്ത് മനസ്സെത്തണം എന്ന തരത്തില്‍), എന്നിവയോടൊപ്പം തന്നെ നര്‍ത്തകര്‍ക്ക് സഹിഷ്ണുത ഉണ്ടായിരിക്കണമെന്ന് പറയുന്നുണ്ട്. അവര്‍ക്ക് മര്യാദയുള്ള പെരുമാറ്റവും ആഴത്തിലുള്ള അറിവും നല്ല സംസാരവും ഉള്ളവരായിരിക്കണം എന്നും പറയുന്നുണ്ട്. അതായത് നര്‍ത്തകരുടെ പത്ത് അവശ്യഗുണങ്ങളില്‍ സൗന്ദര്യത്തേക്കാളേറെ സഹിഷ്ണുതയെ കുറിച്ചും മര്യാദയുള്ള പെരുമാറ്റത്തെ കുറിച്ചുമാണ് പ്രതിപാദിപ്പിച്ചിരിക്കുന്നതെന്ന് സാരം. മര്യാദയില്ലാതെയും സഹിഷ്ണുതയില്ലാതെയും സംസാരിക്കുന്നവര്‍ ഒരു നര്‍ത്തകി എന്ന വിശേഷണത്തിന് അനുയോജ്യയാണോ എന്നു ഓരോ നര്‍ത്തകരും സ്വയം ചിന്തിക്കേണ്ടതാണ്. അതായത് ആര്‍എല്‍വി രാമകൃഷ്ണനെന്ന മികച്ച നര്‍ത്തകനെ വിമര്‍ശിക്കാനുള്ള യോഗ്യത അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ച സത്യഭാമക്കുണ്ടോ എന്ന് അവര് തന്നെയാണ് സ്വയം പരിശോധിക്കേണ്ടതാണ്.
ഈ പൊതു അഭിപ്രായം നിലനില്‍ക്കുമ്പോഴും സ്‌കൂള്‍ കലോത്സവത്തിനും മറ്റും മാര്‍ക്കിടുമ്പോള്‍ നര്‍ത്തകരുടെ ആകാരസൂക്ഷ്മതയെകുറിച്ചും ആകാരസുഷുമത്തെ കുറിച്ചും കേരള സ്കൂൾ കോലത്സവ മാന്വലിൽ ഫറഞ്ഞിരിക്കുന്നതും ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ഒരു നർത്തകിയുടെ പത്തു പ്രധാനഗുണങ്ങളില്‍ സൗന്ദര്യത്തെ പെടുത്തിയില്ലെങ്കിലും നാട്യശാസ്ത്രത്തിൽ സൗന്ദ്ര്യത്തെ പറ്റി പറയുന്നുണ്ട്. എല്ലാ വിശ്വാസ പ്രമാണങ്ങള്‍ക്കും കാലോചിതമായ വ്യാഖ്യാനങ്ങളും പരിഷ്‌കാരങ്ങളും സ്വാഭാവികമായി സംഭവിക്കും. അതിന്റെ ഭാഗം കൂടിയായുള്ള വിവിധ നിറരൂപങ്ങളിലുള്ളവരുടെ ഉള്‍ച്ചേരല്‍ നൃത്യലോകത്തുണ്ടായിട്ടുണ്ട്. എല്ലാ അവയവങ്ങള്‍ക്കും സൗഷ്ഠവം കല്‍പിച്ചുകൊണ്ടുള്ള നില്‍പ് എന്നതാണ് ആകാര സുഷമ എന്നതു കൊണ്ട് താന്‍ മനസ്സിലാക്കിയിരിക്കുന്നത് എന്നാണ് നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാണ്ഡലം കവിത കൃഷ്ണകുമാര്‍ പറയുന്നത്.

സൗഷ്ഠവം കൽപിച്ചുള്ള നിൽപാണ് ആകാര സുഷമ
നൃത്തത്തിൽ Body alignment പ്രധാനം ആണ്. രംഗത്ത് വന്നു നില്‍ക്കുമ്പോള്‍ ഭംഗിയോടു കൂടി നില്‍ക്കുക. തല മുതല്‍ പാദം വരെ ഉള്ള ശരീര അവയവങ്ങള്‍ ചരിവോ താഴ്ചയോ വളവോ കൂടാതെ അതാതിന്റെ സ്വാഭാവിക 'സ്ഥിതി'യില്‍ നിര്‍ത്തിക്കൊണ്ട് നൃത്തം തുടങ്ങേണ്ടതാണ്. ഇതാണ് സൗഷ്ഠവം എന്നതു കൊണ്ട് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ വിധികര്‍ത്താവായിരുന്ന കാലത്തില്‍ ഞാനും മറ്റ് പല അധ്യാപകരും ഇങ്ങനെയൊക്കെ തന്നെയാണ് വിധി നിര്‍ണ്ണയിച്ചിരുന്നത് അല്ലാതെ നിറമോ സൗന്ദര്യമോ നോക്കിയല്ല. നാട്യശാസ്ത്രത്തില്‍ ആകാരവടിവിനെ പറ്റി പറയുന്നുണ്ട്. പക്ഷെ ദേശകാലത്തിനനുസരിച്ച് എല്ലാറ്റിനും മാറ്റം വരുമല്ലോ".

ആകാര സുഷമയിൽ നിറം ഘടകമേയല്ല
മത്സരങ്ങളിലെ ആകാര സുഷുമയ്ക്ക് താന്‍ മാര്‍ക്ക് പൊതുവേ കുറച്ചിടാറില്ലെന്നും വളരെ മോശമായി, ഒതന്റിക് അല്ലാത്ത രീതിയില്‍, ശ്രദ്ധയോ അര്‍പ്പണമനോഭാവമോ ഇല്ലാതെ മോശമായി സ്വയം മത്സരത്തിനെത്തുന്ന സന്ദര്‍ഭത്തിലേ ആകാര സുഷമയില്‍ മാര്‍ക്ക് കുറക്കാറുള്ളൂ എന്നാണ് മോഹിനിയാട്ടം നര്‍ത്തകനും കൊറിയോഗ്രാഫറും വിധികര്‍ത്താവുമായ മഹേഷ് യു. പിള്ളയുടെ അഭിപ്രായം.
"ആകാര സുഷമയില്‍ വെളുത്ത നിറം ഘടകമേയല്ല. മോഹിനിയാട്ടം എന്ന കലാരൂപത്തിന് വിധിനിര്‍ണ്ണയിക്കാനിരിക്കുമ്പോള്‍ ആ കുട്ടിക്ക് ചേരുന്നുണ്ടോ എന്നേ നോക്കൂ. മെലിഞ്ഞിരിക്കുന്ന ശരീരം ശാസ്ത്രത്തിൽ പറയുന്നുണ്ട്. കണ്ണിനെ കുറിച്ചുമൊക്കെ പറയുന്നു. ആ ശാസ്ത്രം വെച്ചിട്ടല്ല മാര്‍ക്കിടുന്നത്. എല്ലാം കൂടി വരുമ്പോഴുള്ള ആനച്ചന്തം എന്നതേ നോക്കാറുള്ളൂൂ. ആകാര സുഷമയില്‍ ഞാനൊന്നും മാര്‍ക്ക് കുറക്കാറില്ല. വളരെ മോശമായി ഒതന്റിക് ആയ രീതിയില്‍ കെയര്‍ലെസ് ആയി മോശമായി മത്സരിക്കുമ്പോഴേ ആകാര സുഷമയില്‍ മാര്‍ക്ക് കുറക്കാറുള്ളൂ".

കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ടം ഗുരു ഒരു പുരുഷൻ
നാട്യശാസ്ത്രം ഉണ്ടാക്കിയ ഭരതമുനിയും ശിഷ്യന്‍മാരുമെല്ലാം പുരുഷനാണ് നാട്യദേവനായ ശിവനും പുരുഷനാണ് പിന്നെന്തു കൊണ്ട് മോഹിനിയാട്ടം പുരുഷന് കളിച്ചാൽ എന്നാണ് നൃത്തധ്യാപികയും അക്കാദമിഷ്യനുമായ കലാമണ്ഡലം സുഗന്ധി ചോദിക്കുന്നത്.
"നൃത്തമെന്നത് സൗന്ദര്യ വേണ്ട കലാരൂപമാണല്ലോ. ആ സൗന്ദര്യമെന്നത് കണ്ണുകൊണ്ടുള്ള സൗന്ദര്യം മാത്രമല്ല നിത്യഭ്യാസം കൊണ്ട് ശരീരത്തിനെ പാകപ്പെടുത്തിയെടുക്കുമ്പോള്‍ വരുന്നതാണ്. അറിവും വൈദഗ്ധ്യവും അവതരണവും ആണ് സൗന്ദര്യത്തിന്റെ മാനദണ്ഡം. അംഗ സൗഷ്ഠവമാണ് സൗന്ദര്യമെന്നത് കൊണ്ട് ഞാനുദ്ദേസിക്കുന്നത്. എത്ര ഭംഗിയുള്ള കുട്ടിയാണെങ്കിലും സ്വന്തം ശരീരവും കൈമുദ്രകളും സൗഷ്ഠവത്തോടു കൂടി അവതരിപ്പിച്ചില്ലെങ്കില്‍ അത് സൗന്ദര്യമാവില്ല. നൃത്ത ഭാവത്തോടു കൂടി വരുമ്പോഴേ അത് സൗന്ദര്യമാവൂ. നാട്യദേവനായ ശിവന്‍ പുരുഷനാണ്. നാട്യശാസ്ത്രം ഉണ്ടാക്കിയ ഭരതമുനിയും ശിഷ്യന്‍മാരുമെരെല്ലാം പുരുഷൻമാരാണ്. കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ട ഗുരു അപ്പുരയിടത്ത് കൃഷ്ണപ്പണിക്കരാശാന്‍ പുരുഷനാണ്. അങ്ങനെയെത്രയെത്ര പുരുഷന്‍മാരായ നര്‍ത്തകരാണ് നമുക്കുള്ളത്"

കലാമണ്ഡലത്തില്‍ പോലും ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കുന്നില്ല
നാട്യശാസ്ത്രത്തിലെ നർത്തകി സൗന്ദര്യത്തിൽ പറയുന്നത് ശ്യാമവർണ്ണമെന്ന് മോഹിനിയാട്ടം എം.എ. ഫസ്റ്റ് റാങ്ക് ഹോള്‍ഡറും നര്‍ത്തകനും വിധികര്‍ത്താവുമായ പ്രമോദ് ദാസ്. ആകാരസൂക്ഷ്മതയില്‍ ഭംഗിയുള്ള കുട്ടി എന്നല്ല ഉദ്ദേശിക്കുന്നത്. പകരം നൃത്തത്തിന് യോജിക്കുന്ന നര്‍ത്തകീ ലക്ഷണമാണ് നോക്കുന്നതെന്നും അദ്ദേഹം പറയുന്നു.
"ആകാരസൂക്ഷ്മതയില്‍ ഭംഗിയുള്ള കുട്ടി എന്നല്ല ഉദ്ദേശിക്കുന്നത്. പകരം നൃത്തത്തിന് യോജിക്കുന്ന നര്‍ത്തകീ ലക്ഷണമാണ് നോക്കുന്നത്. ശ്യാമ വര്‍ണ്ണമെന്നാണ് പറയുന്നത്. അത്ഇരുനിറമാണ്. വെളുത്തിരിക്കണമെന്ന് നാട്യശാസ്ത്രത്തിൽ ഒരിടത്തും പറയുന്നില്ല. ഇനി സൗന്ദര്യത്തെ കുറിച്ച് പറയുകയാണെങ്കിലും എന്റെ കണ്ണില്‍ സൗന്ദര്യമുള്ള മനുഷ്യനാണ് രാമകൃഷ്ണന്‍. ഇനി പുരുഷ്ന്‍മാര്‍ മോഹിനിയാട്ടം കളിക്കരുതെന്നു പറയുകയാണെങ്കില്‍ കുച്ചുപ്പുടി ഗ്രാമത്തില്‍ ആണുങ്ങള്‍ മാത്രം കളിച്ചിരുന്ന നൃത്തമാണ് കുച്ചുപ്പുടി. അത് പെണ്ണുങ്ങള്‍ കളിക്കരുതെന്ന് പറയുമോ. മോഹിനിവേഷം കെട്ടിയ വിഷ്ണുവില്‍ നിന്നാണ് മോഹിനിയാട്ടം ഉണ്ടായതെന്ന് പറയുന്നു. എന്നാല്‍ യുവജനോത്സവങ്ങളില്‍നിന്ന് ആണ്‍കുട്ടികളുടെ മോഹിനിയാട്ടം എടുത്തു മാറ്റപ്പെട്ടു. കലാമണ്ഡലത്തില്‍ പോലും ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കുന്നില്ല. അതിനാല്‍ ബംഗളൂരുവിലെ രേവ സ്ഥാപനത്തില്‍ പോയാണ് ഞാന്‍ എം.എ. മോഹിനിയാട്ടം പഠിക്കുന്നത്. അവിടെ നിന്ന് ഫസ്റ്റ് റാങ്കോടെ മോഹിനിയാട്ടം പാസ്സായ ആളാണ് ഞാന്‍. പെണ്‍കുട്ടികളുമായി മത്സരിച്ചാണ് എനിക്ക് ഒന്നാം റാങ്ക് ലഭിക്കുന്നത്. യുവജനോത്സവത്തില്‍ ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം മത്സരമില്ല. അതുപോലെ കലാമണ്ഡലത്തില്‍ ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കുന്നില്ല എന്നതില്‍ നിന്നെല്ലാം ചില പൊതുബോധം രൂപപ്പെടും ആ പൊതുബോധത്തില്‍ നിന്നാണ് സത്യഭാമ സംസാരിക്കുന്നത്. അത് തിരുത്തപ്പെടേണ്ടതാണ്. ആ നിലക്ക് പുരുഷന്മാർക്ക് കലാമണ്ഡലത്തില്‍ മോഹിനിയാട്ടം കോഴ്‌സില്ലാത്തിലുള്ള പ്രഷേധവും ഈ അവസരത്തില്‍ ഞാനറിയിക്കുകയാണ്".

മാറ്റങ്ങൾ വന്നേക്കാം
യുവജനോത്സവ മത്സരങ്ങളില്‍ മോഹിനിയാട്ടത്തില്‍നിന്ന് ആണ്‍കുട്ടികളെ ഒഴിവാക്കിയതിനെ പറ്റി ചോദിച്ചപ്പോള്‍ കലാമണ്ഡലം അധ്യാപികയായ കലാമണ്ഡലം സംഗീത പ്രസാദ പറഞ്ഞതിതാണ്- "സ്‌കൂളുകളില്‍ പണ്ട് ആണ്‍കുട്ടികള്‍ സ്ത്രീവേഷം കെട്ടി മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നത് വിനീതിനെപ്പോലുള്ളവരുടെ യുവജനോത്സവ വീഡിയോസ് കാണുമ്പോൾ മനസ്സിലാവുന്നു . എന്ന് മുതലാണ് ആൺകുട്ടികളെ ഈ കലയുടെ മത്സരത്തിൽനിന്ന് ഒഴിവാക്കിയത് എന്നതിനെ കുറിച്ച് അറിയില്ല . കഥകളിയിൽ പുരുഷന്മാർ സ്ത്രീവേഷം കെട്ടിയാലും അത് സ്ത്രീയാണോ പുരുഷനാണോ എന്ന് വേറിട്ട് മനസ്സിലാവുന്നില്ല, അഥവാ അത്തരം ഒരു സന്ദേഹം ആർക്കുമില്ല. എന്നാൽ മോഹിനിയാട്ടത്തിൽ പുരുഷന്മാർ സ്ത്രീവേഷം കെട്ടിയാടുന്നതിനേക്കാൾ പുരുഷവേഷത്തോടെ അവതരിപ്പിക്കുമ്പോൾ അത് രംഗത്തു അവതരിപ്പിക്കുന്ന കലാകാരനും കാണുന്ന പ്രേക്ഷകനും കൂടുതൽ സ്വീകാര്യത തോന്നും. ഇപ്പോഴത്തെ പല പുരുഷ കലാകാരന്മാരും പുരുഷവേഷത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. അതിൽ അരോചകത്വം തോന്നാറില്ല. കുച്ചിപ്പുടി പുരുഷന്‍മാരുടെ മാത്രം നൃത്തമായിരുന്നതില്‍ നിന്ന് സ്ത്രീ വേഷം കെട്ടി സ്ത്രീകളും കളിക്കാന്‍ തുടങ്ങിയപോലെ. സത്യത്തിൽ ഈ കല സ്ത്രീകൾ മാത്രം ചെയ്യേണ്ടതോ പുരുഷൻ ചെയ്യേണ്ടതോ തൊലി വെളുപ്പോ കറപ്പോ ഉളളവർ ചെയ്യേണ്ടതോ എന്നൊന്നുമല്ല ചർച്ചയാകേണ്ടത്. സാമാന്യബുദ്ധിയുള്ളവർ ഇതൊന്നുമല്ല ഒരു കല ആസ്വദിക്കുമ്പോൾ ശ്രദ്ധിക്കുന്നത്. ഈ കലയിൽ കൂടി എങ്ങിനെ മനുഷ്യൻ്റേ കണ്ണിനും കാതിനും മനസ്സിനും വിനോദം നൽകാം, അതിനായി എങ്ങിനെ ഇത്തരം കലകളിൽ കലാംശവും നല്ല ആശയങ്ങളും ഉൾച്ചേർത്ത് ജനസ്വീകാര്യത കൂടുതൽ വർദ്ധിപ്പിക്കാം എന്നതാണ് ".

ഭംഗിയുള്ളതു കൊണ്ട് മാര്‍ക്ക് കിട്ടി എന്നത് ഞാനിതുവരെ കേട്ടിട്ടില്ല
കുട്ടിയുടെ ഭംഗിയല്ല പകരം വേഷവും മേക്കപ്പും എല്ലാം കൂടിച്ചേര്‍ന്ന വൃത്തിയാണ് ആകാര സുഷമ എന്നതുകൊണ്ടുദ്ദേശിക്കുന്നതന്നാണ് നര്‍ത്തകി ജാനകിക്ക് പറയാനുള്ളത്. "ഭംഗിയുള്ളതു കൊണ്ട് മാര്‍ക്ക് കിട്ടി എന്നത് ഞാനിതുവരെ കേട്ടിട്ടില്ല. കറുപ്പ് വെളുപ്പ് എന്ന സംഭവമേ നൃത്തത്തിലില്ല.. കറുപ്പ്, വെളുപ്പ് ,ജാതി, രാഷ്ട്രീയം എന്നിവ കലക്കും കലാകാരിക്കും പാടില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ എല്ലാ ഗുരുക്കന്‍മാരും പഠിപ്പിച്ച സ്ഥാപനങ്ങളും അങ്ങനെയായിരുന്നു. ഞങ്ങളുടെ ഡാന്‍സ് ക്ലാസ്സില്‍ മെയിന്‍ കാരക്ടേര്‍സ് ചെയ്യുന്നവര്‍ വെളുത്ത കുട്ടികളൊന്നുമല്ല. കഴിവും അര്‍പ്പണവും അനുസരിച്ചാണ് അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നത്".
Content Highlights: beauty criteria Mohiniyattam akarasushuma sathyabhama rlv ramakrishnan kalamandalam male dancers
Published: 23 Mar 2024, 04:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented